ലണ്ടന്‍: അലക്സാണ്ടര്‍ ലകാസെറ്റി ഫ്രീകിക്കിലൂടെ നേടിയ ഗോളില്‍ ആഴ്സണല്‍ യൂറോപ്പ ലീഗിന്റെ സെമി ഫൈനലില്‍ കടന്നു. രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏകപക്ഷീയമായ ഒരു ഗോളിന് നാപ്പോളിയെ തോല്‍പ്പിച്ചു. രണ്ട് പാദങ്ങളിലുമായി ആഴ്സണല്‍ 3-0ന് ജയിച്ചുകയറി. ആദ്യപാദത്തില്‍ പീരങ്കിപ്പട 2-0ന് ജയിച്ചിരുന്നു.
ആദ്യ പകുതിയിലാണ് ലകാസെറ്റി ഗോള്‍ നേടിയത്. ബോക്സിന് 25 വാര അകലെ നിന്നെടുത്ത ഫ്രീ കിക്ക്, നാപ്പോളി പ്രതിരോധനിര തീര്‍ത്ത മനുഷ്യമതിലിന് മുകളിലൂടെ ഗോള്‍ വലയിലേക്ക് പറന്നിറങ്ങി. 36-ാം മിനിറ്റില്‍ ലകാസെറ്റിയെ ഫൗള്‍ ചെയ്തതിനാണ് ഫ്രീകിക്ക് ലഭിച്ചത്.
ഗോള്‍ വീണതോടെ നാപ്പോളിയുടെ നിയന്ത്രണം പോയി. പിന്നീട് അവര്‍ക്ക് മികവ് കാട്ടാനായില്ല. ഒറ്റ ഗോളിന് തോല്‍ക്കുകയും ചെയ്തു. ആദ്യ അരമണിക്കൂറില്‍ കളം നിറഞ്ഞുകളിച്ച നാപ്പോളി ഒന്ന് രണ്ട് തവണ ഗോളിനടുത്തെത്തി. പക്ഷെ ഫിനിഷിങ്ങിലെ പോരാഴ്മകള് മൂലം ഗോള്‍ അടിക്കാനായില്ല.
മത്സരത്തിനിടെ ആരോണ്‍ രംസെ പരിക്കേറ്റ് പുറത്തായെങ്കിലും ആഴ്സണല്‍ തളര്‍ന്നില്ല. 36-ാം മിനിറ്റില്‍ അവര്‍ ഗോളും നേടി മുന്നിലെത്തി. ആദ്യ പകുതിയവസാനിക്കാന്‍ നാലു മിനിറ്റുളളപ്പോള്‍ ലീഡ് ഉയര്‍ത്താന്‍ ലഭിച്ച അവസരം ആഴ്സണല്‍ താരം എമറിക് ഔബാമേയാങ് തുലച്ചു. നാപ്പോളിയുടെ ഗോളി അലക്സ് മെററ്റ് മാത്രം മുന്നില്‍നില്‍ക്കേ ഔബാമേയാങ് പന്ത് നേരെ ഗോളിയുടെ കൈകളിലേക്ക് പായിച്ചു.
ആദ്യത്തെ മുപ്പത് മിനിറ്റില്‍ മത്സരം അവസാനിച്ചെന്ന് നാപ്പോളി കോച്ച് കാര്‍ലോ ആന്‍സിലോട്ടി പറഞ്ഞു. തുടക്കത്തില്‍ തന്നെ രണ്ട് അവസരങ്ങള്‍ ലഭിച്ചതാണ്. പക്ഷെ ലക്ഷ്യം നേടാനായില്ല. ഫിനിഷിങ്ങില്‍ പോരായ്മകളുണ്ടെന്നും ആന്‍സിലോട്ടി കൂട്ടിച്ചേര്‍ത്തു.
ഗോള്‍ നേടി വിജയിക്കണമെന്ന അഭിലാഷവുമായാണ് ഇവിടെ എത്തിയത്. കാര്യങ്ങളൊക്കെ വിചാരിച്ചതുപോലെ ചെയ്യാനായി. വിജയം ആത്മവിശ്വാസം കൂട്ടുമെന്നും ആഴ്സണല്‍ പ്രതിരോധനിരക്കാരന്‍ ലോറന്റ് കോസീന്ലീ പറഞ്ഞു.
ആഴ്സണല്‍ സെമിയില്‍ ലാലിഗ ടീമായ വലന്‍സിയയെ നേരിടും. രണ്ടാം പാദ ക്വാര്‍ട്ടറില്‍ വിയാറയലിനെ ഏപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് വലന്‍സിയ സെമിയിലെത്തിയത്. രണ്ട് പാദങ്ങളിലുമായി വലന്‍സിയ 5-1ന്റെ വിജയം സ്വന്തമാക്കി. ആദ്യ പാദത്തില്‍ വലന്‍സിയ 3-1 വിജയം നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: