വീട്ടു വരാന്തയിലെ നേര്‍ത്ത തണുപ്പില്‍ ഒരു ചായ ഊതിക്കുടിച്ചു് പുസ്തകം വായിക്കുന്ന ഒരു നിമിഷം ഒന്നു സങ്കല്പ്പിച്ചു നോക്കൂ. ഉള്പ്പുളകമാകും അത്. അങ്ങനെയാരനുഭവം ഒരിക്കലെങ്കിലും എല്ലാവര്ക്കും ഉണ്ടായിട്ടുണ്ടാകും. ഏപ്രില്‍ 23 ലേക പുസ്തക ദിനമായി കടന്നുപോകുമ്പോള്‍ ഓര്‍മകളെ ഒന്നു പിടിച്ചിരുത്തിയാല്‍ എന്നോ അത്തരക്കാരില്‍ ഒരാള്‍ താനും ആയിരുന്നെന്ന് മനസിനെ തള്ളിക്കൊണ്ടു വരും.
നമ്മളനുഭവിച്ച ആത്മഗന്ധങ്ങളിലൊന്നാണ് പുസ്തക മണം. തെരഞ്ഞാല്‍ ഉള്ളിലെവിടെയോ അത് ഇപ്പഴും ആഴത്തില്‍ കണ്ടെത്താനാവും. പുസ്തക വായന നല്‍കുന്നത് വേറൊരു പകരം വെക്കാനാവാത്ത ലോകമാണ്. അത് ആന്തരികമായൊരനുഭവമാണ്. ഒരുപോലെ ആവാത്ത ഓരോ പുസ്തകവും അങ്ങനെ അനവധി വ്യത്യസ്ത അനുഭവസുഗന്ധം നല്‍കും. വായനയിലൂടെ കിട്ടുന്നത് അറിവും സംസ്ക്കാരവും മാത്രമല്ല നമ്മെത്തന്നെ മറ്റൊരാളാക്കുന്ന ഊര്‍ജംകൂടിയാണ്.
വായന ഒരോഗ്യ സംരക്ഷണം കൂടിയാണ്. ജീവിതത്തിലെ സമ്മര്‍ദങ്ങള്‍ക്ക് അടിപ്പെട്ടുപോകുന്നതില് നിന്നും മനസിന് സ്വാസ്ഥ്യം ഉണ്ടാക്കുന്നു പുസ്തക വായന. എഴുത്തിനോളം തന്നെ മഹത്തായിരുന്നു റോബര്‍ട്ട് ബൊളാനോയ്ക്ക് വായന. ലൈബ്രറി ഒരു യൂണിവേഴ്സിറ്റിയാണെന്നു പറഞ്ഞത് തോമസ് കാര്ൈലന് ആണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുസ്തകം സൂക്ഷിക്കാന്‍വേണ്ടി മാത്രമായി നാലഞ്ചു ബംഗ്ളാവുകള്തന്നെ എഴുത്തുകാരനും ചിന്തകനുമായ ഉംമ്പര്‍ട്ടോ എക്കോ പണികഴിപ്പിച്ചിരുന്നു.
ഇന്നു നൂറുകണക്കിനു വിജ്ഞാന ശാഖകളും അതിലൊക്കെ അനവധി പുസ്തകങ്ങളുമുണ്ട്. നമ്മുടെ അഭിരുചികളനുസരിച്ച് പുസ്തകങ്ങള്‍ തെരഞ്ഞെടുക്കാം. പുസ്തകങ്ങള്‍ നാളത്തേയുംകൂടി ചരിത്രമാണ്. പുസ്തകങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ ഇന്നത്തെ വികസിത ലോകവും ആധുനികനായ മനുഷ്യനും ഉണ്ടാകുമായിരുന്നില്ല.
പുസ്തകത്തിന്റെ കഥ പുസ്തക പ്രണയികളുടെകൂടി കഥയാണ്. തങ്ങളുടെ പുസ്തകം കാത്തു സൂക്ഷിക്കാന്‍ ത്യാഗവും സഹനവും നടത്തിയവരുടെ മഹത്തായ ചരിത്രങ്ങളുണ്ട്. ജീവിതം അപകടമായ നിമിഷത്തില്‍പ്പോലും പുസ്തകങ്ങള്‍ ചുമലിലേറ്റി രാജ്യം കടന്നുപോയവരുണ്ട്. യുദ്ധത്തിനിടയില്‍ പുസ്തകങ്ങള്‍ കൈയ്യിലുള്ളതുകൊണ്ടുമാത്രം രക്ഷപെടാനാവാതെ പ്രാണന് നഷ്ടപ്പെട്ടവരുമുണ്ട് വായനയുടെ പ്രണയകഥയില്‍ വേണ്ടുവോളം.
തിരക്കിനിടയില്‍ മറ്റുള്ളവയ്ക്കുപോലെ വായനയ്ക്കും സമയമില്ലെന്നു പറയുന്നവരുണ്ട്്. എല്ലാത്തിരക്കും വേണ്ടതാണോ എന്നു ചിന്തിച്ച് സമയത്തെ വായനയ്ക്കായി കുറച്ചെങ്കിലും ഊരിയെടുക്കാന്‍ കഴിയും. ഈ പുസ്തക ദിനത്തിലെങ്കിലും അത്തരമൊരു തെരഞ്ഞെടുപ്പ്ു നടക്കട്ടെ. പുസ്തകത്തിനും വായനയ്ക്കുമൊപ്പം നമുക്ക് പുതിയ മനുഷ്യനാകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: