ബെംഗളൂരു: ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സിനെതിരായ മത്സരത്തില്‍ മിസ്റ്റര്‍ കൂള്‍ മഹേന്ദ്ര സിങ് ധോണിക്ക് അവസാന പന്തില്‍ പിഴച്ചപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്സിന് തോല്‍വി. അവസാന ഓവറില്‍ 26 റണ്‍സ് വിജയിക്കാന്‍ വേണ്ടിയിരുന്ന ചെന്നൈയെ ധോണി ഒറ്റയ്ക്ക് തോളിലേറ്റിയെങ്കിലും അവസാന പന്തില്‍ ഒരു റണ്‍സ് നേടാന്‍ കഴിയാതിരുന്നതോടെ ഒരു റണ്ണിനാണ് ചെന്നൈ സൂപ്പര്‍ കിങ്ങ്സ് തോറ്റത്.
ഉമേഷ് യാദവിന്റെ ആദ്യ അഞ്ച് പന്തില്‍ ധോണി മൂന്ന് സിക്സും ഒരു ഫോറും സഹിതം 24 റണ്‍സ് അടിച്ചു. ഒടുവില്‍ അവസാന പന്തില്‍ വിജയിക്കാന്‍ വേണ്ടിയിരുന്നത് രണ്ട് റണ്‍സ്. എന്നാല്‍ ഈ പന്ത് ധോണി മിസ്സാക്കി. ഓടി വിജയ റണ്‍ കണ്ടെത്താന്‍ ശ്രമിക്കുന്നതിനിടെ നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡിലുണ്ടായിരുന്ന ശ്രദ്ധുല്‍ ഠാക്കൂര്‍ റണ്‍ ഔട്ടാവുകയും ചെയ്തു. 48 പന്തില്‍ അഞ്ചു ഫോറും ഏഴു സിക്സും സഹിതം ധോണി 84 റണ്‍സ് അടിച്ച് പുറത്താകാതെ നിന്നു.
നേരത്തെ 162 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈ ഒരു ഘട്ടത്തില്‍ നാല് വിക്കറ്റിന് 28 റണ്‍സ് എന്ന നിലയില്‍ തകര്‍ച്ചയിലായിരുന്നു. എന്നാല്‍ പിന്നീട് ധോണിക്ക് ഒറ്റയ്ക്ക് ടീമിനെ ചുമലിലേറ്റുന്നതാണ് കണ്ടത്. തോല്‍വി ഉറപ്പിച്ച ഘട്ടത്തില്‍ നിന്ന് ധോണിയുടെ ബാറ്റ് സംഹാരരൂപം പൂണ്ടതോടെ ബെംഗളൂരു നായകന് വിരാട് കോഹ്ലി അസ്വസ്ഥനാവുകയും ചെയ്യുന്നതിന് സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. ഒടുവില്‍ ഒരു റണ്ണിന്റെ വിജയം നേടിയപ്പോള്‍ കോഹ്ലിയുടെ ആഹ്ലാദം പറഞ്ഞറിയിക്കാനാവാത്തതായി.
ഓപ്പണര്‍മാരായ ഷെയ്ന് വാട്സണും ഡു പ്ലെസിസും അഞ്ചു വീതം റണ്‍സിന് പുറത്തായപ്പോള്‍ റെയ്നക്ക് അക്കൗണ്ട് തുറക്കാനായില്ല. 29 റണ്‍സെടുത്ത അമ്പാട്ടി റായുഡുവാണ് അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. രവീന്ദ്ര ജഡേജ 11 റണ്‍സിനും കേദര്‍ ജാദവ് ഒമ്പത് റണ്‍സ് എടുത്തും പുറത്തായി. അഞ്ചു റണ്‍സായിരുന്നു ബ്രാവോയുടെ സമ്പാദ്യം. അനാവശ്യ റണ്ണിനോടി പുറത്താവുകയായിരുന്നു ബ്രാവോ.
ബെംഗളൂരുവിനായി സ്റ്റെയ്നും യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സായ്നിയും ചാഹലും ഓരോ വിക്കറ്റ് വീതം നേടി. നേരത്തെ പാര്‍ഥിവ് പട്ടേലിന്റെ അര്‍ധസെഞ്ചുറിയുടെ മികവിലാണ് ബെംഗളൂരു 161 റണ്‍സ് അടിച്ചത്. പാര്‍ഥിവ് 37 പന്തില്‍ 53 റണ്‍സ് അടിച്ചു. രണ്ട് ഫോറും നാല് സിക്സും സഹിതമായിരുന്നു പാര്‍ഥിവിന്റെ ഇന്നിങ്സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: