ന്യൂദല്‍ഹി : ചില രാഷ്ട്രീയക്കാരുടെ വീടുകളിലും ഓഫീസുകളിലും നടന്ന ആദായ നികുതി വകുപ്പിന്റെ തെരച്ചിലുകള്‍ രാഷ്ട്രീയ പ്രേരിതമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതി നടത്തിയതിന്റെ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തെരച്ചിലുകള്‍ നടത്തിയിട്ടുള്ളത്. സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
ഭോപ്പാല്‍ ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി സാധ്വി പ്രജ്ഞാസിങ് ഹിന്ദു വക്താവെന്ന നിലയിലാണ് അറിയപ്പെടുന്നത്. ഈ മണ്ഡലത്തില്‍ ശക്തമായ പോരാട്ടം കാഴ്ച വെക്കാന്‍ അവര്‍ക്ക് തീര്‍ച്ചയായും സാധിക്കുമെന്നും മോദി പറഞ്ഞു. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങിനെതിരെയാണ് സാധ്വി പ്രജ്ഞാസിങ് താക്കൂര്‍ മത്സരിക്കുന്നത്. മതത്തെയും സംസ്കാരത്തെയും ഭീകരതയായി ചിത്രീകരിക്കുന്നവര്‍ക്കുള്ള താക്കീതാണ് സ്വാധിയുടെ സ്ഥാനാര്‍ത്ഥിത്വമെന്നും മോദി പറഞ്ഞു.
വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്സി എന്നിവര്‍ക്കെതിരെ തെളിവുകള്‍ ലഭ്യമായതിനെ തുടര്‍ന്ന് വായ്പകള്‍ തിരിച്ചടക്കാന്‍ നിര്‍ബന്ധിതരായത് മൂലമാണ് രാജ്യം വിട്ടതെന്നും മോദി കുറ്റപ്പെടുത്തി. 2019ല്‍ അവരെ ജയിലിന്റെ പടിവാതിലില്‍ കൊണ്ടു ചെന്നെത്തിച്ചു. 2019ന് ശേഷം അവര്‍ ജയിലഴിക്കുള്ളില്‍ ആയിരിക്കും.
ചിലര്‍ രക്ഷപ്പെട്ടെങ്കിലും മറ്റു ചിലര്‍ ഇപ്പോഴും ജയിലിലാണെന്നതിനെ കുറിച്ച് വിമര്‍ശകര്‍ പറയാത്തതെന്തെന്നും മോദി ചോദിച്ചു. 2014ലെ തെരഞ്ഞെടുപ്പിനേക്കാള്‍ മെച്ചപ്പെട്ട ഭൂരിപക്ഷത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ ഇത്തവണ അധികാരത്തില്‍ തിരിച്ചെത്തുമെന്നും മോദി പ്രത്യാശ പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: