കോഴിക്കോട്: മതസ്പര്‍ധ ഉണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ചെന്ന് കോടതിയില്‍ തെളിഞ്ഞാല്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള. കോഴിക്കോട് പ്രസ്ക്ലബ് സംഘടിപ്പിച്ച മുഖാമുഖം ലോക്സഭ 2019ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്കെതിരെ കേസെടുപ്പിക്കാന്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരും ചില ഉദ്യോഗസ്ഥരുമാണ് ഗൂഢാലോചനയ്ക്ക് പിന്നില്‍. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മതസൗഹാര്‍ദം തകര്‍ത്ത് വര്‍ഗീയകലാപത്തിന് ആഹ്വാനം ചെയ്തെന്ന് തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനത്തില്‍ തുടരില്ല. ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന ഒന്നും തന്നെ പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ദൈവത്തിന് മുന്നില്‍ കുറ്റക്കാരനല്ല. തെറ്റ് ചെയ്തിട്ടില്ലെന്ന് കോടതിക്ക് മുമ്പിലും തെളിയും. തെറ്റ് ചെയ്തില്ലെന്ന് കോടതിയില്‍ തെളിഞ്ഞാല്‍ തനിക്കെതിരെ പരാതി കൊടുത്ത സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ വി. ശിവന്‍കുട്ടി പൊതുജീവിതം അവസാനിപ്പിക്കാന്‍ തയ്യാറാകുമോയെന്ന് അദ്ദേഹം ചോദിച്ചു. കേരളത്തിലെ പൊതുസമൂഹത്തോട് സിപിഎം മാപ്പു ചോദിക്കുമോയെന്നും അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള ചോദിച്ചു.
ബാലാകോട്ട് ആക്രമണത്തില്‍ മരിച്ചവരുടെ തെളിവ് പാക്കിസ്ഥാന് ചോദിച്ചു. രാഹുലിന്റെ ഏറ്റവും അടുത്തയാളായ സാം പിട്രോഡയും ഇടതുവലതു നേതാക്കളും അവരുടെ ഐഡന്റിറ്റി ചോദിച്ചു. അതിന് ഇന്‍ക്വസ്റ്റ് നടത്തണമല്ലോയെന്നാണ് പറഞ്ഞത്. അല്ലാതെ ഇസ്ലാം മതത്തിന്റെ പേര് പരാമര്‍ശിച്ചിട്ടില്ല. കൊല്ലപ്പെട്ടത് ഭീകരവാദികളാണ്. ഭീകരവാദികളെ പറഞ്ഞാല്‍ എങ്ങനെയാണ് അത് മുസ്ലിങ്ങളെ പറ്റിയാണെന്ന് പറയുക. 21 മിനിറ്റ് നേരത്തെ മിന്നലാക്രമണം നടത്തി തിരിച്ചുവരുന്നതിനിടെ ആരെങ്കിലും കൊല്ലപ്പെട്ടവരുടെ കണക്കെടുക്കാന്‍ നില്‍ക്കുമോ. അവിടെ നിന്നാല്‍ അവര്‍ക്കും നാശമുണ്ടാവുകയല്ലേ ചെയ്യുക.
സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ബിജെപിക്കും എന്‍ഡിഎയ്ക്കും നിലവില്‍ നല്ല മുന്നേറ്റമുണ്ടാക്കാനായിട്ടുണ്ട്. ഇതുകണ്ട് ഇടതുവലതു മുന്നണികള്‍ക്ക് ഹാലിളകിയിരിക്കുകയാണ്. ബിജെപി നേതാക്കളെ ജനാധിപത്യസംസ്കാരമില്ലാതെ തേജോവധം ചെയ്യുകയാണ്.
കേരളത്തിലൊഴിച്ച് മറ്റെവിടെയുമില്ലാതാകുന്ന സിപിഎമ്മിന്റെ തകര്‍ച്ചയെ കുറിച്ച് ആത്മപരിശോധന നടത്തുകയാണ് അവര്‍ ചെയ്യേണ്ടത്. മുസ്ലിംലീഗിനെ വിമര്‍ശിക്കുന്നത് എങ്ങനെയാണ് മുസ്ലിങ്ങള്ക്കെതിരാകുന്നത്. ചര്‍ച്ചകള്‍ വഴി തിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്, പ്രസ് ക്ലബ് പ്രസിഡന്റ് കെ. പ്രേമനാഥ്, വൈസ് പ്രസിഡന്റ് ടി.എച്ച്. വത്സരാജ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: