ന്യൂദല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് രാവിലെ ഏഴ് മണി മുതല്‍ ആരംഭിച്ചു. കേരളത്തിലെ 20 സീറ്റ് അടക്കം 117 മണ്ഡലങ്ങളിലായി 18 കോടിയോളം വോട്ടര്‍മാരാണ് ഇന്ന് ബൂത്തിലെത്തുന്നത്.13 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണപ്രദേശത്തുമാണ് മൂന്നാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
കേരളത്തിന് പുറമേ ഗുജറാത്തിലും, ഗോവയിലും മുഴുവന്‍ സീറ്റിലും ഇന്ന് തിരഞ്ഞെടുപ്പ് നടക്കും. കര്‍ണ്ണാടക, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഢ്, ഒഡീഷ, ബീഹാര്‍, ബംഗാള്‍, അസം, ജമ്മുകാശ്മീര്‍, ത്രിപുര, കേന്ദ്രഭരണ പ്രദേശങ്ങളായ ദാദര്‍ നഗര്‍ഹവേലി, ദാമന്‍ ആന്‍ഡ് ദിയു എന്നീ മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും. രണ്ടാംഘട്ടത്തില്‍ നടക്കേണ്ടിയിരുന്ന ത്രിപുര ഈസ്റ്റ് മണ്ഡലത്തിലും ഇന്നാണ് പോളിംഗ്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, ബിജെപി എം.പി.വരുണ്‍ഗാന്ധി, സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ്, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, അസം ഖാന്, ജയപ്രദ എന്നിവരാണ് മൂന്നാംഘട്ടത്തില്‍ ജനവിധി തേടുന്നവരില്‍ പ്രമുഖര്‍.
ക്രമസമാധാനപ്രശ്നങ്ങളുണ്ടെന്ന് സംസ്ഥാന പോളിംഗ് ഓഫീസര്‍മാര്‍ റിപ്പോര്‍ട്ട് നല്കിയ സാഹചര്യത്തിലാണ് രണ്ടാം ഘട്ടത്തില്‍ നടക്കേണ്ട ത്രിപുര ഈസ്റ്റിലെ തെരഞ്ഞെടുപ്പ് മാറ്റി വച്ചത്. ഒറ്റ മണ്ഡലത്തിലേക്ക് മൂന്ന് ഘട്ടങ്ങളായി വോട്ടെടുപ്പ് നടക്കുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
ജമ്മു കശ്മീരിലെ അനന്ത് നാഗ് മണ്ഡലത്തിലാണ് ഈ അപൂര്‍വത. സുരക്ഷാ കാരണങ്ങളാലാണ് മൂന്ന് ഘട്ടങ്ങളിലായി അനന്ത് നാഗിലെ വോട്ടെടുപ്പ് നടത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചത്. ഇന്ന് അനന്ത് നാഗ് ജില്ലയിലേക്കാണ് വോട്ടെടുപ്പ്. കുല്‍ഗാം, ഷോപ്പിയാന്‍, പുല്‍വാമ എന്നീ ജില്ലകളിലേക്കുള്ള വോട്ടെടുപ്പ് അടുത്ത രണ്ട് ഘട്ടങ്ങളിലാണ്.
കര്‍ണാടകയില്‍ അവസാന ഘട്ട തിരഞ്ഞെടുപ്പ് ഇന്നാണ്. 14 സീറ്റുകളിലാണ് കര്‍ണാടകയില്‍ ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതോടെ തെക്കേ ഇന്ത്യയിലെ പോളിംഗ് പൂര്‍ത്തിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: