തിരുവനന്തപുരം: ഏതു ചിഹ്നത്തില്‍ കുത്തിയാലും താമരയില്‍ വോട്ടു വീഴും എന്ന പ്രചരണം വ്യാജമെന്ന് തെളിഞ്ഞു. തിരുവനന്തപുരത്ത് കള്ളപ്പരാതി ഉന്നയിച്ച ആള്‍ക്കെതിരെ പോലീസ് കേസും എടുത്തു. വോട്ടിങ് ക്രമക്കേട് ആരോപിക്കുന്നവര്‍ തെളിയിച്ചില്ലെങ്കില്‍ ഇന്ത്യന്‍ ശിക്ഷ നിയമം സെക്ഷന്‍ 177 പ്രകാരം കേസ് എടുക്കണമെന്നത് അനുസരിച്ചാണിത്.
കോവളം നിയമസഭാ മണ്ഡലത്തിലെ ചൊവ്വര 151-ാം നമ്പര്‍ ബൂത്തില്‍ കൈ പത്തിക്ക് വോട്ടു ചെയ്താല്‍ താമരയക്ക് പതിയുന്നുവെന്ന ആരോപണം ഉണ്ടായത്. 76 വോട്ടുകള്‍ പോള്‍ ചെയ്ത ശേഷമാണ് കുത്തിയത് കൈപ്പത്തിയിലാണെങ്കിലും വി.വിപാറ്റില്‍ തെളിയുന്നത് താമര ചിഹ്നത്തിലാണെന്ന് വോട്ടര്‍ പരാതി ഉന്നയിച്ചത്. ഉടന്‍ തന്നെ ഓഫീസര്‍മാര്‍ പരിശോധിച്ചു. ചെയ്യുന്ന വോട്ടോ തെളിയുന്ന ചിഹ്നമോ മറ്റൊരാള്‍ക്ക് കാണാന്‍ കഴിയില്ലന്നിരിക്കെ എല്ലാ വോട്ടും താമരയക്ക് വീഴുന്നു എന്ന് ഒരാള്‍ക്ക് എങ്ങനെ പറയാന്‍ കളിയും എന്നതായിരുന്നു പ്രധാന ചോദ്യം. കൈ പത്തിക്ക് കുത്താനാണ് ഉദ്ദേശിച്ചിരുന്നെങ്കിലും അറിയാതെ താമരയില്‍ കുത്തുകയായിരുന്നു എന്ന നിഗമനത്തില്‍് ഉദ്യോഗസ്ഥര്‍ എത്തി. ജില്ലാ കളക്ടര്‍ കെ വാസുകി നേരിട്ടടപെടുകയും ഒരു സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുമ്പോള്‍ മറ്റൊരു സ്ഥാനാര്‍ഥിക്ക് വോട്ട് പോകുന്നുവെന്നത് സാങ്കേതികമായി അസാധ്യമാണെന്നത് പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്തു. തുടര്‍ന്ന് ഈ ബൂത്തില്‍ തടസമില്ലാതെ വോട്ടെടുപ്പ് നടന്നു.
പട്ടം കേന്ദ്രീയ വിദ്യാലയത്തില്‍ വോട്ടു ചെയ്ത യുവാവിനെതിരെയാണ് വ്യാജ പരാതി ഉന്നയിച്ചതിന് കോസെടുത്തത്. വോട്ടു ചെയ്ത സ്ഥാനാര്‍ഥിയുടെ സ്ലിപ്പ് അല്ല വിവിപാറ്റ് മെഷീനില്‍ കണ്ടതെന്നു പരാതിയുന്നയിച്ച എബിനെതിരെയാണ് മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തത്.
ആഗ്രഹിച്ച പാര്‍ട്ടിക്കാണ് വോട്ട് ചെയ്തതെന്നും എന്നാല്‍ മറ്റൊരു സ്ഥാനാര്‍ഥിയുടെ സ്ലിപ്പാണു വീണതെന്നുമായിരുന്നു എബിന്റെ പരാതി. റിട്ടേണിങ് ഓഫിസര്‍ പരാതി എഴുതി നല്കാന് ആവശ്യപ്പെട്ടു. തുടര്‍ന്ന് പരിശോധനാ വോട്ട് നടത്തിയപ്പോള്‍ പരാതിയില്‍ കഴമ്പില്ലെന്നു ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. വാട്ട് ചെയ്ത സ്ഥാനാര്‍ഥിയുടെ പേരല്ല വിവിപാറ്റ് രസീതില്‍ കണ്ടതെന്നു പരാതിയുണ്ടെങ്കില്‍ ബൂത്തിലെ പ്രിസൈഡിങ് ഓഫിസറെ വിവരം അറിയിക്കാം. പരാതി ശരിയല്ലെങ്കിലുള്ള ശിക്ഷയെക്കുറിച്ച് അദ്ദേഹം വോട്ടര്‍ക്കു പറഞ്ഞു കൊടുക്കും. പരാതിയുമായി മുന്നോട്ടു പോകാമെന്നാണെങ്കില്‍ വീണ്ടും ടെസ്റ്റ് വോട്ട് ചെയ്യാന്‍ അവസരം നല്‍കും. ഇത്തവണ വോട്ട് ചെയ്യുമ്പോള്‍ പ്രിസൈഡിങ് ഓഫിസറും പോളിങ് ഏജന്റുമാരും സാക്ഷികളാകും. വോട്ട് ചെയ്തത് ആര്‍ക്കാണോ അതേയാളുടെ പേരില്‍ ഉള്ള രസീതാണു വിവിപാറ്റില്‍ കാണിക്കുന്നതെങ്കില്‍, പരാതി തെറ്റാണെന്നു വരും. തെറ്റായ പരാതി നല്‍കുന്നവര്‍ക്ക് 6 മാസം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ. എന്നാല്‍ തെറ്റായ സ്ഥാനാര്‍ഥിയുടെ പേരാണു രസീതില്‍ വരുന്നതെങ്കില്‍ പോളിങ് നിര്‍ത്തിവയ്ക്കും. വോട്ടിങ് ക്രമക്കേട് ആരോപിക്കുന്നവര്‍ തെളിയിച്ചില്ലെങ്കില്‍ കേസ് എടുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പു ഓഫീസര്‍ ടീക്കാറം മീണ ആവര്‍ത്തിച്ചു.
വോട്ടിങ് മെഷീനുകളില്‍ ക്രമക്കേട് ഉണ്ടെന്ന വാര്‍ത്തകള്‍ എല്‍ഡിഎഫിന്റെ യുഡിഎഫിന്റെയും മുന്‍കൂട്ടിയുള്ള തിരക്കഥയാണെന്ന് ബിജെപി ആരോപിച്ചു. വോട്ടിങ് യന്ത്രത്തെ കുറ്റം പറഞ്ഞ് മുന്‍കൂര്‍ ജാമ്യം എടുക്കാനാണ് ഇരുമുന്നണികളും ശ്രമിക്കുന്നത്. തോല്‍വി ഉറപ്പിച്ചതിനാലാണ് അത് – സംസ്ഥാന സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: