കൊച്ചി/കാലടി: യേശുദേവന്റെ ജീവത്യാഗത്തിന്റെ സ്മരണയില്‍ ചാലക്കുടി ലോകസഭ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന് ദുഖവെള്ളിയില്‍ മലായാറ്റൂര്‍ കുരിശുമല കയറി. യേശുദേവന്റെ മഹാത്യാഗം ഓരോരുത്തരും ജീവിതത്തില്‍ പാഠമാക്കണമെന്നും സ്വാര്‍ത്ഥ താല്പര്യങ്ങള്ക്കു വേണ്ടി മനുഷ്യര്‍ പരക്കംപായുന്ന ഈ കാലഘട്ടത്തിനു സ്വജീവന്‍ തന്നെ ത്യജിച്ച ആ പുണ്യജീവിതം മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
മലയാറ്റൂര്‍ പോലുള്ള പുണ്യ പുരാതനവും ചരിത്രപ്രധാനവുമായ ഭൂമിയില്‍ ഇനിയും വളരെയേറെ വികസന പ്രവര്‍ത്തങ്ങള്‍ നടക്കേണ്ടതുണ്ട്. ലോകമെമ്പാടുമുള്ള ക്രൈസ്തവരുടെ തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂരിന് അര്‍ഹിക്കുന്ന പ്രാധാന്യം ഇതുവരെ സംസ്ഥാനം ഭരിച്ച സര്‍ക്കാരുകള്‍ നല്‍കിയിട്ടില്ലന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ മലയാറ്റൂര്‍ മേഖലയില്‍ ഹരിത ടൂറിസം പദ്ധതി നടപ്പിലാക്കും. കൂടാതെ ചാലക്കുടി മണ്ഡലത്തില്‍ നടപ്പാക്കാന്‍ പോകുന്ന തീര്‍ത്ഥാടന ടൂറിസം പാത മലയാറ്റൂരിനെയും ഉള്‍ക്കൊള്ളുന്നതാണെന്നും എ.എന്‍. രാധാകൃഷ്ണന് പറഞ്ഞു. ബിജെപി അങ്കമാലി മണ്ഡലം പ്രസിഡന്റ് സതീശന് അങ്കമാലി, വൈസ് പ്രസിഡന്റ് ബിജു പുരുഷോത്തമന് എന്നിവരും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു.
പുലര്‍ച്ചെ മലയാറ്റൂരില്‍ എത്തി മല കയറി അനുഗ്രഹം തേടിയശേഷം എ.എന്‍. രാധാകൃഷ്ണന് കൈപ്പമംഗലം മണ്ഡലത്തിലെ അഴീക്കോട് ശ്രീമുരുക ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ വീടുകള്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: