ആലപ്പുഴ: തെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ പ്രചാരണത്തില്‍ നിറയുന്നത് ശബരിമല മാത്രം. മുന്നണികളുടെ പ്രചാരണം ശബരിമലയില്‍ കേന്ദ്രീകരിക്കുന്നു എന്നതാണ് സവിശേഷത. ശബരിമലയിലെ ആചാരങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ചവരും, ആചാരങ്ങള്‍ സംരക്ഷിക്കാന്‍ ജീവന് വരെ കൊടുത്തവരും, വിശ്വാസ സംരക്ഷണത്തിന് പ്രസ്താവനകള്‍ നടത്തിയവരും ഇപ്പോള്‍ ഉന്നയിക്കുന്ന വിഷയം ശബരിമല മാത്രം.
ശബരിമല തെരഞ്ഞെടുപ്പ് വിഷയം അല്ലെന്ന് ആവര്‍ത്തിച്ച സിപിഎമ്മിന്റെയും, ഇടതുപക്ഷത്തിന്റെയും നേതാക്കളാണ് ഇപ്പോള്‍ കൂടുതല്‍ തവണ ശബരിമല പറയുന്നത്. യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിച്ചത് ന്യായീകരിക്കാനാണ് ശ്രമം. കോടതി വിധി ഉള്ളതിനാലാണ് യുവതികളെ പ്രവേശിപ്പിച്ചതെന്ന് അവര്‍ പറയുന്നു.
ഇരുട്ടിന്റെ മറവില്‍ വേഷ പ്രച്ഛന്നരായി യുവതികളെ ശബരിമലയില്‍ എത്തിക്കുകയും, യുവതീപ്രവേശനത്തിനായി നവോത്ഥാന മതില് തീര്‍ക്കുകയും, തന്ത്രിമാരെയും, ആചാര്യന്മാരെയും അവഹേളിക്കുകയും, അപമാനിക്കുകയും ചെയ്ത സിപിഎം പൊടുന്നനെ നിലപാട് മാറ്റിയത് പരിഹാസ്യമാണെന്നാണ് വിമര്‍ശനം ഉയരുന്നത്. കോണ്‍ഗ്രസിന്റെയും, യുഡിഎഫിന്റെയും പ്രധാന വിഷയവും ശബരിമലയാണ്. വിശ്വാസം സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുമെന്നാണ് അവരുടെ പ്രചാരണം.
എന്നാല്‍ യുവതികളെ പോലീസ് വേഷം വരെ ധരിപ്പിച്ച് ശബരിമലയില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ ഇവര്‍ എവിടെയായിരുന്നു എന്ന ചോദ്യത്തിന് ഉത്തരമില്ല. വിശ്വാസം സംരക്ഷിക്കാന്‍ വിശ്വാസികള്‍ക്കൊപ്പം അവസാന നിമിഷം വരെയും ഉണ്ടാകുമെന്ന് ഉറച്ച പ്രഖ്യാപനമാണ് എന്‍ഡിഎ നടത്തുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന് വിലക്കിയ വിഷയം എല്ലാ കക്ഷികളും പ്രധാന പ്രചരണ വിഷയമായി തുടക്കം മുതല്‍ അവസാനം വരെ ഏറ്റെടുത്തു എന്നതാണ് പ്രത്യേകത. മാത്രമല്ല ശബരിമല വിഷയം കേരള ജനത എത്രമാത്രം വൈകാരികമായാണ് കാണുന്നതെന്നും പ്രചാരണം വ്യക്തമാക്കുന്നു.
അവസാനഘട്ടത്തില്‍ നടക്കുന്ന കുടുംബയോഗങ്ങളിലും, ഗൃഹസമ്പര്‍ക്കങ്ങളിലും ചര്‍ച്ചയാകുന്നതും ശബരിമലയാണ്. നരേന്ദ്രമോദി വിരോധവും, ബിജെപിക്കെതിരായി കുപ്രചാരണവും മറ്റും ആളിക്കത്തിച്ച് മതന്യൂനപക്ഷങ്ങളുടെ വോട്ടുകള്‍ തങ്ങള്‍ക്ക് അനൂകൂലമായി കേന്ദ്രീകരിക്കാനും ഇടതുവലതു മുന്നണികള്‍ പരമാവധി ശ്രമിക്കുന്നുണ്ട്. ഇത്തവണ കടുത്ത മതതീവ്രവാദ സംഘടനകള്‍ എതാണ്ട് എല്ലാം തന്നെ യുഡിഎഫിന് പിന്നിലാണ് ചേക്കേറിയിരിക്കുന്നത്.
ശബരിമല പ്രചാരണത്തില്‍ നിറഞ്ഞതോടെ നേരത്തെ തയ്യാറാക്കിയിരുന്ന പ്രചരാണായുധങ്ങള് പലതും ഇടതിനും വലതിനും ഉപേക്ഷിക്കേണ്ടി വന്നു. വിശ്വാസികള്‍ക്കൊപ്പമാണ് തങ്ങളെന്നും, ഏറ്റവും കൂടുതല്‍ വിശ്വാസികള്‍ തങ്ങള്‍ക്കൊപ്പമാണെന്നും ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയാന്‍ ഇവര്‍ നിര്‍ബന്ധിതമാകുന്നതും ഇതിനാലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: