പന്തളം: ആചാര, വിശ്വാസ സംരക്ഷണത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച പ്രവര്‍ത്തകരെയും നേതാക്കളെയും വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് പന്തളം കൊട്ടാരം പ്രസ്താവനയിലൂടെ അഭ്യര്‍ഥിച്ചു.
നാളെ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പന്തളം കൊട്ടാരം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടില്ല. കൊട്ടാരത്തിലെ ഒരംഗം ചില ദൃശ്യ, സാമൂഹിക മാധ്യമങ്ങളില്‍ നല്‍കിയിട്ടുള്ള പ്രസ്താവനകള്‍ പന്തളം കൊട്ടാരം നിര്‍വാഹക സംഘത്തിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തില്‍ പിഎന്‍പി എന്ന പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ കേരളവര്‍മരാജ പന്തളം കൊട്ടാരത്തിലെ അംഗമാണ്. എന്നാല്‍ 2018 ഒക്ടോബര്‍ 2ന് പന്തളം കൊട്ടാരം ആഹ്വാനം ചെയ്ത നാമജപയജ്ഞത്തിലോ ആചാരസംരക്ഷത്തിനായുള്ള തുടര്‍ പ്രവര്‍ത്തനങ്ങളിലോ കൊട്ടാരത്തോടൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടില്ല.
കൊട്ടാരത്തിലെ പൊതുവായ കാര്യങ്ങള്‍ വലിയ തമ്പുരാന്റെ നിര്‍ദേശമനുസരിച്ചാണ് നടക്കുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും കൊടിക്കീഴില്‍ നില്‍ക്കാതെ ഭക്തജനങ്ങള്‍ക്കും വിശ്വാസി സമൂഹത്തിനുമൊപ്പം നിന്നു വിശ്വാസ സംരക്ഷണത്തിനായാണ് പ്രവര്‍ത്തിച്ചു വരുന്നത്. കേരളവര്‍മയുടെ സ്ഥാനാര്‍ഥിത്വം അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണ്. ഇതു വലിയ തമ്പുരാന്റെയോ, പന്തളം കൊട്ടാരത്തിന്റെയോ അറിവും അംഗീകാരവുമില്ലാതെയാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ കേരളവര്‍മ്മ പുറപ്പെടുവിക്കുന്ന പ്രസ്താവനകളും അഭിപ്രായങ്ങളുമായി കൊട്ടാരത്തിന് ഒരു ബന്ധവുമില്ല.
സംസ്ഥാന സര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടി അയ്യപ്പഭക്തരെ ദ്രോഹിച്ച്, വിശ്വാസങ്ങളെ ചവിട്ടിമെതിക്കുകയാണു ചെയ്യുന്നത്. ഈ പാര്‍ട്ടിയുടെ പിണിയാളായി പ്രവര്‍ത്തിക്കുക വഴി ആചാര സംരക്ഷണ പ്രവര്‍ത്തനങ്ങളെ പിന്നില്‍ നിന്നും കുത്തുകയാണ്. വിശ്വാസി സമൂഹം ഇതിനെ ശക്തമായി എതിര്‍ത്തു തോല്‍പ്പിക്കണമെന്നും നിര്‍വാഹക സംഘം സെക്രട്ടറി പി.എന്‍. നാരായണ വര്‍മ പ്രസ്താവനയിലുടെ ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: