പത്തനംതിട്ട: രാവിലെ പാര്‍ഥസാരഥിയുടെ മണ്ണില്‍ നിന്ന് പര്യടനം ആരംഭിക്കുമ്പോള്‍ അമ്മമാര്‍ കാത്തുനില്ക്കുകയായിരുന്നു. ആരതിയുഴിഞ്ഞ് അവര്‍ സുരേന്ദ്രനെ അനുഗ്രഹിച്ചു. ശബരിമലയുടെ പവിത്രത കാക്കാന്‍ തടവറയിലേക്ക് ശരണം വിളിച്ച് ഇരുമുടിയുമായി കയറിപ്പോയ സുരേന്ദ്രന് ഇപ്പോള്‍ പത്തനംതിട്ടയുടെ പ്രിയപ്പെട്ട കെഎസ്സാണ്. ചെല്ലുന്നിടത്തെല്ലാം കാത്തുനില്‍ക്കുന്നത് ജനസഞ്ചയം. അമ്മമാരും സഹോദരിമാരും പ്രിയപ്പെട്ടവനായി സുരേന്ദ്രനെ സ്വീകരിച്ചു കഴിഞ്ഞു.
നിലവിളക്കു കൊളുത്തിവെച്ച്, ശരണം വിളികളോടെയാണ് വീടുകളിലേക്ക് സുരേന്ദ്രനെ സ്വീകരിക്കുന്നത്. അമ്മമാര്‍ സുരേന്ദ്രന്റെ നെഞ്ചില്‍ മുഖമര്‍ത്തി വാത്സല്യം അറിയിക്കുന്നു. ചിലര്‍ സന്തോഷക്കണ്ണീരൊഴുക്കുന്നു. യോഗങ്ങളില്‍ ആമുഖങ്ങളും പരിചയപ്പെടുത്തലുകളും വേണ്ട. എല്ലാവരുടേയും അനുഗ്രഹംവാങ്ങി സുരേന്ദ്രന് മുന്നേറുന്നു.
മുമ്പൊരിക്കലും ബിജെപിക്ക് എത്താന്‍ പറ്റാതിരുന്ന മേഖലകളിലും ഇപ്പോള്‍ വന്‍ ജനപിന്തുണ. വനവാസി മേഖലകളില്‍ ജനങ്ങള്‍ സുരേന്ദ്രനെ കാത്തുനില്ക്കുകയായിരുന്നു. വനവാസി മേഖലയിലെ ചിലയിടങ്ങളില്‍ നടത്തിയ സന്ദര്‍ശനം സുരേന്ദ്രനെ സ്പര്‍ശിച്ചു. വനവാസികളുടെ പ്രശ്നങ്ങള്‍ കണ്ടും കേട്ടും ചോദിച്ചും മനസ്സിലാക്കിയ സുരേന്ദ്രന് കേരളത്തിലെ വനവാസികളെ സംരക്ഷിക്കാന്‍ ആവും വിധം പരിശ്രമിക്കും എന്ന് അവര്‍ക്ക് ഉറപ്പുകൊടുത്തു. റോഡിന്റെ വശങ്ങളില് താമസിക്കുന്ന വനവാസി കുടികളിലേക്കു രാഷ്ട്രീയ പാര്‍ട്ടികളുടെയും, മാധ്യമങ്ങളുടെയും ഒഴുക്കാണ്. ചിലര്‍ വസ്ത്രം കൊടുക്കുന്നു, ചിലര്‍ ഭക്ഷണം കൊടുക്കുന്നു. അതൊക്കെ ഫോട്ടോ എടുത്ത് സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചരിപ്പിക്കുന്നു. ഇങ്ങനെ വനവാസി സംരക്ഷണം നടത്തി പണം പിരിക്കുന്നവര്‍ പോലുമുണ്ടെന്ന് ചില വനവാസികള്‍ പറഞ്ഞത് ഏറെ ദു:ഖത്തോടെയാണ് സുരേന്ദ്രന് കേട്ടിരുന്നത്.
ശബരിമല വിഷയത്തില്‍ ഇടതു സര്‍ക്കാരിന്റേയും കോണ്‍ഗ്രസിന്റേയും പ്രവൃത്തികളെ തുറന്നു കാട്ടുമ്പോള്‍ത്തന്നെ മറ്റു പ്രശ്നങ്ങള്‍ക്കൂടി പരാമര്‍ശിച്ചാണ് സുരേന്ദ്രന്റെ ഹ്രസ്വ പ്രസംഗങ്ങള്‍. വള്ളംകളിപ്പാട്ടുകളും മറ്റും ആലപിച്ച് സമൂഹമൊന്നാകെ സുരേന്ദ്രനു പിന്നില്‍ അണിനിരക്കുകയാണ് പത്തനംതിട്ടയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: