ചെന്നൈ: ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്സ്-സണ്‍റൈസേഴ്സ് ഹൈദരാബാദ് പോരാട്ടം. ചെന്നൈയില്‍ രാത്രി എട്ടിന് കളി തുടങ്ങും. ഇരുടീമും ഇതിനുമുമ്പ് ഏറ്റുമുട്ടിയപ്പോള്‍ ഹൈദരാബാദ് ആറു വിക്കറ്റിന് വിജയിച്ചിരുന്നു.
കഴിഞ്ഞ മത്സരത്തില്‍ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സിനോട് ഒരു റണ്‍സിന് തോറ്റാണ് ചെന്നൈ ഇന്ന് സ്വന്തം മണ്ണില്‍ കളിക്കാനിറങ്ങുന്നത്. സീസണില്‍ മികച്ച തുടക്കം ലഭിച്ചെങ്കിലും കഴിഞ്ഞ രണ്ട് മത്സരങ്ങളും ചെന്നൈ തോറ്റു. ബൗളര്‍മാര്‍ നന്നായി പന്തെറിയുന്നുണ്ടെങ്കിലും ബാറ്റിങ്ങ് പ്രതീക്ഷക്കൊത്ത് ഉയരാത്തതാണ് കഴിഞ്ഞ മത്സരങ്ങളില്‍ ടീമിന് വിനയായത്. ഓപ്പണര്‍ ഷെയ്ന് വാട്സണ് ഇതുവരെ ഫോം കണ്ടെത്തിയിട്ടില്ല.
ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ് ഡു പ്ലെസിസ് ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ട്. മധ്യനിരയില്‍ സുരേഷ് റെയ്ന, അമ്പാട്ടി റായ്ഡു, കേദാര്‍ ജാദവ് എന്നിവര്‍ വലിയ സ്കോര്‍ കണ്ടെത്തേണ്ടതുണ്ട്. കഴിഞ്ഞ മത്സരത്തില്‍ മികച്ച ഫോമിലേക്കുയര്‍ന്ന നായകന് എം.എസ്. ധോണി ടീമിന് പ്രതീക്ഷ നല്കുന്നു. ഹര്ഭജന്, താഹിര്‍, ജഡേജ എന്നീ സ്പിന്നര്മാരിലാകും ഇന്ന് ചെന്നൈ പ്രതീക്ഷ അര്‍പ്പിക്കുക. ചെന്നൈ പിച്ച് സ്പിന്നര്‍മാര്‍ക്ക് അനുകൂലമായതിനാല്‍ ഹര്‍ഭജനെയും ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കും.
മറുവശത്ത് മികച്ച ഫോമിലാണ് ഹൈദരാബാദ്. കഴിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്തിരുന്നു. ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്റ്റോ എന്നീ ഓപ്പണര്‍മാരുടെ കരുത്തിലാണ് ഹൈദരാബാദ് പല മത്സരത്തിലും വിജയം കണ്ടത്. എന്നാല്‍ ഇംഗ്ലണ്ട് ഓപ്പണര്‍ ബെയര്‍സ്റ്റോ നാട്ടിലേക്ക് മടങ്ങിയത് ടീമിന് വലിയ തിരിച്ചടിയായിട്ടുണ്ട്. പാക്കിസ്ഥാനെതിരായ പരമ്പരയെ തുടര്‍ന്നാണ് താരം നാട്ടിലേക്ക് മടങ്ങിയത്.
ഓപ്പണര്‍മാരെ ഒഴിച്ചാല്‍ മധ്യനിര സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തി. വിജയ് ശങ്കര്‍, യൂസഫ് പത്താന്, ദീപക് ഹൂഡ എന്നിവര്‍ മധ്യനിരയില്‍ വലിയ സ്കോര്‍ കണ്ടെത്തിയിട്ടില്ല. ബെയര്‍സ്റ്റോ മടങ്ങിയതോടെ നായകന് കെയ്ന്‍ വില്യംസണ് ഫോം തിരിച്ചുപിടിക്കേണ്ടതുണ്ട്. ഭുവനേശ്വര്‍ കുമാര്‍ നയിക്കുന്ന പേസ് നിരയും റഷാദ് ഖാന് നയിക്കുന്ന സ്പിന്‍ നിരയും ഫോമില്‍. വിജയവഴിയിലേക്ക് തിരിച്ചെത്താന്‍ ചെന്നൈ ഇറങ്ങുമ്പോള്‍ വിജയം തുടരുകയാകും ഹൈദരാബാദിന്റെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: