ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പട്ടേലിന് ഗുജറാത്തിലെ സുരേന്ദര്‍ നഗറില്‍ പൊതുവേദിയില്‍വച്ച് കരണത്തടി. ഇന്നലെ രാവിലെയാണ് സംഭവം. കോണ്‍ഗ്രസ് ജില്ലാ യൂണിറ്റ് സംഘടിപ്പിച്ച ജന ആക്രോശ് സഭയില്‍ പ്രസംഗിക്കവേ വേദിയില്‍ കടന്നെത്തിയ ഒരാള്‍ പട്ടേലിനെ പിടിച്ച് കരണത്തടിക്കുകയായിരുന്നു. തരുണ്‍ ഗജജര് എന്നയാളാണ് മുഖത്തടിച്ചത്.
പട്ടീദാര്‍ സമരനേതാവായിരുന്ന ഹാര്‍ദിക്കിനെ സമരകാലത്തെ കലാപക്കേസില്‍ ശിക്ഷിച്ചതിനാല്‍ മത്സരിക്കാന്‍ സാധിച്ചില്ല.
വ്യാഴാഴ്ച, കോപ്ടര്‍ വിവാദവും പട്ടേലിന് വിനയായിരുന്നു. ഗുജറാത്തിലെ മഹീസാഗര്‍ ജില്ലയിലെ ലുണാവാദയില് ഇയാളുടെ കോപ്ടര്‍ ഇറക്കാന്‍ കര്‍ഷകര്‍ സമ്മതിക്കാത്തതാണ് കാരണം. വിനയ് പട്ടേല്‍ എന്നയാളുടെ പാടത്ത് കോപ്ടര്‍ ഇറക്കാനായിരുന്നു പരിപാടി. എന്നാല്‍ തന്റെ പാടത്ത് കോപ്ടര്‍ ഇറക്കാന്‍ വിനയ് അനുവദിച്ചില്ല. പ്രക്ഷോഭസമയത്ത് മരിച്ചവരുടെ മൃതദേഹങ്ങളില്‍ ചവിട്ടിനിന്ന് ഹാര്‍ദിക് രാഷ്ട്രീയം കളിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിനയ് ഹാര്‍ദിക്കിന്റെ ഹെലിക്കോപ്ടര്‍ ഇറക്കാന്‍ അനുമതി നിഷേധിച്ചത്. തുടര്‍ന്ന് നൂറു കിലോമീറ്ററോളം കാറില്‍ സഞ്ചരിച്ചാണ് ഇയാള്‍ ലുണാവാദയില് പ്രസംഗത്തിന് എത്തിയത്.
‘അന്നേ കരുതിയതാണ് ഇയാള്‍ക്കിട്ട് പൊട്ടിക്കണമെന്ന്’
പൊതുവേദിയില്‍ ഹാര്‍ദിക് പട്ടേലിന്റെ കരണത്തടിച്ച തരുണ്‍ ഗജ്ജര്‍ ഇതിനുള്ള കാരണവും വെളിപ്പെടുത്തി.
ആ യുവാവ് പറയുന്നതിങ്ങനെ:
പട്ടീദാര്‍ പ്രക്ഷോഭസമയത്ത് എന്റെ ഭാര്യ ഗര്‍ഭിണിയായിരുന്നു, ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. സമരം മൂലം അന്നനുഭവിച്ച ദുരിതത്തിന് കയ്യുംകണക്കുമില്ല. ഇയാള്‍ക്കിട്ട് പൊട്ടിക്കണമെന്ന് ഞാന്‍ അന്ന് തീരുമാനിച്ചതാണ്. അയാളെ ഒരു പാഠം പഠിപ്പിക്കണമെന്ന് ഞാന്‍ കരുതിയിരുന്നു.
ഹര്‍ദിക്കിന്റെ വലതു വശത്തു കൂടി ഇയാള്‍ വേദിയില്‍ കയറിവരുന്നതും കരണത്തടിക്കുന്നതും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ വീഡിയോയില്‍ കാണാം. പട്ടേലിനെ ഇയാള്‍ ഒരു വശത്തേക്ക് പിടിച്ചുതള്ളുന്നുമുണ്ട്. അതിനു ശേഷം ഇയാള്‍ ഹാര്‍ദിക്കിനു നേരെ ആക്രോശിക്കുന്നുമുണ്ട്. ഓടിയെത്തിയ പാര്ട്ടിക്കാര് ഇയാളെ മര്‍ദിച്ചവശനാക്കി. ഇയാള്‍ക്കെതിരെ ഹാര്‍ദിക് കേസും കൊടുത്തിട്ടുണ്ട്. അവശനായ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പിന്നില്‍ ബിജെപിയെന്ന് ഹാര്‍ദിക്
തനിക്ക് തല്ലുകിട്ടിയതിനും ഹാര്‍ദിക് പഴി പറയുന്നത് ബിജെപിയെ. എന്നെ ആക്രമിച്ചതിനു പിന്നില്‍ ബിജെപിയുടെ കളിയാണ്, എന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തിയുള്ളവര്‍ എന്റെഅടുത്തെത്തി ചര്‍ച്ച ചെയ്യുകയേ ഉള്ളൂ. ഹാര്‍ദിക് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: