കൊല്ലം: സംസ്ഥാനത്ത് ഘടകകക്ഷികളെ ബലിനല്കാന് സിപിഎമ്മും കോണ്‍ഗ്രസും രഹസ്യധാരണയായതായി ബിജെപി ദേശീയനിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. കൊല്ലംപ്രസ്ക്ലബ് സംഘടിപ്പിച്ച സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോട്ടയത്ത് കേരള കോണ്‍ഗ്രസിനേയും കൊല്ലത്ത് ആര്‍എസ്പിയേയും കോണ്‍ഗ്രസ് ബലിനല്കുമ്പോള് തിരുവനന്തപുരത്ത് സിപിഎം, സിപിഐയെ ബലിയര്‍പ്പിക്കും. കൊല്ലത്തും കോട്ടയത്തും സിപിഎമ്മിനു വേണ്ടി കോണ്‍ഗ്രസും പകരം തിരുവനന്തപുരത്ത് കോണ്‍ഗ്രസിനു വേണ്ടി സിപിഎമ്മും തങ്ങളുടെ ഘടകകക്ഷികളെ പരാജയപ്പെടുത്താനാണ് പദ്ധതി. ഇതിനുള്ള ചര്‍ച്ചകള്‍ ദല്‍ഹി കേന്ദ്രീകരിച്ചാണ് നടന്നത്.
കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ തിരിച്ചറിയാനാവാത്തവിധം ഒന്നായി മാറി. എല്ലാ മറകളും നീക്കി കോണ്‍ഗ്രസ്-മാര്‍ക്സിസ്റ്റ് സഖ്യം പുറത്തുവന്നിരിക്കുന്നു. എല്‍ഡിഎഫും യുഡിഎഫും രണ്ടല്ല ഒന്നാണെന്ന ബിജെപി നിലപാട് മലയാളീസമൂഹം നൂറുശതമാനം അംഗീകരിച്ചു എന്നാണ് മനസിലാകുന്നത്.
തിരുവനന്തപുരത്ത് സംസ്ഥാനസര്‍ക്കാരിന്റെ പ്രവര്ത്തനവൈകല്യങ്ങളെ സത്യസന്ധമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിമര്‍ശിച്ചിരുന്നു. വിശ്വാസികള്‍ക്കെതിരെയുള്ള സര്‍ക്കാരിന്റെ ക്രൂരതയും സര്‍ക്കാര്‍ നിര്‍മ്മിത പ്രളയദുരന്തവും ആണ് പ്രധാനമന്ത്രി വിമര്‍ശനത്തില്‍ ഉന്നയിച്ചത്. ഇതിനെതിരെ മുഖ്യമന്ത്രിയുടേയും പ്രതിപക്ഷനേതാവിന്റേയും ഒരേ സ്വരമായത് രഹസ്യബാന്ധവത്തിനുദാഹരണമാണ്. രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായിവിജയന്റെ വക്കാലത്ത് എടുത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാപ്രസിഡന്റ് ജി. ഗോപിനാഥും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: