വര്‍ഷങ്ങള്‍ക്കു മുമ്പ് അമ്പലപ്പുഴ നാരായണച്ചാക്യാര്‍ എന്നു വിഖ്യാതനായൊരു കലാപ്രതിഭ ജീവിച്ചിരുന്നു. അമ്പലപ്പുഴചാക്യാരെ വലിയ പരിഷച്ചാക്യാര്‍ എന്നു വിളിച്ചിരുന്നതിനാല്‍ ഈ വ്യക്തി വലിയ പരിഷ ശങ്കരനാരായണച്ചാക്യാര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. അദ്ദേഹം ഒരിക്കല്‍ കൂത്തു നടത്താന്‍ തിരുവനന്തപുരത്തെത്തി. കൊല്ലവര്‍ഷം 1022ല്‍ നാടുനീങ്ങിയ മഹാരാജാവായിരുന്നു അന്നത്തെ ഭരണാധികാരി. രാജസേവകരില്‍ ഒരാളായ കിളിമാനൂര്‍ ചെറുണ്ണി കോയിത്തമ്പുരാന്‍ വഴി ചാക്യാര്‍ രാജാവിനെ മുഖം കാണിച്ചു. അവിടെ തിരുവമ്പാടി മണ്ഡപത്തില്‍ പന്ത്രണ്ടു ദിവസത്തെ കൂത്തു നടത്താന്‍ രാജാവിന്റെ അനുമതി വാങ്ങി.
ചാക്യാരുടെ കൂത്തു കേള്‍ക്കാന്‍ ഒരു ദിവസം മഹാരാജാവെത്തി. എന്നാല്‍ അതിനടുത്ത ദിവസങ്ങളിലൊന്നും അദ്ദേഹം എഴുന്നള്ളിയില്ല. ഇതറിഞ്ഞ കോയിത്തമ്പുരാന്‍ രാജാവിന്റെ അരികിലെത്തി. ചാക്യാരുടെ കൂത്ത് അങ്ങേക്ക് രസിച്ചില്ലേ എന്ന് അന്വേഷിച്ചു. അങ്ങനെയൊന്നുമില്ല, ശ്ലോകാര്‍ഥങ്ങളെല്ലാം ചാക്യാര്‍ തെറ്റാതെ പറയുന്നുണ്ടല്ലോ, വാക്കിനു മാധുര്യമില്ലെന്ന കുറവേയുള്ളൂവെന്നായിരുന്നു മറുപടിയായി രാജാവ് കല്‍പ്പിച്ചത്.
പന്ത്രണ്ടു ദിവസത്തെ കൂത്തു കഴിഞ്ഞപ്പോള്‍ ചാക്യാര്‍ക്ക് പതിവുള്ള പണം കൊടുക്കാന്‍ കല്‍പ്പിച്ചതല്ലാതെ സമ്മാനങ്ങളൊന്നും രാജാവ് നല്‍കിയില്ല. ഇക്കാര്യങ്ങളെല്ലാം ചാക്യാരറിഞ്ഞു. അദ്ദേഹം വല്ലാതെ സങ്കടപ്പെട്ടു. എങ്കിലും പിന്മാറാന് ഒരുക്കമല്ലായിരുന്നു. രാജാവിന്റെ കൈയില്‍ നിന്ന് സമ്മാനം വാങ്ങാന്‍ ഒരു ശ്രമംകൂടി നടത്താനായിരുന്നു ചാക്യാരുടെ തീരുമാനം. അദ്ദേഹം നേരെ കന്യാകുമാരിക്കു പോയി അവിടെ ഒരു സംവത്സരം ഭജനമിരുന്നു. വീണ്ടും തിരുവനന്തപുരത്തെത്തി. കോയിത്തമ്പുരാനെ കണ്ട് ഒരിക്കല്‍ കൂടി കൂത്ത് അവതരിപ്പിക്കാന്‍ മഹാരാജാവിന്റെ അനുമതി വാങ്ങിത്തരാന്‍ അപേക്ഷിച്ചു. അങ്ങനെ പന്ത്രണ്ടു നാള് കൂത്തു നടത്താന്‍ ചാക്യാര്‍ക്ക് വീണ്ടും അവസരം കിട്ടി.
കൂത്ത് നാലഞ്ചു ദിവസം പിന്നിട്ടിട്ടും അതു കേള്‍ക്കാന്‍ മഹാരാജാവ് എഴുന്നള്ളിയില്ല. കോയിത്തമ്പുരാന്‍ ഇക്കാര്യം തിരുമനസ്സിന്റെ ശ്രദ്ധയില്‍പെടുത്തി. മുമ്പ് കേട്ടതാണല്ലോ എന്നായിരുന്നു തിരുമനസ്സ് മറുപടി പറഞ്ഞത്. കഴിഞ്ഞ തവണ ചാക്യാരുടെ വാക്കിന് മാധുര്യമില്ല എന്നല്ലേ അവിടുന്ന് പറഞ്ഞത്. അതുപോലെയല്ല ഇത്തവണ, അത്രയേറെ മാധുര്യമുണ്ട് ചാക്യാരുടെ വാക്കിന്, കോയിത്തമ്പുരാന്‍ അറിയിച്ചു.
അതു കേട്ട് തൊട്ടടുത്ത ദിവസം തന്നെ തിരുമനസ്സ് കൂത്ത് കേള്‍ക്കാനെത്തി. ചാക്യാരുടെ ശബ്ദമാധുര്യം അപാരമായിരുന്നു. രാജാവിന് വളരെയേറെ സന്തോഷം തോന്നി. ഉടന്‍ തന്നെ രണ്ട് വീരശൃംഖല വരുത്തി തിരുമനസ്സ് നേരിട്ട്, അവ ചാക്യാരുടെ കൈയിലണിയിച്ചു. ഇത്രയും മധുരമായ വാക്ക് ചാക്യാന്മാര് പറയുന്നത് ഇതിനു മുമ്പ് കേട്ടിട്ടില്ലെന്ന് അഭിനന്ദിക്കുകയും ചെയ്തു. മുമ്പ് നിശ്ചയിച്ചതിനു പുറമേ 40 ദിവസത്തേക്കു കൂടി കൂത്ത് നീട്ടി. എല്ലാ ദിവസവും അത് കേള്‍ക്കാന്‍ രാജാവ് എഴുന്നള്ളി. ചാക്യാര്‍ക്ക് സന്തോഷസൂചകമായി ഒരു ഓണപ്പുടവയും അദ്ദേഹം സമ്മാനിച്ചു.
അതോടെ വലിയ പരിഷ ശങ്കരനാരായണച്ചാക്യാരുടെ പേരും പ്രസിദ്ധിയും എത്താത്ത ഇടമില്ലെന്നായി. ഇതുപോലൊരു ചാക്യാര്‍ ഇതുവരെ ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയുമില്ല എന്ന് സഹൃദയര്‍ പറയാന്‍ തുടങ്ങി. അതോടെ ചാക്യാര്‍ക്ക് അഹന്ത പെരുത്തു. ദുരാഗ്രഹമേറി. സാമാന്യജനങ്ങള്‍ വന്നു വിളിച്ചാല്‍ കൂത്തിനു പോകാതെയായി. രാജാക്കന്മാരോ പ്രഭുക്കന്മാരോ അല്ലാതെ മറ്റാരെങ്കിലും കൂത്തിനു വിളിച്ചാല്‍ പോകുന്നത് ചാക്യാര്‍ കുറച്ചിലായി കരുതി.
ഒരിക്കല്‍ മുറജപത്തിന് പോകാനായി, വൈദികശ്രേഷ്ഠന്മാരും വാധ്യാന്മാരുമൊക്കെയായി അസംഖ്യം ബ്രാഹ്മണശ്രേഷ്ഠര്‍ അമ്പലപ്പുഴയിലെത്തി. ശങ്കരനാരായണ ചാക്യാരുടെ കൂത്തുപാടവം അവര്‍ക്ക് കേട്ടുകേള്‍വി മാത്രമായിരുന്നു. അവര്‍ കൂത്തുകേള്‍ക്കാനുള്ള മോഹവുമായി ചാക്യാരെ ചെന്നു കണ്ടു. ഇന്നെനിക്ക് നല്ല സുഖം തോന്നുന്നില്ല, നാളെയോ മറ്റന്നാളോ ആവാം എന്ന് ചാക്യാര്‍ അവരോടു പറഞ്ഞു.
”ചാക്യാര്‍ അങ്ങനെ പറയരുത്. ഞങ്ങള്‍ക്ക് ഏറെ നാളായുള്ള ആഗ്രഹമാണ്. ഏതായാലും മുറജപത്തിന് പോകുന്ന വഴിയല്ലേ, അങ്ങ് ഇത് സാധിപ്പിച്ചു തരണം. ഞങ്ങള്‍ക്ക് ഒരു സ്ഥലത്ത് ഒരു നേരത്തിലധികം തങ്ങാനാവില്ല. അത്താഴം കഴിഞ്ഞാലുടനെ ഞങ്ങള്‍ക്ക് പോകേണ്ടി വരും” എന്നിങ്ങനെ ബ്രാഹ്മണര്‍, ചാക്യാരോട് പലതവണ അഭ്യര്‍ഥിച്ചു.
പക്ഷേ അന്ന് കൂത്തു നടത്താന്‍ പറ്റില്ലെന്ന കടുംപിടിത്തം ചാക്യാര്‍ തുടര്‍ന്നു. ഒച്ചയടപ്പും ജലദോഷവുമുണ്ടെന്ന് കാരണവും വിശദീകരിച്ചു. മുറജപത്തിനെത്തിയവര്‍ വീണ്ടും നിര്‍ബന്ധിച്ചു. അഹങ്കാരത്തില്‍ പൊതിഞ്ഞ വാക്കുകളാണ് ചാക്യാരില്‍ നിന്ന് പിന്നീട് ഉയര്‍ന്നത്. ഇതു വലിയ നാശമായല്ലോ, വല്ലവരും വന്നു പറഞ്ഞാലുടനെ കൂത്തു നടത്താനിരിക്കുകയല്ല ഞാന്‍. ഇന്ന് പറ്റില്ല. അത്രയ്ക്ക് നിര്‍ബന്ധമാണെങ്കില്‍ നിങ്ങള്‍ മടക്കത്തില്‍ ഇതിലേ വന്നാല്‍ സൗകര്യമുണ്ടെങ്കില്‍ അന്നാവാം എന്നായിരുന്നു ചാക്യാരുടെ മറുപടി. ബ്രാഹ്മണര്‍ക്ക് വല്ലാത്ത നിരാശയും അപമാനവും കോപവും തോന്നി. അവരോട് അന്നോളം ഇത്തരത്തില്‍ ആരും പെരുമാറിയിട്ടില്ലായിരുന്നു.
കൂട്ടത്തില്‍ വയോവൃദ്ധനായ നമ്പൂതിരി ചാക്യാരോട് ഇങ്ങനെ ചോദിച്ചു; ”ഞങ്ങള്‍ മടങ്ങിവരുമ്പോഴല്ലാതെ കൂത്ത് പറയാന്‍ തരമാവില്ല അല്ലേ?” ഇല്ലെന്ന് ചാക്യാര്‍ തീര്‍ത്തു പറഞ്ഞു. ”തിരികെ വരുമ്പോഴേക്കും നിനക്ക് പറയാന്‍ വയ്യാതായിപ്പോയാലോ” എന്ന് ബ്രാഹ്മണശ്രേഷ്ഠന് ചോദിച്ചപ്പോള്‍ മറുപടിയായി ‘എ’ എന്നൊരക്ഷരം പറഞ്ഞു തുടങ്ങിയപ്പോഴേക്കും ചാക്യാരുടെ നാവു തളര്‍ന്നുപോയി. നമ്പൂതിരിമാര്‍ കുളിയും ഊണും കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് പോയി. ചാക്യാര്‍ക്ക് പിന്നീടൊരിക്കലും സംസാരിക്കാനായില്ല. മൂകനായി അദ്ദേഹം പിന്നെയും വളരെക്കാലം ജീവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: