അലഹബാദ് : ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായ ന്യായ് പദ്ധതിക്കെതിരെ ഉത്തര്‍പ്രദേശിലെ അലഹബാദ് ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി. തെരഞ്ഞെടുപ്പില്‍ ഇത്തരത്തിലുള്ള വാഗ്ദാനങ്ങള്‍ നല്‍കുന്നത് കൈക്കൂലി നല്‍കുന്നതിന് സമാനമാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.
ദരിദ്രരായ കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 72000 രൂപ വിതം ന്യായ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കുമെന്നായിരുന്നു കോണ്‍ഗ്രസ്സിന്റെ തെരഞ്ഞെടുപ്പ് വാഗാദാനം. ഹര്‍ജിയില്‍ പത്ത് ദിവസത്തിനകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കോടതി കത്തയച്ചു. ഏപ്രില്‍ 19-നാണ് കോടതി ഹര്‍ജി പരിഗണിച്ചത്. മെയ് 23-ന് കേസില്‍ വാദം കേള്‍ക്കും.
കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ന്യായ് പദ്ധതിയിലൂടെ രാജ്യത്തെ പട്ടിണി തുടച്ചുമാറ്റുമെന്നും പട്ടിണിക്കെതിരെയുളള കോണ്‍ഗ്രസിന്റെ സര്‍ജിക്കല്‍ സ്ട്രൈക്കാണിതെന്നും കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപനം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: