തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു. വോട്ടെടുപ്പ് തുടങ്ങിയതിനു പിന്നാലെ പലയിടത്തും വോട്ടിങ് യന്ത്രം പണിമുടക്കി.എറണാകുളം മറൈന്‍ ഡ്രൈവ് സെന്റ് മേരീസ് സ്കൂള്‍ ബൂത്തില്‍ യന്ത്രത്തകരാറിനെ തുടര്‍ന്ന് ജനങ്ങള്‍ വോട്ടു ചെയ്യാതെ മടങ്ങുകയാണ്. പകരം യന്ത്രമെത്തിച്ചെങ്കിലും അതും പ്രവര്‍ത്തനരഹിതമാണ്. ഒരു മണിക്കൂറായി കാത്തുനിന്നവരാണ് മടങ്ങുന്നത്. കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയും വോട്ടുചെയ്യാതെ മടങ്ങി.
മുഖ്യമന്ത്രിയുടെ പോളിങ് ബൂത്തായ പിണറായിലും വോട്ടിങ് യന്ത്രം പണിമുടക്കി. രാവിലെ ഏഴ് മണിയോടെതന്നെ വോട്ട് ചെയ്യാന്‍ പിണറായി എത്തിയെങ്കിലും യന്ത്രതകരാറിനെത്തുടര്‍ന്ന് വോട്ട് ചെയ്യാതെ കാത്തുനില്‍ക്കുകയാണ്.സംസ്ഥാനത്തെ പല ജില്ലകളിലും വോട്ടിങ് യന്ത്രം തകരാറിലായതായി റിപ്പോര്‍ട്ടുകളുണ്ട്.
ചില ബൂത്തുകളില്‍ യന്ത്രതകരാറിനെത്തുടര്‍ന്ന് വോട്ടെടുപ്പ് ആരംഭിച്ചിട്ടില്ല. കണ്ണൂര്‍ പിണറായിയിലെ ആര് സി അമല സ്കൂളിലാണ് മുഖ്യമന്ത്രിക്ക് വോട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കാസര്‍കോട് എന്നിവിടങ്ങളിലാണ് യന്ത്രതകരാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
അതേസമയം, വോട്ടിങ് യന്ത്രത്തിന്റെ കാര്യക്ഷമത ഉറപ്പാക്കല്‍ വേണ്ടത്ര ഗൗരവത്തോടെ തിരഞ്ഞെടുപ്പ് കമ്മിഷന് എടുത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ആരോപിച്ചു. വോട്ടിങ് യന്ത്രങ്ങള്‍ക്ക് തകരാറില്ലെന്ന് കമ്മിഷന് ഉറപ്പുവരുത്തേണ്ടതായിരുന്നു. വോട്ടിങ് യന്ത്രത്തെക്കുറിച്ച് നേരത്തേ ഉയര്‍ന്ന പരാതികള്‍ ഓര്‍ക്കേണ്ടതായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: