വടകര: നരേന്ദ്ര മോദിയുടെ ഭരണത്തുടര്‍ച്ച ഭാരതത്തിന്റെ വികസനത്തുടര്ച്ചയാകുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന് വടകരയില്‍ പറഞ്ഞു. എന്‍ഡിഎ വടകര പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ഥി അഡ്വ. വി.കെ. സജീവന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം വടകര കോട്ടപ്പറമ്പില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ലോക ശക്തിയായി വളര്‍ന്ന ഭാരതത്തില്‍ ജനക്ഷേമ ഭരണത്തിന്റെ തുടര്‍ച്ചയാണ് ഇന്ന് അനിവാര്യം. ഇന്ത്യക്കാരെ മുഴുവന്‍ സമഭാവനയോടെ കണ്ട് സമഗ്ര വികസനത്തിനുള്ള പദ്ധതികളാണ് കഴിഞ്ഞ അഞ്ചു വര്‍ഷമായി നരേന്ദ്രമോദി സര്‍ക്കാര്‍ തുടര്‍ന്ന് വന്നത്. ശത്രുവിനെ മടയില്‍ പോയി ആക്രമിക്കാന്‍ കെല്‍പ്പ് കാട്ടിയ ഭാരതത്തെ പേടിയോടെയാണ് ഭീകരവാദികള്‍ കാണുന്നത്. പ്രധാനമന്ത്രി പണ്ഡിതനായാല്‍ മാത്രം പോരാ; പ്രായോഗിക ബുദ്ധിയുള്ളവനുമായിരിക്കണം. ദല്‍ഹിയില്‍ ഒരു മുന്നണിയായിരിക്കുകയും കേരളത്തില്‍ വന്നാല്‍ തമ്മില്‍ കടിച്ചുകീറുകയും ചെയ്യുന്ന ഇടത്-വലത് മുന്നണികളുടെ രാഷ്ട്രീയ വഞ്ചന കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞുവെന്നും അവര്‍ ബിജെപിക്കൊപ്പം അണിചേരുകയാണെന്നും നിറഞ്ഞ കരഘോഷത്തിനിടയ്ക്ക് അവര്‍ പറഞ്ഞു.
വയനാട്ടില്‍ നിന്ന് ഒരുമണിയോടെ മടപ്പള്ളി കോളേജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ എത്തിയ മന്ത്രി റോഡ് മാര്‍ഗമാണ് സമ്മേളനനഗരിയായ കോട്ടപ്പറമ്പില്‍ എത്തിച്ചേര്‍ന്നത്. പൊരിവെയിലിനെ വകവെക്കാതെ സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് ജനങ്ങള്‍ ജയ് വിളിയോടെ മന്ത്രിയെ എതിരേറ്റു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, മേഖലാ അധ്യക്ഷന്‍ വി.വി. രാജന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: