തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് പറയാന്‍ ഇടതുപക്ഷം തയ്യാറാകണമെന്ന് കുമ്മനം രാജശേഖരന്. ആയിരം ദിവസത്തെ ഭരണ നേട്ടത്തിന്റെ പരസ്യത്തിനായി കോടിക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചത്. തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തില്‍ എന്‍ഡിഎ വിജയിക്കും.
ശത്രുവിന്റെ ശത്രുമിത്രമാകുന്ന നിലപാടായിരുന്നു എല്‍ഡിഎഫ് യുഡിഎഫ് മുന്നണികളുടേത്. രണ്ടു കൂട്ടരും അപവാദ പ്രചരണങ്ങള്‍ തനിക്കെതിരെ ഉന്നയിച്ചു. നിലയ്ക്കലും മാറാട് കലാപവുമൊക്കെ പ്രസംഗിച്ച് നടന്നു. മാറാട് വീണ്ടുമൊരു കലാപം ഉണ്ടാകാതെ മതസൗഹാര്‍ദ്ദത്തിനു വേണ്ടിയാണ് ഞാന്‍ പ്രവര്‍ത്തിച്ചത്. ഏ.കെ. ആന്റണിയും ഇത് സമ്മതിച്ചിട്ടുണ്ട്. ക്രൈസ്തവ മുസ്ലീം നേതാക്കള്‍ക്കും ഇത് അറിയാം.
ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. രണ്ടു കൂട്ടരും കൈക്കൊണ്ട നിലപാട് വിശ്വാസസമൂഹം തിരിച്ചറിഞ്ഞു. എല്ലാ മേഖലയില്‍ നിന്നും എന്‍ഡിഎയ്ക്ക് വോട്ട് ലഭിച്ചു. പാരിസ്ഥിതിക സൗഹൃദം ലക്ഷ്യമിടുന്നതിനാലാണ് കുളം വൃത്തിയാക്കികൊണ്ട് ഞാന്‍ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തനിക്ക് ലഭിച്ച ലക്ഷക്കണക്കിന് ഷാളും തോര്‍ത്തുമെല്ലാം സഞ്ചികള്‍ നിര്‍മ്മിക്കാനായി നല്‍കും.
ഫ്ളക്സ് ബോര്‍ഡുകള്‍ ഉപയോഗിച്ച് ഗ്രോബാഗുകള്‍ നിര്‍മ്മിക്കും. ഇതിന്റെ ഉദ്ഘാടനം ഇന്ന് നടക്കും.വോട്ടിംഗ് ശതമാനം വര്‍ദ്ധിച്ചതിനു പിന്നില്‍ ശക്തമായ ത്രികോണ മത്സരം നടന്നതിനാലാണ്. എല്‍ഡിഎഫ് യുഡിഎഫ് മുന്നണികള്‍ക്ക് ന്യൂനപക്ഷ കേന്ദ്രങ്ങളില്‍ വിള്ളല്‍ ഉണ്ടാക്കാന്‍ സാധിച്ചില്ലെന്നും കുമ്മനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: