കോട്ടയം: കനത്ത പോളിങ് നടന്ന ജില്ലയില്‍ പ്രമുഖര്‍ ഉച്ചയ്ക്ക് മുമ്പായി സമ്മതിദാനാവകാശം വിനിയോഗിച്ചു. കോട്ടയം, മാവേലിക്കര, പത്തനംതിട്ട ലോക്സഭാ നിയോജകമണ്ഡലങ്ങള്‍ ഉള്‍പ്പെട്ട കോട്ടയം ജില്ലയില്‍ ആദ്യം വോട്ട് ചെയ്തവരില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവര്‍ ഉള്‍പ്പെടും. കോട്ടയത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി പി.സി. തോമസിന് എറണാകുളം കടവന്ത്ര വില്ലേജാഫീസിലെ ബൂത്തിലായിരുന്നു വോട്ട്.
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ രാവിലെ 7ന് വാഴപ്പള്ളി മോര്‍ക്കുളങ്ങര സ്കൂളില്‍ വോട്ട് രേഖപ്പെടുത്തി. ഇതേ സ്കൂളില്‍ തന്നെയായിരുന്നു ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടവും സമ്മതിദാനാവകാശം വിനിയോഗിച്ചത്. എറണാകുളത്തെ എന്‍ഡിഎ സ്ഥാനാര്‍ഥിയും കേന്ദ്രമന്ത്രിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം മണിമല സെന്റ്ജോര്‍ജ് സ്കൂളിലെ ബൂത്തില്‍ അമ്മ ബ്രിജീത്തയ്ക്കൊപ്പം രാവിലെ ഏഴുമണിക്കുതന്നെ എത്തി സമ്മതിദാനാവകാശം വിനിയോഗിച്ചു. ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ മുട്ടമ്പലം ഗവ. എല്‍പിഎസിലും, മുന്‍ സുപ്രീംകോടതി ജഡ്ജി കെ.ടി. തോമസ് മുട്ടമ്പലം സിഎംഎസ് സ്കൂളിലും വോട്ട് രേഖപ്പെടുത്തി.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പതിവുപോലെ കുടുംബസമേതം പുതുപ്പള്ളിയിലെ ജോര്‍ജിയന്‍ പബ്ലിക്ക് സ്കൂളിലെത്തി വോട്ടവകാശം വിനിയോഗിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കാനം കാഞ്ഞിരപ്പാറ ഷണ്മുഖവിലാസം സ്കൂളിലായിരുന്നു വോട്ട്. ജനപക്ഷം ചെയര്മാന് പി.സി.ജോര്‍ജ് ഈരാറ്റുപേട്ട ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വോട്ടു രേഖപ്പെടുത്തി. കെ.എം.മാണിയില്ലാത്ത തെരഞ്ഞെടുപ്പില്‍ മകന് ജോസ് കെ. മാണി, ഭാര്യ നിഷ, അമ്മ കുട്ടിയമ്മ എന്നിവര്‍ക്ക് പാലാ സെന്റ് തോമസ് സ്കൂളിലെ ബൂത്തിലായിരുന്നു വോട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: