ബംഗളുരു: മെയ് മാസത്തിലെ ശമ്പള കുടിശിക ഇതുവരെ ലഭിച്ചില്ലെന്ന പരാതിയുമായി കിംഗ്ഫിഷര്‍ പൈലറ്റുമാര്‍ രംഗത്തെത്തി. വെള്ളിയാഴ്ചയ്ക്കകം ശമ്പളം ലഭിച്ചില്ലെങ്കില്‍ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഡിജിസിഎയെ സമീപിക്കുമെന്നും പൈലറ്റുമാര്‍ മുന്നറിയിപ്പ് നല്കി. ഇക്കാര്യം കത്തിലൂടെ കമ്പനി ചീഫ് എക്സിക്യൂട്ടീവിനെ അറിയിച്ചതായും പൈലറ്റുമാര്‍ വ്യക്തമാക്കി.
മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള മൂന്ന് മാസത്തെ ശമ്പളം ദീപാവലിയോട് അനുബന്ധിച്ച് മൂന്ന് ഗഢുക്കളായി നല്‍കാമെന്നായിരുന്നു മാനേജ്മെന്റ് ജീവനക്കാര്‍ക്ക് നല്‍കിയിരുന്ന ഉറപ്പ്. ഈ ഉറപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു ശമ്പളകുടിശിക ആവശ്യപ്പെട്ട് പൈലറ്റുമാരും എന്‍ജിനീയര്‍മാരും ഒക്ടോബറില്‍ നടത്തിയ പണിമുടക്ക് പിന്‍വലിച്ചത്. ഈ ഉറപ്പാണ് മാനേജ്മെന്റ് ലംഘിച്ചിരിക്കുന്നത്.
മെയ് മുതല്‍ മാര്‍ച്ച് വരെയുള്ള ശമ്പളം നാലായിരത്തോളം ജീവനക്കാര്‍ക്ക് ലഭിക്കാനുണ്ട്. മാനേജ്മെന്റിന്റെ നിരുത്തരവാദ നടപടിയില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ ഒക്ടോബര്‍ ഒന്നു മുതല്‍ സമരത്തിലായിരുന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ച വിജയിച്ചതിനു ശേഷം ഒക്ടോബര്‍ 24നു സമരം പിന്‍വലിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ പ്രശ്നത്തില്‍ ഇടപെടേണ്ട ആവശ്യമില്ലെന്നും, ആഭ്യന്തര പ്രശ്നം ജീവനക്കാരും,മാനേജ്മെന്റും തമ്മില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ടതാണെന്നും ഡി.ജി.സി.എ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: