കൊച്ചി: ജില്ലയില്‍ ക്രിമിനലുകളും ഗുണ്ടകളും ഇല്ലാത്ത നഗരമായി കൊച്ചിയെ മാറ്റാന്‍ പോലീസ് ഓപ്പറേഷന് കിങ് കോബ്രയില്‍ പരിശോധനകള്‍ കര്‍ശനമാക്കുമ്പോഴും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഗുണ്ടകള്‍ വിലസുന്നു. പട്ടാപ്പകല്‍ വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് ഗുണ്ടാസംഘങ്ങള്‍ പണപ്പിരിവ് നടത്തുകയാണ്. ഇവര്‍ക്കൊപ്പം പെണ്‍ഗുണ്ടകളും ഉണ്ട്. വ്യാപാരികളെ ഭീഷണിപ്പെടുത്തിയാണ് പണം വാങ്ങുന്നത്. ജീവന് ഭീഷണി ഉള്ളതിനാല്‍ വിവരം പുറത്ത് പറയാന്‍ പലപ്പോഴും വ്യാപാരികള്‍ തയാറാവുന്നില്ല.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകളില്‍ നിന്നും രാത്രികാലങ്ങളില്‍ നിര്‍ബന്ധിത പണപ്പിരിവ് നടക്കുന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ദേശീയ പാതയില്‍ മുട്ടം, പുളിഞ്ചോട് തുടങ്ങിയ പ്രദേശങ്ങളിലെ ഹോട്ടലുകളിലും തട്ടുകടകളിലുമാണ് ഗുണ്ടാപ്പിരിവ് പതിവായിരിക്കുന്നത്.
മാരകായുധങ്ങളുമായി എത്തുന്ന സംഘം പണം ചോദിക്കുമ്പോള്‍ കൊടുക്കുകയല്ലാതെ മറ്റ് നിവൃര്ത്തിയില്ലെന്ന് വ്യാപാരികള്‍ പറയുന്നു. ഗുണ്ടാപ്പിരിവിന് പുറമേ രാത്രി കാര്‍ യാത്രികരെ കൊള്ളയടിക്കുന്ന സംഘങ്ങളും ആലുവ, ചൂര്‍ണിക്കര മേഖലകളില്‍ സജീവമായിട്ടുണ്ട്. മനപ്പൂര്‍വം വാഹനങ്ങള്‍ മറ്റ് വാഹനങ്ങളില്‍ ഉരസിപ്പിച്ചതിന് ശേഷം വാഹനയാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് പതിവ്.
മയക്കുമരുന്ന് കൈമാറ്റത്തിന് ഗുണ്ടകള്‍
വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കൊച്ചിയിലെത്തിക്കുന്ന മയക്കുമരുന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്നത് ഗുണ്ടകളാണ്. ആവശ്യപ്പെടുന്നതിന് അനുസരിച്ച് ഇടനിലക്കാര്‍ക്ക് എത്തിച്ച് നല്കുന്ന ചുമതലയാണ് ഇവര്‍ക്കുള്ളത്. പോലീസ് പിടിച്ചാല്‍ തന്നെ രക്ഷപെട്ട് പോരുന്നതിനുള്ള തന്ത്രങ്ങളും ഇവര്‍ക്കുണ്ട്. പോലീസിനുള്ളില്‍ നിന്നും ഗുണ്ടാ സംഘങ്ങള്‍ക്ക് വിവരം നല്കാന് ആളുണ്ടെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: