തിരുവനന്തപുരം: ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട്. ചിലയിടത്ത് ചില വോട്ടര്‍മാര്‍ക്ക് ഒന്നിലധികം വോട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒന്നിലേറെ തവണ വോട്ടു ചെയ്യുന്നത് തടയാനുള്ള നടപടികള്‍ സ്വീകരിച്ചതായി കളക്ടര്‍ കെ.വാസുകി അറിയിച്ചു.
ഇരട്ട വോട്ടര്‍മാരുടെ പട്ടിക ശേഖരിച്ച് പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്ക് നല്‍കിയെന്നും കളക്ടര്‍ അറിയിച്ചു. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ഇരട്ട തിരിച്ചറിയല്‍ കാര്‍ഡുകള്‍ സൃഷ്ടിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ് രംഗത്തെത്തിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.
ഒരു ലക്ഷത്തി പന്ത്രണ്ടായിരം ഇരട്ട ഐഡികാര്‍ഡുകള്‍ കണ്ടെത്തിയെന്ന് അടൂര്‍ പ്രകാശ് ആരോപിച്ചു. ഉദ്യോസ്ഥരുടെ പങ്കാളിത്വത്തോടെയാണ് ക്രമക്കേടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് അന്വേഷിക്കണമെന്നും അടൂര്‍ പ്രകാശ് ആവശ്യപ്പെട്ടു. വ്യാപകമായ കള്ളവോട്ടുകള്‍ ചെയ്യുക എന്ന് ലക്ഷ്യത്തോടെ ഒരാള്‍ക്ക് രണ്ടു മൂന്നും തിരിച്ചറയില്‍ കാര്‍ഡ് സൃഷ്ടിച്ചിരിക്കെയാണെന്നാണ് അടൂര്‍ പ്രകാശിന്റെ ആരോപണം. പല ബൂത്തുകളിലായി ഒരാള്‍ തന്നെ പേര് ചേര്‍ത്തിരിക്കുന്നതിന്റെ രേഖകള്‍ അടൂര്‍ പ്രകാശ് പുറത്തുവിട്ടു.
ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ അറിവോടെയാണ് ഇത്തരത്തില്‍ വോട്ടര്‍പ്പട്ടികയില്‍ ക്രമക്കേട് കാട്ടിയതെന്ന് കാണിച്ച് അടൂര്‍ പ്രകാശ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: