കൊട്ടാരക്കര: ഇമ്പമാര്‍ന്ന ഗാനത്തിന്റെ അകമ്പടിയോടെ പ്രചരണ വാഹനങ്ങള്‍ പായുകയാണ് . രാവിലെ 10 മണിക്ക് കമ്മ്യൂണിസ്റ്റുകാര്‍ ചെങ്കോട്ടയെന്ന് ഒരു കാലത്ത് വിശേഷിപ്പിച്ചിരുന്ന കോട്ടാത്തലയില്‍ മൈലം പഞ്ചായത്തിലെ ആദ്യ സ്വീകരണത്തിന് സ്ഥാനാര്‍ത്ഥി എത്തുമെന്നാണറിയിച്ചത്.
10 മണിമുതല്‍ തന്നെ 100 ലധികം ബൈക്കുകള്‍ അകമ്പടിസേവിക്കാനും സ്വീകരണത്തിനുമായി 300 ലധികം പേരും അക്ഷമരായി കാത്ത് നില്‍ക്കുകയാണ് .11.30 ആയപ്പോഴേക്കും കാത്തിരിപ്പിന് വിരാമമിട്ട് ഇതാ നമ്മുടെ സാരഥി മാവേലിക്കരയുടെ മനം നിറഞ്ഞ് മനം കവര്‍ന്ന് തഴവ സഹദേവന് നിങ്ങളെ കാണാന്‍ എത്തിച്ചേരുന്നു… അനുഗ്രഹിക്കൂ, ആശീര്‍വദിക്കൂ…
വരവറിയിച്ച് സ്ഥാനാര്‍ത്ഥിയുടെ തൊട്ട് മുന്നിലുള്ള പ്രചരണ വാഹനത്തില്‍ നിന്ന് തീപ്പൊരി അനൗണ്സര് ആയ പ്രേമന്റെ ഘനഗംഭീരമാര്‍ന്ന ശബ്ദം. ഇത് കേട്ടതോടെ അണികള്‍ ഉഷാറായി.മാലപടക്കത്തിന് തിരികൊളുത്തി. സ്ഥാനാര്ത്ഥികൊപ്പം എത്തിയ ആര്.വേണു സ്വീകരണ ഒരുക്കങ്ങള്‍ വിലയിരിത്തിയപ്പോഴേക്കും സ്ഥാനാര്‍ത്ഥി എത്തി.
ബിജെപി നേതാക്കളായ സനിലിന്റേയും,കൃഷ്ണകുമാറിന്റേയും ,ബിഡിജെഎസിന്റേയും നേതൃത്വത്തില്‍ നല്കിയ സ്വീകരണത്തിന് നന്ദി പ്രകാശിപ്പിച്ച് അടുത്ത സ്വീകരണ സ്ഥലത്തേക്ക്. വഴി നീളെ ആളുകള്‍ സ്ഥാനാര്‍ത്ഥിയെ കാണാന്‍ ഓടി കൂടി. എല്ലാവര്ക്കും നിറ പുഞ്ചിരി സമ്മാനിച്ച് കൈ വീശികാണിച്ചു. ഇരു ചക്രവാനങ്ങള് പെരുകിയതോടെ യാത്രയുടെ വേഗം കുറഞ്ഞു. പല സ്ഥലത്ത് നിന്നും സ്വീകരണത്തിന് കാത്ത് നില്ക്കുന്നവരുടെ വിളി എത്തിയതോടെ യാത്ര വേഗത്തിലാക്കാന്‍ മണ്ഡലം പ്രസിഡന്റ് വിജയകുമാറും, രാജഗോപാലും, പഞ്ചായത്തിന്റെ ചാര്‍ജ്ജുള്ള ദീപക്കും ഇടപെട്ടു.
ഇതോടെ വീണ്ടും സ്വീകരണം ടോപ് ഗിയറിലായി. പള്ളിക്കലില്‍ എത്തിയപ്പോള്‍ വലിയ ഒരു കുടം തന്നെ വേദിയില്‍ കണ്ടതോടെ സ്ഥാനാര്ത്ഥിയിലെ കലാകാരന് ഉണര്‍ന്നു.’കുടം തന്നെ ഇത്തവണ ‘ എന്ന ഡയലോഗും പറഞ്ഞ് തിരിഞ്ഞപ്പോള്‍ സ്ഥലത്തെ മെമ്പര്‍ കൂടിയായ ബിജെപി പഞ്ചായത്ത്സമിതി പ്രസിഡന്റ് കൃഷ്ണന്‍കുട്ടി പറഞ്ഞു ക്ഷേത്രത്തില്‍ വിവാഹം നടക്കുകയാണ്. കേട്ടപാതി ക്ഷേത്രത്തിന് മുന്നിലേക്ക് വധുവരന്മാരെയും ബന്ധുക്കളേയും കണ്ട് വോട്ടഭ്യര്‍ത്ഥിച്ച് ലഘു പ്രസംഗം. ഭാവി ജീവിതം ശോഭനമാകാന്‍ വധൂവരന്മാര്ക്ക് എന്റെ ആശംസകള്‍…എല്ലാവരും എന്നെയൊന്ന് കേള്‍ക്കണെ.
നിങ്ങള്‍ വെള്ളം ശേഖരിച്ചു വയ്ക്കുന്നത് എവിടെയാണ് .കുടത്തിലാണ്. ആ കുടമാണ് എന്റെ ചിഹ്ന്ം. കൈകഴുകുമ്പോഴും വെള്ളം കുടിക്കുമ്പോഴും,വോട്ട് ചെയ്യാന്‍ പോകുമ്പോഴും കുടം ഓര്‍ത്തിരിക്കണം എന്ന് പറഞ്ഞ് സ്വീകരണത്തിനിടയില്‍ കിട്ടിയ മിഠായികള്‍ കുട്ടികള്‍ക്ക് നല്കി പെരുംകുളത്തേക്ക്.
അവിടെ വച്ച് സിപിഐ നേതാവും പഴയ സഹപ്രവര്‍ത്തകനുമായ സി.രാമകൃഷ്ണപിള്ളയെ കണ്ടപ്പോള്‍ കെട്ടിപിടിച്ച് കഴുത്തില്‍ കിടന്ന ബിജെപി യുടെ ഷാള്‍ കഴുത്തിലണിയിച്ചു. ഇനി നമുക്ക് ഒത്ത് നീങ്ങാം..അതാണ് കരണീയം എന്ന് പറഞ്ഞ് അടുത്ത സ്വീകരണ സ്ഥലമായ ഇഞ്ചക്കാട് ശില്പ്പാജംഗ്ഷനില്. അവിടെയും വിവാഹം നടക്കുകയാണ്.
സ്വീകരണത്തിന് നില്‍ക്കാതെ നേരെ കല്ല്യാണ മണ്ഡപത്തിലെത്തി വോട്ട് നേടി. തുടര്‍ന്ന് വിഎച്ച്പി നേതാവ് അജയന്റ നേതൃത്വത്തില്‍ ഗംഭീര സ്വീകരണം. എം.സി. റോഡ് വഴി മുട്ടമ്പലത്ത് എത്തിയപ്പോള്‍ വാരഡംഗം കൂടിയായ ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ സ്ത്രീ്കകളും കുട്ടികളും അടങ്ങുന്ന വലിയ ജനസമൂഹത്തിന്റെ സ്വീകരണം. ആചാരലംഘകര്‍ക്ക് മറുപടി പറയാനുള്ള സുവര്‍ണ്ണാവസരമാണിത്…..അമ്മമാരെ നിങ്ങള്‍ വോട്ട് ചെയ്താല്‍പോരാ മറ്റുള്ളവരെ കൊണ്ട് വോട്ട് ചെയ്യിപ്പിക്കണം എന്നോര്‍മ്മിച്ച് കടുത്ത വെയിലിനെ കൂസാതെ മൈലത്തേക്ക് .
ഉച്ചക്ക് മുന്‍പ് മൈലം പഞ്ചായത്തിലെ സ്വീകരണം തീര്‍ക്കണമെന്ന് നേതാക്കളായ മാലയില്‍ അനിലും സന്തോഷ്ബാബുവും പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിക്കുന്നു. ബിജെപി യുടെ ശക്തികേന്ദ്രമാണ് പഞ്ചായത്ത് എന്നുള്ളതുകൊണ്ട് സ്വീകരണത്തിന് കാത്ത് നില്‍ക്കുന്നവരെ നിരാശരാക്കാന്‍ കഴിയില്ലന്ന് സെക്രട്ടറി അനിലും മറ്റും നേതാക്കളെ അറിയിച്ചതോടെ അടുത്ത സ്വീകരണ സ്ഥലത്തേക്ക്. ഇനി കുളക്കട പഞ്ചായത്തുകൂടി ബാക്കി കിടക്കുന്നു.
അര്‍ദ്ധരാത്രി ആയാലും തീരുന്ന ലക്ഷണമില്ലന്ന് നേതാക്കള്‍. രാവിലെ നഗരസഭയിലെ ചില വാര്‍ഡുകളിലെ സ്വീകരണത്തിന് ശേഷമാണ് ഇവിടേക്ക് എത്താന്‍ കഴിഞ്ഞത്. ഇനിയും എത്താന്‍ കഴിയാതിരുന്ന സ്ഥലങ്ങളില്‍ ഇന്ന് അഞ്ച് മണിക്ക് മുന്‍പ് ഓടിയെത്തണമെന്ന് നേതാക്കള്‍. എന്നാല്‍ ആഴ്ചകള്‍ നീണ്ട വിശ്രമില്ലാത്ത ഓട്ടത്തിന്റെ യാതൊരു ക്ഷീണവും ഇല്ലാതെ സുസ്മേരവദനനും, ശുഭാപ്തി വിശ്വാസത്തിലുമാണ് പഴയ വിപ്ലവ നായകനും, കലാകാരനും ആയ തഴവ സഹദേവന്..ഇടത്തോട്ടും ഇല്ല ,വലത്തോട്ടും ഇല്ല..നേരായ വഴി ആണ് നമ്മുടെ വഴി എന്നാണ് കുമ്മനം രാജേട്ടനെ രാഷ്ട്രീയ ഗുരു ആയി കാണുന്ന ഹിന്ദു ഐക്യവേദിയിലൂടെ ബിജെഡിഎസില്‍ എത്തിയ സഹദേവന്റെ ഓര്‍മ്മപെടുത്തല്‍…
പ്രതികരിക്കാൻ ഇവിടെ എഴുതുക: