സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും എന്നും 51 എന്ന അക്കത്തോടു ഏറെ പ്രിയമാണ്. പാര്‍ട്ടി ശത്രുവിനെ 51 വെട്ടുവെട്ടിയാണ് അവര്‍ ഒഴിവാക്കിയത്. 51 നുണകളുമായാണ് ഭക്തര്‍ക്കെതിരെ സുപ്രീംകോടതില്‍ വാദിച്ചതും. ഭക്തരുടെ നെഞ്ച് പിളര്‍ന്ന ആ നുണകളും കുതന്ത്രങ്ങളും ഒരിക്കലും പൊറുക്കരുത്.
ശബരിമല സംബന്ധിച്ച് സുപ്രീം കോടതിയുടെ പരമാര്‍ശം വന്നതുമുതല്‍ ഇടത് സര്‍ക്കാരും മുഖ്യമന്ത്രി പിണറായി വിജയനും നുണകള്‍ പടച്ചുവിടുകയായിരുന്നു. യുവതികള പ്രവേശിപ്പിക്കണോ എന്ന് പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കണം എന്ന് സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിരുന്നു എന്നതായിരുന്നു ആദ്യത്തെ കള്ളം. അത് പൊള്ളത്തരമാണെന്ന് സുപ്രീംകോടതി രേഖകള്‍ തെളിയിച്ചു. പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്നും സാവകാശം ആവശ്യപ്പെടുമെന്നൊക്കെ പറഞ്ഞ ദേവസ്വം ബോര്‍ഡും നുണകള്‍ പറഞ്ഞ് പറ്റിച്ചു.
ഒരു ശ്രീലങ്കന്‍ കള്ളക്കഥ
ജനുവരി നാലിന് ശ്രീലങ്കന്‍ യുവതി മല ചവുട്ടിയെന്ന് സിപിഎമ്മും മുഖ്യമന്ത്രിയും പാര്‍ട്ടി ചാനലും നുണപറഞ്ഞു. ആചാര ലംഘനം നടത്തിയെന്ന ദൃശ്യങ്ങളും പാര്‍ട്ടി ചാനല്‍ പ്രചരിപ്പിച്ചു. എന്നാല്‍ താന്‍ പ്രവേശിച്ചില്ലെന്ന് ശ്രീലങ്കന്‍ യുവതിയും ഭര്‍ത്താവും വ്യക്തമാക്കിയിട്ടും നുണകളുടെ രാജാവായ മുഖ്യമന്ത്രി തിരുത്താന്‍ തയാറായില്ല. ഇന്റലിജന്‍സും സര്‍ക്കാരിന്റെ അവകാശ വാദം തള്ളി. രാമേശ്വരം സ്വദേശിയായ ശരവണമാരനും അദ്ദേഹത്തിന്റെ ഭാര്യ ശ്രീലങ്കന്‍ സ്വദേശിയും ഉള്‍പ്പെട്ട സംഘം ദര്‍ശനത്തിനായി പമ്പയില്‍ എത്തി. അവിടെനിന്ന് പോലീസ് മഫ്തിയില്‍ സുരക്ഷ ഒരുക്കിയാണ് മരക്കൂട്ടത്തേക്ക് എത്തിച്ചത്. എന്നാല്‍ മരക്കൂട്ടത്ത് വച്ച് വ്യാജ ഇരുമുടിക്കെട്ടുമായി സുരക്ഷ ഒരുക്കാനെത്തിയ മഫ്തി പോലീസ് ചാനലുകാരെക്കണ്ട് ഓടി ഒളിച്ചു. ഇതോടെ ശശികലയുടെ സംഘം വേര്‍പിരിഞ്ഞു.
രാത്രി ഹരിവരാസനം പാടി നട അടച്ചതോടെ ശശികലയുടെ ഭര്‍ത്താവിനെ ഭക്തര്‍ തിരിച്ചറിഞ്ഞു. മാധ്യമങ്ങളും വളഞ്ഞു. അദ്ദേഹത്തെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഈ സമയം അദ്ദേഹം പറഞ്ഞത് ശശികല ദര്‍ശനം നടത്തിയിട്ടില്ല എന്നാണ്. തുടര്‍ന്ന് അദ്ദേഹത്തെ പോലീസ് പമ്പയിലെത്തിച്ചു. പുലര്‍ച്ചെ രണ്ട് മണിയോടെ പമ്പയില്‍ വച്ച് മാധ്യമങ്ങള്‍ക്ക് നല്കിയ പ്രതികരണത്തില്‍ തനിക്ക് ദര്‍ശനം നടത്താന്‍ പോലീസ് സൗകര്യങ്ങള്‍ ചെയ്തില്ലെന്ന് ശശികല ആവര്‍ത്തിച്ചു.
എന്നാല്‍ രാത്രി 11 മണിമുതല്‍ തന്നെ ശശികല ദര്‍ശനം നടത്തി മലയിറങ്ങി എന്ന് പാര്‍ട്ടി ചാനല്‍ ബ്രേക്കിംഗ് ന്യൂസ് നല്കി. ഇതോടെ മറ്റ് ചില മാധ്യമങ്ങളും ഏറ്റെടുത്തു. ഭര്‍ത്താവ് സത്യം വെളിപ്പെടുത്തിയിട്ടും വാര്‍ത്ത പാര്‍ട്ടി ചാനല്‍ പിന്‍വലിച്ചില്ല. ശശികല മാധ്യമങ്ങളെ കണ്ടതിനശേഷം യുവതി ദര്‍ശനം നടത്തിയില്ലെന്ന് തിരുത്തും നല്കി.
പരംജ്യോതി പുരുഷനായിരുന്നു
മകരവിളക്കിന് ശേഷം സുപ്രീംകോടതിയില്‍ ബിന്ദുവും കനകദുര്‍ഗയും സുരക്ഷ ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ 51 നുണകളുമായി പരമോന്നത നീതിപീഠത്തെപ്പോലും തെറ്റിദ്ധരിപ്പിച്ചത്. 51 യുവതികള്‍ പ്രവേശിച്ചുവെന്നായിരുന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. 51 യുവതികളുടെ പേരും ഫോണ്‍നമ്പരും വിലാസവുമുള്ള പട്ടിക സംസ്ഥാന സര്‍ക്കാര്‍ നല്കി. എന്നാല്‍ ആ ലിസ്റ്റില്‍ കനകദുര്‍ഗയുടെയോ ബിന്ദുവിന്റെയോ പേര് ഇല്ല. പട്ടിക പുറത്ത് വന്നതിന് പിന്നാലെ അതിലുള്ള വിവരങ്ങള്‍ അനുസരിച്ച് നടത്തിയ അന്വേഷണത്തിലാണന് സര്‍ക്കാര്‍ നടത്തിയ കള്ളക്കളി പൊളിഞ്ഞത്.
പട്ടികയിലെ 21-ാം നമ്പര്‍ തമിഴ്നാട് ചെന്നൈ തുണ്ടാളം, നെഹ്റു എന്ന വിലാസത്തിലെ പരംജ്യോതി 48 വയസ്സ് എന്നത് പുരുഷനെന്ന് തെളിഞ്ഞു. പതിനെട്ടാം നമ്പര്‍ കലാവതിയെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ലഭിച്ചത് ചെന്നൈ സ്വദേശിയായ ശങ്കര്‍ എന്ന ടാക്സി ഡ്രൈവറെയാണ്. കൂടാതെ 35-ാം നമ്പര്‍ തമിഴ്നാട് സ്വദേശി കല, 42-ാം നമ്പര്‍ തമിഴ്നാട് സ്വദേശി ദൈവ സിഗാമണി എന്നിവരും പുരുഷന്മാരാണെന്ന് തെളിഞ്ഞു. ആദ്യപേരുകാരി പദ്മാവതിക്ക് പട്ടികയില്‍ 48 വയസ്സാണ്. എന്നാല്‍ ഇവരുടെ വോട്ടേഴ്സ് കാര്‍ഡിലെ പ്രായം അനുസരിച്ച് 55 വയസ്സാണ്. 39-ാം നമ്പര്‍ പുഷ്പത്തിന് പട്ടികയില്‍ വയസ്സ് 46 ആണ്. പട്ടികയിലെ നമ്പരില്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തത് 48 വയസ്സുള്ള മകന്. പുഷ്പത്തിന് 63 വയസ്സുണ്ടെന്നും ഇതിന് മുമ്പും ശബരിമലയില്‍ ദര്‍ശനം നടത്തിയെന്നും പറഞ്ഞു.
ഇങ്ങനെ പട്ടികയിലുള്ളവരുടെ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ നില്‍കിയ വിവരങ്ങള്‍ക്ക് കടകവിരുദ്ധമായ മറുപടികളാണ് ലഭിച്ചത്. ചിലരുടെ ഫോണ്‍ എടുക്കുന്നത് യാതൊരു ബന്ധവും ഇല്ലാത്തവരും. മറ്റ് ചിലരുടെ നമ്പര്‍ നിലവിലേ ഇല്ലായിരുന്നു. ഇതെല്ലാം എന്തിനു വേണ്ടിയായിരുന്നു എന്നുചോദിച്ചാല്‍, അയ്യപ്പ ഭക്തരെ ദ്രോഹിക്കുക എന്നത് മാത്രമായിരുന്നു സര്‍ക്കാര്‍ ലക്ഷ്യം എന്ന് പറയേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: