ആലപ്പുഴ: തെരഞ്ഞടുപ്പിന് ശേഷവും ബിജെപിക്കെതിരെ സിപിഎം കുപ്രചാരണം തുടരുന്നു. തെരഞ്ഞെടുപ്പ് ദിനത്തില്‍ പോലും സംഘപരിവാറിനും, ബിജെപിക്കുമെതിരെ വ്യാപകമായി അപവാദ പ്രചാരണം നടത്തിയ സിപിഎം വീണ്ടും അസഹിഷ്ണുത തുടരുകയാണ്. ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ നിര്‍ണായക സ്വാധീനം ചെലുത്തുമെന്ന് വ്യക്തമായതോടെയാണ് സിപിഎമ്മും, ഇടതുമുന്നണിയും ബിജെപിക്കെതിരെ വര്‍ഗീയത ആളിക്കത്തിച്ചത്.
എന്നാല്‍, ഇത് കാര്യമായ ചലനമുണ്ടാക്കിയില്ല. കനത്ത പോളിങ്ങും, വനിതാ വോട്ടര്‍മാരുടെ വര്‍ധിച്ച പങ്കാളിത്തവും തങ്ങളുടെ നില പരുങ്ങലിലാക്കിയെന്ന് ബോധ്യമായതോടെയാണ് മുന്‍കൂര്‍ ജാമ്യം എടുക്കാന്‍ പതിവു കുപ്രചാരണങ്ങള്‍ ബിജെപിക്കെതിരെ സിപിഎം അഴിച്ചുവിടുന്നത്. ഇടതുമുന്നണിയുടെ ആലപ്പുഴ സ്ഥാനാര്‍ത്ഥി ഇന്നലെ പ്രതികരിച്ചത് ബിജെപി വോട്ടുകള്‍ നേതാക്കള്‍ പണം വാങ്ങി കോണ്‍ഗ്രസിന് മറിച്ചു കൊടുത്തെന്നാണ്. ബിജെപി വോട്ടുകള്‍ വാങ്ങാനുള്ള തന്ത്രം അറിയാവുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ആലപ്പുഴയിലുണ്ടെന്നും ആരീഫ് പറഞ്ഞു.
ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിന് ലഭിച്ചാലും താന്‍ അരലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഞായറാഴ്ച കൊട്ടിക്കലാശ ദിവസം ആലപ്പുഴയുടെ തെരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്ന മന്ത്രി ജി. സുധാകരന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത് ഇടതുസ്ഥാനാര്‍ത്ഥി ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിക്കുമെന്നാണ്. രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷം അവകാശപ്പെടുന്ന ഭൂരിപക്ഷം നേര്‍പകുതിയായി കുറഞ്ഞു.
എക്കാലവും തനിക്ക് വലിയ വിജയം നല്‍കുന്നത് അമ്പലപ്പുഴ മണ്ഡലത്തിലെ മുസ്ലിം വോട്ടര്‍മാരാണെന്നും, മുസ്ലിം ഭൂരിപക്ഷ ബൂത്തുകളിലെല്ലാം ഒന്നാമതെത്തുന്നത് താനാണെന്നും ജി. സുധാകരന് എപ്പോഴും അവകാശപ്പെടാറുണ്ട്. എന്നാല്‍ ഇത്തവണ അമ്പലപ്പുഴയില്‍ പോലും സംഘടിത മതന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി കേന്ദ്രീകരിക്കപ്പെട്ടു എന്നാണ് വിവരം. കൂടാതെ ശബരിമല വിഷയവും തിരിച്ചടിയാകുമെന്ന് വ്യക്തമായി കഴിഞ്ഞു.
ശക്തമായ പ്രചാരണത്തിലൂടെ വലിയ മുന്നേറ്റം എന്‍ഡിഎ നടത്തുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് ഇത്തരത്തില്‍ കുപ്രചാരണം നടത്തി ഇടതുപക്ഷം അപഹാസ്യരാകുന്നത്. കൊട്ടിക്കലാശത്തിനിടെ അമ്പലപ്പുഴയില്‍ വര്‍ഗീയ കലാപം സൃഷ്ടിച്ച് വോട്ടര്‍മാരില്‍ ചേരിതിരിവുണ്ടാക്കി നേട്ടം കൊയ്യാനുള്ള ആസൂത്രിത നീക്കം പൊളിഞ്ഞപ്പോഴാണ് സിപിഎം നേതാക്കള്‍ പുതിയ കഥകളുമായി രംഗത്തെത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: