ആലപ്പുഴ: ശബരിമല വിഷയം പ്രചാരണത്തില്‍ നിറഞ്ഞതോടെ നഷ്ടപ്പെടുന്ന വോട്ടുകള്‍ കൈയടക്കാന്‍ ഇടതുമുന്നണിയുടെ പ്രചാരണം മതന്യൂനപക്ഷ കേന്ദ്രീകൃതമായി. വംശഹത്യ, ന്യൂനപക്ഷ വേട്ട, ബീഫ് തുടങ്ങി പ്രചാരണങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ള നേതാക്കള്‍ അവസാനഘട്ടത്തില്‍ രംഗത്തെത്തിയത് ഇതിന്റെ ഭാഗമായാണ്.
താഴെത്തട്ടില്‍ അണികളും, പ്രാദേശിക നേതാക്കളും, ഇതിലും രൂക്ഷമായാണ് വര്‍ഗീയ വികാരം ആളിക്കത്തിക്കുന്നത്. സമൂഹ മാധ്യമങ്ങളിലും പ്രചാരണം മതന്യൂനപക്ഷങ്ങളെ ലക്ഷ്യമാക്കിയാണ്. ശബരിമലയിലെ ആചാരങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും, വിശ്വാസികളെ കള്ളക്കേസില്‍ കുടുക്കുകയും, അന്ധമായ മോദി, സംഘപരിവാര്‍ വിരോധം പ്രചരിപ്പിച്ചും ചില മതന്യൂനപക്ഷങ്ങളെ തങ്ങള്‍ക്കൊപ്പം അണിനിരത്താം എന്ന കണക്കുകൂട്ടലിലായിരുന്നു ഇടതുപക്ഷം, പ്രത്യേകിച്ച് സിപിഎം.
രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തോടെ മതവര്‍ഗീയ സംഘടനകളും, തീവ്രവാദ സംഘടനകളും ഒന്നാകെ യുഡിഎഫിന് പിന്തുണയുമായി എത്തി. ശബരിമല വിഷയം പ്രചാരണത്തില്‍ സജീവമാകുകയും ചെയ്തു. ഇതോടെ സിപിഎമ്മും ഇടതുപക്ഷവും ന്യൂനപക്ഷവോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാന്‍ വര്‍ഗീയ വികാരം പരമാവധി ആളിക്കത്തിക്കുകയാണ്.
ഇതിനുള്ള ഇന്ധനമായി ഉപയോഗിക്കുന്നത് ബിജെപിയേയും, നരേന്ദ്രമോദിയേയും സംഘപരിവാര്‍ പ്രസ്ഥാനങ്ങളെയും മോശമായി ചിത്രീകരിച്ച് പ്രചാരണം നടത്തുകയെന്നതാണ്. എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊന്നൊടുക്കിയ എസ്ഡിപിഐയമായി പോലും ചില മണ്ഡലങ്ങളില്‍ നീക്കു പോക്കുണ്ടാക്കാന്‍ സിപിഎം തയാറായെന്നും വിമര്‍ശനം ഉയരുന്നു. കണ്ണൂരില്‍ ഷുഹൈബിനെ ക്രൂരമായി കൊലചെയ്തതിലൂടെ അകന്നുനിന്നിരുന്ന കാന്തപുരം സുന്നി വിഭാഗത്തെയും കൈയിലെടുക്കാന്‍ സിപിഎമ്മിന് സാധിച്ചു. തങ്ങളുടെ സജീവ പ്രവര്‍ത്തകനായിരുന്ന ഷുഹൈബിനെ കൊല ചെയ്ത സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ മുഴുവന്‍ പേജ് തെരഞ്ഞെടുപ്പ് പരസ്യം സുന്നിവിഭാഗത്തിന്റെ മുഖപത്രമായ സിറാജില്‍ പ്രസിദ്ധീകരിച്ചത് ചര്‍ച്ചയായിരുന്നു.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയകരമായി നടപ്പാക്കിയ തന്ത്രമാണ് വിവിധ സമുദായ സംഘടനകളെ കൂടെ നിര്‍ത്താന്‍ സിപിഎം ഇപ്പോള്‍ പയറ്റുന്നത്. എന്തൊക്കെ ഓഫറുകളാണ് ഇവര്‍ക്ക് നല്‍കിയിട്ടുള്ളതെന്ന വിവരങ്ങള്‍ പിന്നീട് പുറത്തുവരാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: