കൊച്ചി: ടൂറിസ്റ്റ് ബസില്‍ കഴിഞ്ഞ ദിവസം യാത്ര ചെയ്ത രണ്ടു പേര് ആക്രമിക്കപ്പെട്ട സംഭവത്തില്‍ രണ്ടു ബസ്സ് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശി ഗിരിലാല്‍,്വിഷ്ണു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ചികിത്സയില്‍ കഴിയുന്ന തൃശൂര്‍ സ്വദേശി അജയഘോഷിന്റെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ബസ് പോലീസ് പിടിച്ചെടുത്തു. ബസ് കമ്പനിയുടെ ഉടമയയായ സുരേഷിന് നോട്ടീസ് നല്കി വിളിച്ചു വരുത്താന്‍ ഡിജിപി ലോക്നാഥ് ബെഹ്റ ദക്ഷിണമേഖല എഡിജിപി മനോജ് എബ്രഹാമിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കമ്പനിയുടെ തിരുവനന്തപുരത്തെ പ്രതിനിധികളെ പോലീസ് ആസ്ഥാനത്ത് വിളിച്ചു വരുത്തി ചോദ്യം ചെയ്തു. അജയഘോഷിന്റെ പക്കല്‍ ഉണ്ടായിരുന്ന പണമടങ്ങിയ ബാഗും മൊബൈല്‍ ഫോണും അക്രമിസംഘം തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നു. യുവാക്കളെ ബസ് ജീവനക്കാര്‍ മര്‍ദ്ദിക്കുന്ന ദൃശ്യംഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത ജേക്കബ് ഫിലിപ്പിനെ സംസ്ഥാന പോലീസ് മേധാവി ഫോണില്‍ ബന്ധപ്പെട്ടാണ് വിവരങ്ങള്‍ ശേഖരിച്ചത്.
പോലീസ് റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ബസിന്റെ പെര്‍മിറ്റ് സസ്പെന്റ് ചെയ്യുമെന്ന് എറണാകുളം ആര്‍ടിഒ ജോജി.പി. ജോസ് പറഞ്ഞു. ബസ് കെ.ആര്. സുരേഷ് കുമാറിന്റെ പേരില്‍ ഇരിങ്ങാലക്കുടയില്‍ രജിസ്റ്റര്‍ ചെയ്തതിനാല്‍ തുടര്‍നടപടികള്‍ക്കായി കേസ് അങ്ങോട്ട് കൈമാറും. ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാനും നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തു നിന്ന് ബെംഗളുരുവിലേക്ക് പോകുകയായിരുന്ന ബസിലെ യാത്രക്കാരെയാണ് ജീവനക്കാര്‍ ആക്രമിച്ചത്.
ബസ് ഹരിപ്പാട് കരുവാറ്റയില്‍വച്ച് ബ്രേക്ക് ഡൗണ്‍ ആയതോടെ പകരം സംവിധാനം ഏര്‍പ്പെടുത്താതെ ബസ് മൂന്നര മണിക്കൂറോളം റോഡില്‍ നിര്‍ത്തിയിട്ടു. ഇത് ചോദിച്ച ബസിലെ യാത്രക്കാരോട് ജീവനക്കാര്‍ തട്ടിക്കയറുകയും ചെയ്തു. തുടര്‍ന്ന് ഹരിപ്പാട് പൊലീസ് ഇടപ്പെട്ടണ് കൊച്ചിയില്‍ നിന്ന് പകരം ബസ് സവിധാനം ഏര്‍പ്പെടുത്തി യാത്രക്കാരെ കൊണ്ടു പോയത്. ഈ വാഹനം ഞായറാഴ്ച പുലര്‍ച്ചെ 4.30ന് വൈറ്റിലയില്‍ കല്ലട ട്രാവല്‍സിന്റെ ഓഫീസിലെത്തിയപ്പോഴാണ് ഒരുപറ്റം ജീവനക്കാര്‍ തൃശൂര്‍ സ്വദേശി അജയഘോഷ്, ബത്തേരി സ്വദേശി സച്ചിന്, പാലക്കാട് സ്വദേശി മുഹുദ് അഷ്ക്കര്‍ എന്നിവരെ ബസിനുള്ളില്‍ക്കയറി മര്‍ദിച്ചത്.
ഇവര്‍ ഹരിപ്പാട് ഓഫീസിലെ ജീവനക്കാരെ മര്‍ദ്ദിച്ചു എന്ന ആരോപിച്ചായിരുന്നു ആക്രമണം. ആക്രമണത്തിനു ശേഷം ഇവരെ പുറത്തേക്ക് തള്ളിയിട്ട് ബസ് ബംഗളുരുവിലേക്ക് യാത്ര തുടര്‍ന്നു. മര്‍ദനത്തില്‍ അവശരായ ഇവര്‍ സമീപമുള്ള കടയില്‍ അഭയം പ്രാപിച്ചു. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തിയ യാത്രക്കാരനായ ജേക്കബ് ഫിലിപ്പ് ഇവ സമൂഹ മാധ്യമങ്ങളിലേക്ക് പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഇന്നലെ ഗതാഗത വകുപ്പിന്റെയും പോലീസിന്റെയും നേതൃത്വത്തില്‍ സുരേഷ് കല്ലട ട്രാവല്‍സിന്റെ വൈറ്റില ഓഫീസ് അടച്ചു പൂട്ടി. തെളിവ് ശേഖരിക്കുന്നതിനിടെ അനധികൃതമായി പാര്‍സല്‍ കടത്തുന്നത് ശ്രദ്ധയില്‍ പെട്ടതിനേത്തുടര്‍ന്നാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: