ന്യൂദല്‍ഹി: കോണ്‍ഗ്രസ്സിന് പ്രിയം വോട്ട് മാത്രമാണെന്ന് വ്യക്തമാക്കുന്നതാണ് പാര്‍ട്ടി ദേശീയ വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ട സംഭവം. പ്രിയങ്കയ്ക്കെതിരെ ശാരീരികാപമാനം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സസ്പെന്ഷന് പിന്‍വലിച്ച് തിരിച്ചെടുത്ത നടപടി രാഹുല്‍ ഗാന്ധിക്കും നാണക്കേടായി. തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ സ്ത്രീ സുരക്ഷയുടെ പേരില്‍ പാര്‍ട്ടി വക്താവിന് തന്നെ പാര്‍ട്ടി വിടേണ്ടി വന്നു.
മഥുരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ ഗുണ്ടകളാണ് പ്രിയങ്കയെ ഉപദ്രവിച്ചത്. റഫാല്‍ വിഷയത്തില്‍ മഥുരയില്‍ നടന്ന പത്രസമ്മേളനത്തിലാണ് കോണ്ഗ്രസ്സുകാര് തന്നെ പ്രിയങ്കയെ അപമാനിച്ചത്. പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ സമ്മര്‍ദഫലമായാണ് പ്രവര്‍ത്തകരെ തിരിച്ചെടുത്തതെന്നാണ് എഐസിസി നേതാക്കള്‍ തന്നെ പറയുന്നത്.
പ്രിയങ്ക ചതുര്‍വേദി രാഹുലിന് എഴുതിയ കത്ത്
ഏറെ ഹൃദയഭാരത്തോടെയാണ് കോണ്‍ഗ്രസ്സില്‍ നിന്നുള്ള എന്റെ രാജി. പത്തുവര്‍ഷം മുമ്പ് മുംബൈയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകയായാണ് പാര്‍ട്ടിയില്‍ പ്രവേശിച്ചത്. കഴിഞ്ഞ പത്തുവര്‍ഷം പാര്‍ട്ടി നല്കിയ എല്ലാ ഉത്തരവാദിത്വങ്ങളും പൂര്‍ണമായും പാലിച്ചിട്ടുണ്ട്. എനിക്ക് നേര്‍ക്കുണ്ടായ ഭീഷണികളും അപമാനശ്രമവും അധിക്ഷേപവും താങ്കള്‍ക്ക് അറിയാവുന്നതാണല്ലോ. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എന്റെ സേവനം പാര്‍ട്ടിക്കാവശ്യമില്ല എന്ന കാര്യം വ്യക്തമാക്കുന്ന സംഭവങ്ങളാണ് നടന്നത്. സ്ത്രീകളുടെ സുരക്ഷ, ബഹുമാനം, ആദരവ്, ശാക്തീകരണം തുടങ്ങിയ നിരവധി കാര്യങ്ങള്‍ താങ്കള്‍ പറയുമെങ്കിലും അവയൊന്നും തന്നെ താങ്കളുടെ പാര്‍ട്ടിയില്‍ പ്രതിഫലിക്കാറില്ലെന്ന് ഈ ദിവസങ്ങള്‍ എന്നെ ബോധ്യപ്പെടുത്തി. ഔദ്യോഗിക ജോലി നിര്‍വഹണത്തിനിടെ എനിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഭാഗത്തുന്നുണ്ടായ ഏറ്റവും മോശമായ പെരുമാറ്റം സംബന്ധിച്ച എന്റെ പരാതി പാര്‍ട്ടി അവഗണിച്ചു. ഇതാണ് പാര്‍ട്ടിക്ക് പുറത്തേക്ക് പോകാന്‍ എന്നെ പ്രേരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: