ന്യൂയോര്‍ക്ക്: ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ ഇന്ത്യ ഒരു സൂപ്പര്‍ പവറായി മാറിയെന്ന് യു.എന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍ പറഞ്ഞു. ഇന്ത്യയില്‍ സുരക്ഷാപ്രശ്നങ്ങള്‍ ഏറെയുണ്ടെങ്കിലും വികസനകാര്യത്തിലും സാങ്കേതിക വിദ്യയിലും ഇന്ത്യ കുതിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ലോക സാങ്കേതിക വിദ്യയില്‍ ഇന്ത്യയുടെ സംഭാവനയായ ആകാശ് 2 ടാബ്ലെറ്റ് ഐക്യരാഷ്ട്രസഭയില്‍ അനാവരണം ചെയ്ത് സംസാരിക്കുകയായിരുന്നു ബാന്‍ കി മൂണ്‍. ആകാശ് എന്ന ഹിന്ദി വാക്കിന്റെ ആര്‍ഥം ആകാശമാണെന്ന് ഞാനറിഞ്ഞു. തീര്‍ച്ചയായും ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ ഇന്ത്യ ഒരു സൂപ്പര്‍ പവറാണ്. ഹൈദരാബാദിനെ സൈബരാബാദ് എന്ന് വിളിക്കാമെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക വളര്‍ച്ച നേടിത്തരുന്നതില്‍ വിവര സാങ്കേതിക വിദ്യ വളരെ വലിയ പങ്കാണ് വഹിക്കുന്നത്. ജനങ്ങളുടെ ജീവിത രീതി മാറ്റി മറിയ്ക്കാന് അവയ്ക്ക് കഴിയും. ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ ടെക്നോളജി വിവിധ തരത്തില്‍ ഉപയോഗിച്ചു വരുന്നുണ്ട്. എന്നാല്‍ ഡിജിറ്റല്‍ ഡിവൈഡ് ഒരു വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ രാജ്യങ്ങളും യു.എന്നുമായി സഹകരിച്ച് യുവജനങ്ങളെ ഉയരങ്ങളിലേക്ക് നയിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്നും അവരുടെ സ്വപ്നങ്ങള്‍ സഫലമാക്കാന്‍ പ്രയത്നിക്കണമെന്നും ബാന്‍ കി മൂണ്‍ പറഞ്ഞു. ചടങ്ങില്‍ ആകാശ് ടാബ്ലെറ്റിന്റെ നിര്‍മാതാക്കളായ ഡാറ്റാവൈന്ഡിന്റെ സി.ഇ.ഒ സുനീത് സിംഗ് ആകാശ് 2 ടാബ്ലെറ്റ് ബാന്‍ കി മൂണിന് സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: