മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് മിന്നും ജയം. ഫ്രഞ്ച് താരം കരിം ബെന്‍സേമയുടെ ഹാട്രിക്ക് മികവില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അവര്‍ അത്ലറ്റിക് ബില്‍ബാവോയെ തകര്‍ത്തു. കഴിഞ്ഞയാഴ്ച ലഗാനസിനോട് സമനില വഴങ്ങിയ റയലിന്റെ ഉഗ്രന്‍ തിരിച്ചുവരവുകൂടിയായി മത്സരം. വിജയത്തോടെ 33 കളികളില്‍ നിന്ന് റയലിന് 64 പോയിന്റായി. നിലവില്‍ മൂന്നാം സ്ഥാനത്താണ് റയല്‍. 77 പോയിന്റുമായി ബാഴ്സലോണയും 68 പോയിന്റുമായി അത്ലറ്റികോ മാഡ്രിഡുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.
ബില്‍ബാവോക്കെതിരായ മത്സരത്തില്‍ ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം രണ്ടാം പകുതിയിലായിരുന്നു റയലിന്റെ മൂന്നു ഗോളുകളും. 47, 76, 90 മിനിറ്റുകളിലായിരുന്നു ബെന്‍സേമയുടെ ഹാട്രിക്ക്.
പന്ത് കൈവശം വെക്കുന്നതിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും റയല്‍ മുന്നിട്ടുനിന്നെങ്കിലും ബില്‍ബാവോ പ്രതിരോധം വിട്ടുകൊടുത്തില്ല. അസന്‍സിയോ, ബെന്‍സേമ, വാസ്ക്വസ് സഖ്യത്തെ അവര്‍ വിജയകരമായി പിടിച്ചുകെട്ടി. എന്നാല്‍ രണ്ടാം പകുതി തുടങ്ങി രണ്ട് മിനിറ്റ് ആയപ്പോള്‍ ബില്‍ബാവോ പ്രതിരോധം പൊളിച്ച് റയല്‍ ലീഡ് നേടി. മാര്‍കോ അസന്‍സിയോയുടെ ക്രോസ് നല്ലൊരു ഹെഡ്ഡറിലൂടെ വലയിലെത്തിച്ച് ബെന്‍സേമ സമനിലക്കെട്ടുപൊട്ടിച്ചു. പിന്നീട് 76-ാം മിനിറ്റില്‍ ലോക ഫുട്ബോളര് ലൂക്കാ മോഡ്രിച്ച് നല്കിയ ക്രോസ് വീണ്ടും നല്ലൊരു ഹെഡ്ഡറിലൂടെ ബെന്‍സേമ വലയിലേക്ക് തിരിച്ചുവിട്ടു (2-0). രണ്ട് ഗോളിന് പിന്നിലായതോടെ ബില്‍ബാവോ ഗോള്‍ മടക്കാന്‍ കിണഞ്ഞു ശ്രമിച്ചു. എന്നാല്‍ അവരുടെ അരിറ്റ്സ് അഡൂരിസിനും ഇനാകി വില്യംസിനും ലഭിച്ച അവസരങ്ങള്‍ മുതലാക്കാനായില്ല. ഒടുവില്‍ 90-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ഗരെത്ത് ബെയ്ലിന്റെ പാസില്‍ നിന്ന് ബെന്‍സേമ മൂന്നാമതും നിറയൊഴിച്ചതോടെ റയല്‍ വിജയം പൂര്‍ണമായി.
മറ്റ് മത്സരങ്ങളില്‍ ഗറ്റാഫെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് സെവിയയെയും വിയ്യാറയല്‍ 2-1ന് ലെഗാനസിനെയും വലന്‍സിയ 2-1ന് റയല്‍ ബെറ്റിസിനെയും തോല്‍പ്പിച്ചു. ജയത്തോടെ ഗറ്റാഫെ 54 പോയിന്റുമായി നാലാം സ്ഥാനത്തേക്കും വലന്‍സിയ 52 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്കും ഉയര്‍ന്നപ്പോള്‍ തോറ്റ സെവിയ 52 പോയിന്റുമായി ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: