ന്യൂദല്‍ഹി: ഐപിഎല്ലില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെതിരായ വിജയത്തില്‍ മുംബൈ ഇന്ത്യന്‍സിന് നിര്‍ണായകമായത് യുവതാരം രാഹുല്‍ ചാഹറിന്റെ ബൗളിങ്ങ് മികവ്. ദല്‍ഹിയുടെ മുന്‍നിരയെ വിറപ്പിച്ച ചാഹര്‍ നാലോവറില്‍ 19 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഓപ്പണര്‍മാരായ ശിഖര്‍ ധവാന്, പ്രിഥ്വി ഷാ, നായകന് ശ്രേയസ് അയ്യര്‍ എന്നിവരാണ് ചാഹറിന് മുന്നില്‍ കുടുങ്ങിയത്. നാല്‍പ്പത് റണ്‍സിനാണ് മുംബൈ വിജയം നേടിയത്.
മികച്ച രീതിയില്‍ ബാറ്റ് വീശിയ ശിഖര്‍ ധവാനെ ആദ്യം പുറത്താക്കിയ ചാഹര്‍ അടുത്ത ഓവറില്‍ പ്രിഥ്വി ഷായെയും പുറത്താക്കി. ആദ്യ വിക്കറ്റില്‍ 49 റണ്‍സ് കൂട്ടിചേര്‍ത്ത ഇരുവരും ദല്‍ഹിയെ വിജയത്തിലെത്തിക്കുമെന്ന് തോന്നിച്ചിരുന്നു. ചാഹര്‍ പതിനൊന്നാം ഓവറില്‍ ശ്രേയസ് അയ്യരെയും പുറത്താക്കിയതോടെയാണ് ദല്‍ഹിയുടെ തകര്‍ച്ച തുടങ്ങിയത്.
ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇരുപതോവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹി ഇരുപതോവറില്‍ ഒമ്പത് വിക്കറ്റിന് 128 റണ്‍സില്‍ ഒതുങ്ങി.
മുംബൈ നിരയില്‍ നായകന് രോഹിത് ശര്‍മ (30), ക്വിന്റണ്‍ ഡി കോക്ക് (35), സൂര്യകുമാര്‍ യാദവ് (26), ക്രുണാല്‍ പാണ്ഡ്യ (37), ഹാര്‍ദിക് പാണ്ഡ്യ (32) എന്നിവര്‍ തിളങ്ങി. ദല്‍ഹിക്കായി ഫാസ്റ്റ് ബൗളര്‍ കഗീസോ റബഡ രണ്ട് വിക്കറ്റ് വീഴ്ത്തി.
മത്സരത്തില്‍ മുപ്പത് റണ്‍സ് നേടിയ മുംബൈ ഇന്ത്യന്‍സ് നായകന് രോഹിത് ശര്‍മ ട്വന്റി 20 ക്രിക്കറ്റില്‍ എണ്ണായിരം റണ്‍സും തികച്ചു. ഈ നേട്ടത്തിലെത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് രോഹിത്. സുരേഷ് റെയ്ന, വിരാട് കോഹ്ലി എന്നിവരാണ് രോഹിതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ താരങ്ങള്‍. ദല്‍ഹി ക്യാപിറ്റല്‍സ് സ്പിന്നര്‍ അമിത് മിശ്ര ഐപിഎല്ലില്‍ 150 വിക്കറ്റും തികച്ചു. ഐപിഎല്ലില്‍ 150 വിക്കറ്റുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് മിശ്ര. നേരത്തെ ശ്രീലങ്കന്‍ താരം ലസിത് മലിംഗയും ഐപിഎല്ലില്‍ 150 വിക്കറ്റുകള്‍ തികച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: