തൃശൂര്‍: ക്രൈസ്തവ മതമേലധ്യക്ഷന്മാര്ക്കും മുസ്ലിം പുരോഹിതര്‍ക്കും തെരഞ്ഞെടുപ്പില്‍ അഭിപ്രായം പറയാമെങ്കില്‍ ഹിന്ദു സന്ന്യാസിയായ തനിക്കും അതിനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. നാലാമത് ആറാട്ടുപുഴ ഹിന്ദു മഹാസമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.
ശബരിമലയില്‍ ഭക്തര്‍ക്കെതിരെ ക്രൂരമായ നിലപാട് സ്വീകരിച്ച ഇടതുപക്ഷത്തെ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കണമെന്ന് സ്വാമി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഇതെത്തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അടക്കമുള്ള സിപിഎം നേതാക്കള്‍ സ്വാമിയെ അപമാനിക്കുന്ന പ്രസ്താവനകളുമായി രംഗത്ത് വന്നിരുന്നു. ഹിന്ദു സന്ന്യാസിമാര്‍ക്കും ക്ഷേത്രങ്ങള്‍ക്കും നേരെ നടക്കുന്ന കടന്നാക്രമണങ്ങള്‍ തുടരാന്‍ അനുവദിക്കില്ല. സമാധാനത്തിന്റെ പ്രതീകമായ താമരയും ശംഖും ധരിക്കുന്നത് പോലെ തന്നെ ഭഗവാന് വിഷ്ണു ദുഷ്ടനിഗ്രഹത്തിനായി സുദര്‍ശന ചക്രവും കയ്യിലേന്തുന്നു. കേരളത്തില്‍ ചട്ടമ്പി സ്വാമികളും ശ്രീനാരായണ ഗുരുദേവനും ഉള്‍പ്പെടെയുള്ള ഗുരു പരമ്പരയാണ് നവോത്ഥാനം സൃഷ്ടിച്ചത്.
രാവിലെ പന്തളം രാജകൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ ഹിന്ദു മഹാ സമ്മേളനം ഉദ്ഘാടനം ചെയ്തു. ശബരിമല ക്ഷേത്രത്തിനെതിരെ ഗൂഢാലോചന നടക്കുന്നതായി അദ്ദേഹം പറഞ്ഞു. സന്നിധാനത്ത് അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ശബരിമലയുടെ പവിത്രതയും അനുഷ്ഠാനങ്ങളും തകര്‍ക്കാനാണ് ശ്രമം. വിശ്വാസ സംരക്ഷണത്തിനായി പോരാടിയവര്ക്കൊപ്പമാണ് പന്തളം കൊട്ടാരമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തി. ശബരിമല മാത്രമല്ല ആറ്റുകാല്‍ പൊങ്കാലയും കുത്തിയോട്ടവും പത്മനാഭസ്വാമിക്ഷേത്രവും ഭീഷണി നേരിടുന്നതായി ശശികല ടീച്ചര്‍ പറഞ്ഞു.
ഡോ. എം. ലക്ഷ്മി കുമാരി അധ്യക്ഷത വഹിച്ചു. കെപിഎംഎസ് ജില്ല സെക്രട്ടറി സി.എ. ശിവന്, ധീവര സഭ സംസ്ഥാന പ്രസിഡന്റ് ജോഷി ബ്ലാങ്ങാട്ട്, സ്വാമി തേജസ്വരൂപാനന്ദ, ഡോ. എന്‍.ആര്. മധു, കെ. സ്മിത തുടങ്ങിയവര്‍ പ്രസംഗിച്ചു. ആറാട്ടുപുഴ പൂരം പങ്കാളികളായ 24 ക്ഷേത്രപ്രതിനിധികള്‍ ഭദ്രദീപം തെളിച്ചു. ആറാട്ടുപുഴ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് എം. മധു ധ്വജാരോഹണം നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: