കുമളി: മംഗളാദേവി കണ്ണകി ക്ഷേത്രത്തിലെ ചിത്രാപൗര്‍ണമി ഉത്സവം വിപുലമായ ചടങ്ങുകളോടെ നടന്നു. പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെ ഉത്സവം കേരളവും തമിഴ്നാടും സംയുക്തമായാണ് നടത്തിയത്. ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തില്‍ ഉത്സവനാളില്‍ കേരള, തമിഴ്നാട് ശൈലികളിലെ പൂജകളാണ് നടത്തിയത്.
അടുത്തടുത്ത രണ്ട് ശ്രീകോവിലുകളിലും മംഗളാദേവി പ്രതിഷ്ഠയാണുള്ളത്. ഇരു കോവിലുകളിലും രാവിലെ 6.30ന് നട തുറന്ന് ക്ഷേത്ര ആചാരങ്ങള്‍ പൂര്‍ത്തിയാക്കി ഉച്ചകഴിഞ്ഞ് 3 മണിയോടെ അടച്ചു. തന്ത്രി സൂര്യകാലടി മന സൂര്യന് ജയസൂര്യന്‍ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ മേല്‍ശാന്തിമാരായ അനില്‍കുമാര്‍, ബാലകൃഷ്ണന് എന്നിവരുടെ നേതൃത്വത്തില്‍ പത്തോളം ശാന്തിമാരാണ് പൂജകള്‍ നടത്തിയത്. തൊട്ടടുത്തുള്ള ശ്രീകോവിലില്‍ തമിഴ്നാട് രീതിയിലുള്ള പൂജാവിധികളാണ് നടന്നത്. ഇടുക്കി, തേനി ജില്ലാ ഭരണകൂടങ്ങളുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ കേരള-തമിഴ്നാട് പൊലീസ്, റവന്യു, വനം വകുപ്പ്, അധികൃതര്‍ സംയുക്തമായാണ് ചിത്രാപൗര്‍ണമി ഉത്സവം നടത്തിയത്.
വിദൂര ദേശങ്ങളില്‍ നിന്നടക്കം പതിനായിരക്കണക്കിന് ഭക്തരാണ് ഉത്സവത്തിന് എത്തിയത്. കുമളി ഗണപതി ഭദ്രകാളി ക്ഷേത്ര ഭരണസമിതി ഒരുക്കിയ അന്നദാനവും കുടിവെള്ളവും ദര്‍ശനം കഴിഞ്ഞ മംഗളാദേവിയില്‍ നിന്ന് മടങ്ങിയെത്തിയ ആയിരക്കണക്കിന് ഭക്തര്‍ക്ക് ഏറെ ആശ്വാസകരമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: