കൊച്ചി: സിപിഎം നേതാവ് എം.എം. ലോറന്‍സിന്റെ മകള്‍ ആശാ ലോറന്‍സ് പറയുന്നു, ‘പാര്ട്ടിക്കാര് പാര്‍ട്ടിക്കാരെപ്പറ്റി പറയുന്ന പരദൂഷണക്കഥകള്‍ ഞാന്‍ എഴുതിയാല്‍ പല നേതാക്കന്മാരും സഖാക്കളും തലകുമ്പിട്ട് നില്ക്കേണ്ടിവരും. ‘ആര്‍എസ്എസ് മുഖപത്രമായ കേസരി വാരികയിലൂടെ ആശ പറയുന്നു, ‘നിങ്ങളെന്നെ സംഘിയാക്കി’യെന്ന്.
മകന് മിലന്, ശബരിമലയിലെ പോലീസ് അതിക്രമത്തിനെതിരേ നടത്തിയ സെക്രട്ടേറിയറ്റ് സമരത്തില്‍ ബിജെപി നേതാക്കള്‍ക്കൊപ്പം പങ്കെടുത്തതിനെ തുടര്‍ന്നാണ് ആശാ ലോറന്‍സ് വാര്‍ത്തകളില്‍ നിറഞ്ഞത്. സിപിഎം നേതൃത്വം ഇടപെട്ട് ആശയുടെ ജോലി കളയുകയും വിവാദമായപ്പോള്‍ തിരിച്ചെടുക്കുകയും കള്ളക്കേസില്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നതിനിടെയാണ് അവരുടെ തുറന്നു പറച്ചില്.
സുദീര്‍ഘമായ ലേഖനത്തില്‍ പാര്‍ട്ടി നേതാക്കളെ, മുഖ്യമന്ത്രി പിണറായി വിജയനെ, വി.എസ്. അച്യുതാനന്ദനെ, എം.എ. ബേബിയെ, വീണ ജോര്‍ജ് എംഎല്‍എയെ തുടങ്ങി പ്രമുഖ സിപിഎം നേതാക്കളെ തുറന്നു കാട്ടുന്നു. പാര്‍ട്ടിയുടെ ശബരിമല നിലപാട്, സ്ത്രീകളോടുള്ള നിലപാട്, പാര്‍ട്ടി പ്രവര്‍ത്തകരോടും ക്രിസ്തീയ സഭകളോടും മറ്റുമുള്ള നിലപാടും അനുഭവങ്ങളും ആശ പങ്കുവെയ്ക്കുന്നു.
ലേഖനത്തില്‍നിന്ന്:
”എല്ലാവരും ശബരിമലയില്‍ത്തന്നെ കേന്ദ്രീകരിക്കുന്നതെന്താണ്. ദൈവങ്ങള്‍ക്ക് അവകാശങ്ങളില്ലേ, അവര്‍ക്ക് ഇഷ്ടാനിഷ്ടങ്ങള്‍ ഇല്ലേ, ദൈവാവകാശ കമ്മീഷനാണ് വേണ്ടത്, ദേവസ്വം ബോര്‍ഡല്ല. ഇങ്ങനെയുള്ള ഇഷ്ടാനിഷ്ടങ്ങള്‍ ഒരിക്കല്‍ ചോദ്യം ചെയ്യപ്പെട്ടപ്പോഴാണ് യേശുദേവന് ചാട്ടവാര്‍ എടുത്തത്. എന്റെ വിശ്വാസത്തെ ചോദ്യം ചെയ്യാന്‍ ഞാന്‍ ആരെയും അനുവദിച്ചിട്ടില്ല. എന്റെ മകന്റെ വിശ്വാസത്തെ ഞാനും ചോദ്യം ചെയ്യുന്നില്ല.
അതൊരു ഔദാര്യമല്ല, അവന്റെ അവകാശമാണ്,” ആശ വിശദീകരിക്കുന്നു. 1959ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരളത്തിലെ സ്ഥിതി എന്തായിരുന്നുവെന്ന് എല്ലാവര്ക്കും അറിയാവുന്നതാണ്. സഭയും ബന്ധുക്കളും ഭീകരമായി ഒറ്റപ്പെടുത്തിയ കഥകള്‍ അമ്മ പറഞ്ഞുതന്നിട്ടുണ്ട്. ഇന്ന് കത്തോലിക്കാ സഭയും കമ്യൂണിസ്റ്റ് പാര്‍ട്ടിയും തോളോട് തോള് ചേര്‍ന്ന്, പരസ്പരം പുകഴ്ത്തി പറയുന്നത് കേള്‍ക്കുമ്പോള്‍ ചിരിവരും.”
”ഒരിക്കല്‍ പാര്‍ട്ടിയിലെ ഉന്നത നേതാവ് എന്നോട് പറഞ്ഞത് ‘നിന്റെ അപ്പന് പാര്‍ട്ടിക്കാണ് മുന്‍ഗണന കൊടുത്തത്, പക്ഷേ പാര്‍ട്ടി അങ്ങേര്‍ക്ക് യാതൊരു മുന്‍ഗണനയും നല്‍കിയില്ല’- എന്നാണ്. ഇവരാണ് ഞാന്‍ സംഘിയാണെന്ന് പറയുന്നത്.”
”അപ്പന് വെട്ടിനിരത്തപ്പെട്ടപ്പോള്‍ ആരേയും കണ്ടതുമില്ല. കത്തോലിക്ക സഭയും അങ്ങനെ തന്നെയായിരുന്നു. അപ്പന് അറിയപ്പെടുന്ന നേതാവായപ്പോള്‍, എംപി ആയപ്പോള്‍, ഇടതുമുന്നണി കണ്‍വീനര്‍ ആയപ്പോള്‍ അവര്‍ക്കും എം.എം. ലോറന്‍സിനെയും കുടുംബത്തേയും കണ്ടാല്‍ ചിരിക്കാമെന്നായി. സംസാരിക്കാമെന്നായി. പിണറായി വിജയന്റെ നേതൃത്വത്തില്‍ ഭരണം അധികാരത്തിലേറിയ ദിവസം ഒരു സഭാ നേതാവ് പറഞ്ഞത് ‘ഞങ്ങള്‍ സനാഥരായി’- എന്നാണ്. ഇതൊക്കെ കേള്‍ക്കുമ്പോള്‍ എങ്ങനെ ചിരിക്കാതിരിക്കും.”
‘പാര്‍ട്ടി പഴയ പാര്‍ട്ടി അല്ല’ എന്ന് സ്വന്തം അനുഭവത്തിലൂടെ മനസ്സിലായി. അതിനേക്കാള്‍ പാര്‍ട്ടിയിലെ ചില നേതാക്കന്മാര് തന്നെ പറഞ്ഞിട്ടുമുണ്ട് ‘പാര്‍ട്ടി പഴയ പാര്‍ട്ടി അല്ല’- എന്ന്.
2005ല്‍ ഒരു കുടുംബ പ്രശ്നമുണ്ടായി. അന്ന് എറണാകുളം ജില്ല ഭരിച്ചിരുന്നത് ജില്ലാ സെക്രട്ടറിയായിരുന്ന ‘കൊച്ചി രാജാവ്’- ഗോപി കോട്ടമുറിക്കലെന്ന ഉഗ്രപ്രതാപിയായിരുന്നു. എനിക്ക് പറയാനുള്ളത് കേള്‍ക്കാനുള്ള മര്യാദപോലും ഗോപി കോട്ടമുറിക്കല്‍ കാണിച്ചില്ല, നേരില്‍ കാണാനുള്ള അനുമതി തന്നില്ല എന്ന് മാത്രമല്ല ‘കോട്ട’- കാക്കാന്‍ പാര്‍ട്ടിഗുണ്ടകളെ വാതില്ക്കല് നിര്‍ത്തുകയും ചെയ്തിരുന്നു.”
” പിന്നീടാണ് എകെജി സെന്ററില്‍ വിളിച്ചതും എം.എ ബേബി കുടുംബകാര്യത്തില്‍ ഇടപെടില്ല എന്ന് പറഞ്ഞതും. അതേ കുടുംബവഴക്ക് പിന്നീട് എം.എം. ലോറന്‍സിനെ അപമാനിക്കുവാന്‍ വി.എസ്. അച്യുതാനന്ദന് ആയുധമാക്കി. രാഷ്ട്രീയപരമായി, ആശയപരമായി നേരിടുന്നതിന് പകരം ഞങ്ങളുടെ സങ്കടം മുതലെടുക്കുകയാണ് ചെയ്തത്. പാര്‍ട്ടിക്ക് വേണ്ടി മാത്രം ജീവിക്കുന്ന ഒരു സഖാവിനെ അപമാനിച്ചപ്പോള്‍ ഒരു സഖാവും നേതാവും ഉണ്ടായില്ല, എതിര്‍ക്കാന്‍, സാന്ത്വനിപ്പിക്കാന്‍.”
”നിരവധി പേര് ചോദിച്ചു, ഭയമില്ലേ എന്ന്. പാര്‍ട്ടി ഞങ്ങളെ ഇല്ലാതാക്കുവാന്‍ നോക്കില്ലേ എന്ന്. ഭീഷണിപ്പെടുത്തുവാന്‍ ആയിരുന്നു ജോലിയില്‍ നിന്നും പിരിച്ചു വിട്ടത്. അങ്ങേയറ്റം അനീതിയായതു കൊണ്ട് തിരിച്ചെടുത്തു. പിന്നീട് നിശ്ശബ്ദയാക്കാനാണ് ‘കള്ളപ്പരാതി’- ഉണ്ടാക്കിയെടുത്തത്. ‘മടിയില്‍ കനമുള്ളവനേ ഭയക്കേണ്ട കാര്യമുള്ളു’- എന്നാണ് മുഖ്യമന്ത്രിതന്നെ പറഞ്ഞു തന്നിട്ടുള്ളത്. കള്ളപ്പരാതി ആണെന്ന് ബോധ്യമുള്ളത് കാരണം രാഷ്ട്രീയക്കാരേയും പോലീസ് ഉദ്യോഗസ്ഥരേയും സ്വാധീനിക്കാനൊന്നും ഞാന്‍ പോയിട്ടില്ല. പോകുകയും ഇല്ല.”
”25 വര്‍ഷം മുന്‍പ് ഞാന്‍ അപ്പനോട് പറഞ്ഞു ‘ബഹുകോടി ജനങ്ങളും വിശ്വാസികളാണ്’.- ആ വിശ്വാസത്തെ എതിര്‍ക്കുന്ന പാര്‍ട്ടിയെ ഒരു ജനതയും സ്വീകരിക്കില്ല’- എന്ന്. അപ്പന് പറഞ്ഞത് ശരിയാണ്. ഇന്നിപ്പോള്‍ ‘വിശ്വാസികളുടെ ഒപ്പം’- എന്ന് പാര്‍ട്ടി പറയുന്നത് ജനങ്ങള്‍ക്ക് ഏത് ഇസത്തെക്കാളും വലുത് വിശ്വാസമാണ് എന്ന തിരിച്ചറിവാണ്. അപ്പന് ഈ കാര്യം കേന്ദ്ര കമ്മിറ്റി (സിസി)യില്‍ അവതരിപ്പിച്ചപ്പോള്‍ കിട്ടിയ പ്രതികരണം എഴുതേണ്ടത് ഞാനല്ല, അന്ന് സിസി അംഗമായിരുന്ന എന്റെ അപ്പന് എം.എം. ലോറന്‍സാണ്.”
”ഇന്ന് പാര്ട്ടിക്കാര് അരമനയില്‍ പോകുന്നു, സഭാമേലധ്യക്ഷന്മാര് പാര്‍ട്ടി ഓഫീസില്‍ പോകുന്നു, പരസ്പരം പുകഴ്ത്തുന്നു, വാഴ്ത്തുന്നു. ‘വിമോചനസമരം’- നടത്തിയവര്‍ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് പോകുന്നു. ഇതെല്ലാം കാലത്തിന് ആവശ്യമായ ബന്ധങ്ങളാണെന്ന് രാഷ്ട്രീയ വിശദീകരണയോഗങ്ങളില്‍ വിശദീകരിക്കാം. നേതാക്കന്മാര്ക്ക് തിരുവായ്ക്കെതിര്‍വാ ഇല്ല. പാര്‍ട്ടിയിലെ സാധാരണ സഖാക്കളാണ്, പ്രവര്‍ത്തകരാണ് വഞ്ചിക്കപ്പെടുന്നത്.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: