തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പരസ്യ പ്രചാരണം ഇന്ന് വൈകീട്ട് ആറിന് അവസാനിക്കും. 2,61,51,534 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1,34,66,521 പേര് സ്ത്രീ വോട്ടര്‍മാരും 1,26,84,839 പുരുഷ വോട്ടര്‍മാരുമാണ്. ഇതില്‍ 2,88,191 കന്നിവോട്ടര്‍മാര്‍. 174 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരും ഇക്കുറി വോട്ട് രേഖപ്പെടുത്തും. 227 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. ഇതില്‍ 23 വനിതകള്‍. കണ്ണൂരിലാണ് വനിതാ സ്ഥാനാര്‍ത്ഥികള്‍ കൂടുതല്‍, അഞ്ചു പേര്
മലപ്പുറത്താണ് കൂടുതല്‍ വോട്ടര്‍മാര്‍, 31,36,191. കുറവ് വയനാട് ജില്ലയില്‍, 5,94,177. 1,35,357 ഭിന്നശേഷി വോട്ടര്‍മാരുണ്ട്. 24,970 പോളിങ് സ്റ്റേഷനുകളാണുള്ളത്. കുറ്റ്യാടി, ആലത്തൂര്‍, കുന്ദമംഗലം എന്നിവിടങ്ങളില്‍ ഓക്സിലറി പോളിങ് ബൂത്തുകളുണ്ട്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പോളിങ് ബൂത്തുകള്‍, 2750. കുറവ് വയനാട്, 575. 867 മോഡല്‍ പോളിങ് സ്റ്റേഷനുകളുണ്ട്. സമ്പൂര്‍ണമായി വനിതകള്‍ നിയന്ത്രിക്കുന്ന 240 പോളിങ് ബൂത്തുകളും സംസ്ഥാനത്തുണ്ട്. പ്രശ്നസാധ്യതയുള്ള 3621 പോളിങ് ബൂത്തുകളില്‍ വെബ് കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥികള്‍ കൂടുതലുള്ള ആറ്റിങ്ങല്‍, വയനാട്, തിരുവനന്തപുരം മണ്ഡലങ്ങളില്‍ രണ്ട് ബാലറ്റ് യൂണിറ്റുകള്‍ വീതം ഉപയോഗിക്കും.
സംസ്ഥാനത്ത് 831 പ്രശ്നബാധിത ബൂത്തുകളും 359 തീവ്ര പ്രശ്നസാധ്യതാ ബൂത്തുകളുമുണ്ട്. 219 ബൂത്തുകളില്‍ മാവോയിസ്റ്റ് പ്രശ്ന സാധ്യത വിലയിരുത്തിയിട്ടുണ്ട്. ഇതില്‍ 72 ബൂത്തുകള്‍ വയനാട്ടിലും 67 മലപ്പുറത്തും കണ്ണൂരില്‍ 39ഉം കോഴിക്കോട് 41 ഉം ബൂത്തുകളുണ്ട്. പോളിങ് ജോലികള്‍ക്ക് 1,01,140 ഉദ്യോഗസ്ഥരെ നിയോഗിച്ചു. 23ന് രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിങ്ങെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ വാര്‍ത്താ സമ്മളേനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: