മടിക്കൈ: കാസര്‍കോട് ലോകസഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി രവീശ തന്ത്രി കുണ്ടാറിനു നേരെ വീണ്ടും സിപിഎം അക്രമം. ഇന്നലെ രാവിലെ മടിക്കൈ കോ തോട്ടുപാറയിലാണ് അക്രമം. രാവിലെ 9.30ന് കോതോട്ടുപാറയില്‍ സ്ഥാനാര്‍ഥി പര്യടനത്തിന് എത്തിയപ്പോഴാണ് അക്രമം. ഇവിടെ പ്രചാരണം നടത്താന്‍ പാടില്ലെന്ന് പറഞ്ഞ് ആക്രോശിച്ച് അന്‍പതോളം വരുന്ന സിപിഎം-ഡിവൈഎഫ്ഐ ക്രിമിനല്‍ സംഘം സ്ഥാനാര്‍ഥിക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. സ്ഥാനാര്‍ഥി രവീശ തന്ത്രി പ്രസംഗം ആരംഭിച്ചപ്പോള്‍ റോഡിന്റെ ഇരു ഭാഗത്തും സിപിഎമ്മിന്റെ പ്രചരണ വാഹനം കൊണ്ടുവെച്ച് ഉച്ചത്തില്‍ പ്രചാരണം നടത്തി എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ പ്രസംഗം തടസ്സപ്പെടുത്തി.
ഇടയില്‍ മൈക്ക് പിടിച്ച് വാങ്ങുകയും രവീശ തന്ത്രിയുടെ കൈപിടിച്ച് തിരിക്കുകയും ചെയ്തു. തടയാന്‍ ശ്രമിച്ച ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ. വേലായുധന്, മണ്ഡലം പ്രസിഡന്റ് എന്‍. മധു, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് ഇ. കൃഷ്ണന്, മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് കെ. മനോജ്, വൈസ് പ്രസിഡണ്ട് ബി.കെ. ഗോപാലകൃഷ്ണന് തുടങ്ങിയവരെ ഒരുപറ്റം സിപിഎം ക്രിമിനല്‍ സംഘം കൈയേറ്റം ചെയ്തു.
ഇത് ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ച ഫോട്ടോഗ്രാഫര്‍ ശ്രാവണ്‍(28)നെ മര്‍ദിച്ച് അവശനാക്കി. പരിക്കേറ്റ ശ്രാവണിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിലേര്‍പ്പെട്ട കാറിന് കേടുപാടുകള്‍ വരുത്തി. എന്‍ഡിഎ സ്ഥാനാര്‍ഥി രവീശ തന്ത്രി അമ്പലത്തറ പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: