ന്യൂദല്‍ഹി: ശ്രീലങ്കയില്‍ ഭീകരത വളര്‍ത്തിയത് ലഷ്ക്കര്‍ ഇ തൊയ്ബ. ഇവരുടെ സഹായത്തോടെയാണ് നാഷണല്‍ തൗഹീദ് ജമാഅത്ത് അവിടെ തഴച്ചുവളര്‍ന്നതെന്നാണ് സൂചന. തൗഹീദിന് പാക്കിസ്ഥാനില്‍ പല സഹായ സംഘടനകളും അനുയായികളുമുണ്ടെന്നും ഇവര്‍ ഭീകരാക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നും ഇന്ത്യ ശ്രീലങ്കയെ പലകുറി അറിയിച്ചിരുന്നു.
കടുത്ത ഇസ്ലാമിക വാദികളായ വഹാബികളുടെ സ്വാധീനം അവിടെ വന്‍തോതില്‍ കൂടിയിട്ടുണ്ടെന്നും അതിനാല്‍ അവിടം ലഷ്ക്കറിന്റെയും അതുപോലുള്ള ഭീകരസംഘടനകളുടെയും പ്രവര്‍ത്തന മേഖലയാകാന്‍ സാധ്യതയുണ്ടെന്നും ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ കരുതുന്നു.
ശ്രീലങ്കയിലും സിറിയയിലും അഫ്ഗാനിലും മ്യാന്മറിലും സൊമാലിയയിലും ലഷ്ക്കറിന്റെ സാന്നിധ്യമുണ്ടെന്ന് 2016-ല്‍ ഇന്ത്യന്‍ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ലഷ്ക്കറിന്റെ ഉപസംഘടനയും അവരുടെ സാമ്പത്തിക സ്രോതസ്സുമായ ഫലാ ഇ ഇന്‍സാനിയത്തിന്റെ സാന്നിധ്യമാണ് ഈ രാജ്യങ്ങളിലുള്ളത്. ലഷ്ക്കര്‍ ശ്രീലങ്കയില്‍ പാകിയ വിത്തിന്റെ വിളവെടുപ്പാണ് നാഷണല്‍ തൗഹീദ് ചെയ്യുന്നതെന്നാണ് ഇന്ത്യന്‍ ഏജന്‍സികള്‍ വിലയിരുത്തുന്നതും. ഇതിനു പുറമേ ലഷ്ക്കറിന്റെ ചാരിറ്റി വിഭാഗമായ ഇദ്ര ഖാദിമത് ഇ ഖലാഖ് 2004-ല്‍ ശ്രീലങ്കയിലും മാലദ്വീപിലും സുനാമി ദുരന്ത ദുരിതാശാ്വസ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.
ശ്രീലങ്കയില്‍ താവളം കെട്ടിപ്പടുക്കാനുള്ള ലഷ്ക്കറിന്റെ ശ്രമങ്ങള്‍ പതിനഞ്ചു വര്‍ഷമായി തുടങ്ങിയിട്ട്. ഇന്ത്യക്ക് ചുറ്റും ഭീകരതയുടെ വലയം തീര്‍ക്കാനാണ് ഇന്ത്യയുടെ പദ്ധതി. അതിന്റെ ഭാഗമായാണ് ശ്രീലങ്കയിലും അവര്‍ അടിത്തറയുറപ്പിച്ചത്. ഈ ശ്രമങ്ങളാണ് തൗഹീദിനും കരുത്തായത്. ഈറ്റര്‍ ബോംബ് സ്ഫോടനങ്ങള്‍ക്കു പിന്നില്‍ തൗഹീദ് ജമാഅത്താണെന്ന് ശ്രീലങ്ക തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. തൗഹീദിന് അല്‍ഖ്വയ്ദയുമായും ബന്ധമുണ്ട്. ആഗോള ജിഹാദിന് അല്‍ഖ്വയ്ദ ശ്രീലങ്കയിലെ യുവാക്കളെ റിക്രൂട്ട് ചെയ്യുന്നുമുണ്ട്. ഇവര്‍ക്ക് പരിശീലനം നല്‍കുന്നത് പാക്കിസ്ഥാനിലാണ്. അതിനാല്‍ തൗഹീദിന്റെ തമിഴ്നാട്ടിലെ സാന്നിധ്യവും ഇന്ത്യക്ക് വലിയ ഭീഷണിയാണ്.
ലഷ്ക്കറും തമിഴ്പുലികളും തമ്മില്‍ 92 മുതല്ക്കേ ബന്ധമുണ്ടായിരുന്നു. ആയുധശേഖരണം, പരിശീലനം എന്നിവയ്ക്കായിരുന്നു സഖ്യമുണ്ടാക്കിയത്. ശ്രീലങ്കയിലെ മുസ്ലിം ഭീകരര്‍ക്ക് ആയുധം ആദ്യമായി നല്‍കിയത് തമിഴ് പുലികളായിരുന്നു.
ലഷ്ക്കറിന് സുരക്ഷിത താവളം അവിടെ ഒരുക്കാന്‍ പാക് ചാര സംഘടനയായ ഐഎസ്ഐയും സഹായം നല്കി. ഇതുമായി ബന്ധപ്പെട്ട് ഒരിക്കല്‍ അറസ്റ്റിലായ ശ്രീലങ്കന്‍ പൗരനായ മുഹമ്മദ് സാക്കീര്‍ ഹുസൈന് ഇപ്പോള്‍ ചെന്നൈയില്‍ തടവിലാണ്. ഇയാള്‍ പാക് ചാരനായിരുന്നു.
മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയായിരുന്ന ലഷ്ക്കര്‍ ഭീകരന് ഫയാസ് കാഗ്സിയാണ് ജര്‍മന്‍ ബേക്കറി സ്ഫോടനക്കേസിലെ പ്രതി മിര്‍സ ഹിമായത്ത് ബെയ്ഗിന് പരിശീലനം നല്‍കിയത്. അതും കൊളംബോയില്‍ വച്ച്. അതായത് അന്നു മുതല്ക്കേ ശ്രീലങ്കയില്‍ ഭീകരരുടെ ശക്തമായ സാന്നിധ്യം ഉണ്ടായിരുന്നുവെന്നര്‍ഥം. 40 ഓളം ശ്രീലങ്കന്‍ യുവാക്കളാണ് ഐഎസില്‍ ചേര്‍ന്നിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: