ബത്തേരി: മുത്തച്ഛനായ ജവഹര്‍ലാല്‍ നെഹ്റു ചത്ത കുതിരയെന്നാക്ഷേപിച്ച മുസ്ലിംലീഗിന്റെ പുറത്താണ് രാഹുലിന്റെ യാത്രയെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്. ബത്തേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
ബിഡിജെഎസ് എന്ന പേരു തന്നെ പ്രാധാന്യമേറിയതാണ്. ഭാരതീയ ജനത്തെ പ്രതിനിധാനം ചെയ്യുന്ന പേരാണ്, ധര്‍മം സനാതനമാണ്, അനാദിയാണ്. ധര്‍മത്തെ എതിര്‍ക്കുന്നവരാണ് തുഷാറിനെ ആക്രമിച്ചത്. ജനപിന്തുണ ഭയന്നാണ് ഇരു മുന്നണികളും ആക്രമണമഴിച്ചുവിടുന്നത്. ഇവര്‍ പിന്തുടരുന്നത് അവസരവാദ രാഷ്ട്രീയമാണ്. ഇതിന്റെ ഭാഗമായാണ് അമേഠിയിലെ പരാജയത്തെ മറികടക്കാന്‍ വയനാട്ടില്‍ സഹായവുമായി ഇടതുപക്ഷം ഒപ്പം നില്‍ക്കുന്നത്. അമേഠിയിലെ നാമനിര്‍ദേശ പത്രികയില്‍ ഇപ്പോള്‍ സംശയമുണ്ടായിരിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ നൂറ്റിപ്പതിനഞ്ച് ജില്ലകള്‍ക്ക് പ്രാധാന്യം നല്കി. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. ഇതില്‍ വയനാടും ഉള്‍പ്പെടുന്നു എന്നത് അഭിമാനകരമാണ്. കുറിച്യ സമുദായത്തില്‍ നിന്ന് സിവില്‍ സര്‍വീസ് നേടിയ ശ്രീധന്യയുടെ വിജയം പ്രത്യാശയുടെ കിരണങ്ങളാണെന്നും ഇത്തരം വിജയങ്ങള്‍ വയനാട്ടില്‍ ആവര്‍ത്തിക്കണമെന്നും അവര്‍ പറഞ്ഞു.
വലിയ പ്രളയത്തെ നേരിട്ട ജനങ്ങളോട് ഭീരുത്വത്തോടെ പെരുമാറിയ സര്‍ക്കാരാണിതെന്നും, ദുരന്തത്തിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നും നിര്‍മല ചൂണ്ടിക്കാട്ടി. മോദിയോടൊപ്പം ഇന്ത്യ ഭരിക്കാന്‍ വയനാട്ടില്‍ നിന്നൊരു പ്രതിനിധിയുണ്ടാകണമെന്നും, അതിനു സ്വന്തം മണ്ഡലത്തെ അവഗണിച്ച രാഹുലിനെ നിങ്ങളും അവഗണിക്കണമെന്നും അവര്‍ പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ്സജി ശങ്കര്‍ അധ്യക്ഷത വഹിച്ചു. പൊതുയോഗത്തിനു ശേഷം നിര്‍മലാ സീതാരാമന് റോഡ് ഷോയിലും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: