ന്യൂദല്‍ഹി : രാഹുലിന്റേത് ബ്രീട്ടീഷ് പൗരത്വമാണെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നാമ നിര്‍ദ്ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന മാറ്റി. അമേത്തിയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ധ്രുവ് ലാല്‍ എന്നയാളാണ് പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്നാണ് പത്രികയുടെ സൂക്ഷ്മ പരിശോധന മാറ്റിവെയ്ക്കുന്നതായി അമേത്തി റിട്ടേണിങ് ഓഫീസര്‍ രാം മനോഹര്‍ മിശ്ര അറിയിച്ചു.
രാഹുലിന്റെ പേരില്‍ യുകെയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കമ്പനിയില്‍ ബ്രിട്ടീഷ് പൗരനാണെന്നാണ് കാണിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ബ്രിട്ടീഷ് പൗരനായ ഒരാള്‍ക്ക് ഇന്ത്യയില്‍ മത്സരിക്കാന്‍ സാധിക്കില്ലെന്ന് ധ്രുവ് ലാലിന്റെ അഭിഭാഷകന് രവി പ്രകാശ് അറിയിച്ചു. യുകെയിലെ കമ്പനി രജിസ്റ്റര്‍ രേഖകളില്‍ പറയുന്നത് പോലെ രാഹുലിന് ബ്രിട്ടീഷ് പൗരത്വമാണെങ്കില്‍ ഇപ്പോള്‍ ഇന്ത്യന്‍ പൗരത്വം ലഭിച്ചതെങ്ങിനെയെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. അതിനാല്‍ രാഹുലിന്റെ നാമ നിര്‍ദ്ദേശ പത്രിക സ്വീകരിക്കരുതെന്നും രവി പ്രകാശ് റിട്ടേണിങ് ഓഫീസറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടാതെ രാഹുലിന്റെ വിദ്യാഭ്യാസ രേഖകളിലെ പേര് വ്യത്യസ്തമാണെന്നും പരാതിയുണ്ട്. കോളേജ് വിദ്യാഭ്യാസ രേഖകളില്‍ രാഹുല്‍ വിന്‍സി എന്നാണ് നല്‍കിയിട്ടുള്ളത്. അല്ലാതെ രാഹുല്‍ ഗാന്ധി എന്ന പേരില്‍ ഒരു വിദ്യാഭ്യാസ രേഖയും ഇല്ലെന്നും പരാതിയില്‍ പറയുന്നുണ്ട്. പത്രികയില്‍ രാഹുലിന്റെ കമ്പനിയുടെ ആസ്തിയും, ലാഭവിഹിതവും സംബന്ധിച്ച് കണക്ക് വിവരങ്ങളും പ്രതിപാദിച്ചിട്ടില്ലെന്നും ആരോപണമുണ്ട്.
അതിനിടെ വിശദ വിവരങ്ങള്‍ ഹാജരാക്കുന്നതിന് കോണ്‍ഗ്രസ് സമയം തേടി. ഇതിന്റെ അടിയസ്ഥാനത്തില്‍ രാഹുലിന്റെ നാമ നിര്‍ദ്ദേശ പത്രിക തിങ്കളാഴ്ച വീണ്ടും പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
മേയ് ആറിന് അമേത്തിയില്‍ വോട്ടെടുപ്പ്. ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയാണ് അമേത്തിയില്‍ രാഹുലിന്റെ മുഖ്യ എതിരാളി. അതേസമയം രാഹുലിന്റെ പൗരത്വം സംബന്ധിച്ച വിവാദം വയനാട് സ്ഥാനാര്ത്ഥിത്തത്തേയും പരുങ്ങലിലാക്കിയിട്ടുണ്ട്. എന്തായാലും വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെടുക്കുന്ന തീരുമാനം നിര്‍ണ്ണായകമാകും. ചൊവ്വാഴാഴ്ചയാണ് കേരളത്തില്‍ വോട്ടെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: