ന്യൂദൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെയുള്ള ലൈംഗിക ആരോപണത്തിന് പിന്നിലെ ഗൂഢാലോചന പരിശോധിക്കാൻ സിബിഐ, ഐബി, ദൽഹി പോലീസ് മേധാവികളെ കോടതി വിളിച്ചു വരുത്തി. മൂന്ന് മണിക്ക് കേസ് വീണ്ടും പരിഗണിക്കും.
ഗൂഢാലോചന ഉണ്ടെന്ന് അറിയിച്ച അഭിഭാഷകന് കനത്ത സുരക്ഷ ഏർപ്പെടുത്താൻ കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ ലൈംഗിക ആരോപണത്തിൽ കുടുക്കാനുള്ള ഗൂഢാലോചനയ്ക്ക് പിന്നിൽ വലിയ ശക്തികളുടെ കൈകളുണ്ടെന്നും തന്നെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും ഇതിനായി ഒന്നരക്കോടി രൂപ വാഗ്ദാനം ചെയ്തതായി അഭിഭാഷകൻ ആയ ഉത്സവ് ബൈസാസാൾ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. അഭിഭാഷകന്റെ സത്യവാങ്മൂലം പരിശോധിച്ച ജഡ്ജിമാരായ അരുൺ മിശ്ര, റോഹിന്ത് നരിമാൻ, ദീപക് ഗുപ്ത എന്നിവരാണ് സിബിഐ, ഐബി, ദൽഹി പോലീസ് മേധാവികളെ വിളിച്ചു വരുത്താൻ ഉത്തരവിട്ടത്.
എൻഐഎ മേധാവിയെയും വിളിച്ചുവരുത്തണമെന്ന് അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ ആവശ്യപ്പെട്ടു. ഇതേ തുടർന്ന് പറ്റുമെങ്കിൽ എൻഐഎ മേധാവിയും എത്തണമെന്ന് ജഡ്ജിമാർ നിർദേശിച്ചു. ഇവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരിക്കും അന്വേഷണ സംഘത്തിന്റെ കാര്യത്തിൽ തീരുമാനം എടുക്കുക. പോലീസ് അന്വേഷണത്തിലോ സിബിഐ അന്വേഷണത്തിലോ വിശ്വാസമില്ലെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നും ഗൂഢാലോചന പരാതി ഉന്നയിച്ച അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും അത് കോടതി അംഗീകരിച്ചില്ല.
ചീഫ് ജസ്റ്റിസിനെ സംബന്ധിച്ച ഗൂഢാലോചന സംബന്ധിച്ച് അഭിഭാഷകൻ നൽകിയ സത്യവാങ്മൂലത്തിന്റെ ഉള്ളടക്കം അറിയണമെന്ന് മുതിർന്ന അഭിഭാഷകൻ ഇന്ദിരാ ജയ്സിംഗ് ആവശ്യപ്പെട്ടെങ്കിലും അതും കോടതിയെ തള്ളി. കോടതിയെ ശല്ല്യപ്പെടുത്തിയാൽ അത് വച്ചുപൊറുപ്പിക്കില്ലെന്ന മുന്നറിയിപ്പും ജഡ്ജിമാർ നൽകി. ചീഫ് ജസ്റ്റിസിനെതിരെ പരാതി നൽകിയ യുവതിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ഏപ്രിൽ 26ന് എല്ലാ രേഖകളുമായി ഹാജരാകാണ് യുവതിക്ക് നൽകിയിരിക്കുന്ന നിർദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: