നോ കേശഃ പരമാശ്രയസ്സുമനസാം
പാദാബ്ജരേണുശ്ച തേ
നോ മന്ദാരസീതാ പരം സ്മിതരുചി-
ര്മ്മഞ്ജീരയോശ്ച ദ്വയീ
നോ ബാഹുഃ കളഹംസമേത്യ ജയതി
ത്വദ്യാനലീലാപ്യസൗ
നോ ശുംഭത്തരളാക്ഷമാനനമിദം
പാദാംബുജശ്ചാംബികേ
സാരം: സുമനസ്സുകള്‍ക്കും ദേവന്മാര്ക്കും ദേവിയുടെ കേശം മാത്രമല്ല ആശ്രയം. തൃക്കാലടികളിലെ രേണുവും ആശ്രയമാണ്. മന്ദാരപുഷ്പംപോലെ ശുഭ്രമായ മന്ദസ്മിതവും ആശ്രയമാണ്. ആ തൃക്കൈ മാത്രമല്ല ക്രീഡയ്ക്കായി നടനം ചെയ്യുന്ന പാദപങ്കജങ്ങളും ആശ്രയമാണ്. ദേവിയുടെ തിരുമുഖം മാത്രമല്ല ശുഭവും തരളവുമായ അക്ഷികളും ആശ്രയമാണ്. ഹേ ദേവീ, അരക്കുചാറുകൊണ്ട് ശോഭിക്കുന്ന ആ തൃക്കാലുകളും സുമനസ്സുകള്‍ക്ക് ആശ്രയമാണ്.
കമ്പരാമായണത്തില്‍ നിന്ന് ദശരഥന്റെ ദേഹവിയോഗം
സീതാരാമലക്ഷ്മണന്മാരെ പിരിഞ്ഞ സുമന്ത്രന്‍ പതുക്കെ തേരോടിച്ച് അയോധ്യയിലെത്തി. ശോകമൂകമായിരുന്നു അയോധ്യ. ആ വൃദ്ധമന്ത്രി രാജമന്ദിരത്തിന് അടുത്തേക്ക് ചെന്നു. പേടിപ്പിക്കുന്ന നിശ്ശബ്ദതയായിരുന്നു അവിടെ. പരിഭ്രാന്തനായ സുമന്ത്രന്‍ കൗസല്യാദേവിയുടെ അന്തഃപുരത്തിലെത്തി. മനസ്സ് വിങ്ങിപ്പൊട്ടുകയായിരുന്നു.
കാലിടറി വീഴാതിരിക്കാന്‍ പതുക്കെ നടന്ന് അന്തഃപുര വരാന്തയിലെത്തിയ സുമന്ത്രനെ ദശരഥന് കണ്ടു. ചൈതന്യമറ്റ മിഴികളോടെ അദ്ദേഹം സുമന്ത്രനെ നോക്കി. ”സുമന്ത്രാ, എന്റെ പു
ത്രന്മാരും ജാനകീദേവിയും എവിടെ? ഈ മഹാദ്രോഹിയോട് പറയാന്‍ എന്തെങ്കിലും സന്ദേശമവര്‍ തന്നുവോ? അവരെന്നെ ശപിക്കുന്നുണ്ടാവും അല്ലേ?” ഭ്രാന്തമായി അലറിക്കൊണ്ട് ദശരഥന് ചോദിച്ചു. പിന്നെയും അദ്ദേഹം പരസ്പരവിരുദ്ധമായി പലതും പുലമ്പി. ”ഇല്ല, അവരെന്നെ ശപി
ക്കില്ല. ചിലപ്പോഴെന്നെ അനുഗ്രഹിക്കുന്നുണ്ടാവും. എനിക്കിപ്പോള്‍ അവരെ കാണാം. അവര്‍ തലകുനിച്ച് എന്നെ വണങ്ങുകയാണ്. പിന്നീട് അവിടെ നിന്നെഴുന്നേറ്റ് തിരിഞ്ഞു നടക്കുന്നു. ശ്രീരാമകുമാരനാണ് മുമ്പില്‍. തൊട്ടു പിറകേ സീതാദേവി. ലക്ഷ്മണകുമാരനാണ് പിറകേയുള്ളത്. ജാനകീദേവീ, നിനക്ക് അവര്‍ വേണ്ട സംരക്ഷണം തരുന്നുണ്ട്. നീ സുരക്ഷിതയാണ്. അതുമതി. ഞാനിപ്പോള്‍ സ്വസ്ഥതയറിയുന്നു. ഇനി നിര്‍വാണമാണ്. നിര്‍വാണം. രാമ രാമ രാമ രാമ…”
ദശരഥന് അന്ത്യനിമിഷങ്ങളിലേക്ക് അടുത്തു. നെഞ്ചുപിടയ്ക്കുന്ന വേദനയിലും കൗസല്യ, നാരായണനാമം ജപിച്ചു. വസിഷ്ഠന് ധ്യാനത്തില്‍ മുഴുകി. സുമന്ത്രന്‍ രാമമന്ത്രം ഉരുവിട്ടു. കൈകേയി വിവര്‍ണയായി തലകുനിച്ചു നിന്നു. ഒന്നും ശബ്ദിക്കാനാവാതെ നിന്നു സുമിത്ര. ‘സീതാറാം’ എന്ന് പ്രാര്‍ഥനാപൂര്‍വം മന്ത്രിച്ചു കൊണ്ടിരുന്നു ഊര്‍മിള.
ദശരഥന് അന്ത്യനിദ്രയിലായി. കര്ത്തവ്യബോധമുണര്ന്ന സുമന്ത്രന്‍, ദശരഥന്റെ സ്ഥൂലദേഹം സുരഭിലതൈലങ്ങളാല് ലേപനം ചെയ്തു. ഭരതശത്രുഘ്നന്മാരെ വരുത്താന്‍ ഒരു സന്ദേശം തയാറാക്കി. കൗസല്യയെക്കൊണ്ടും വസിഷ്ഠരെക്കൊണ്ടും അതില്‍ മുദ്രവെപ്പിച്ച് കേകയ രാജ്യത്തേക്ക് അശ്വവാഹകര്‍ വശം കൊടുത്തുവിട്ടു. അതു കഴിഞ്ഞ് സാമന്തരാജാക്കന്മാര്‍ക്കും പ്രഭുക്കള്‍ക്കും സന്ദേശമയച്ചു. കര്‍ത്തവ്യങ്ങളെല്ലാം വേണ്ടതു പോലെ നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: