ന്യൂദല്‍ഹി: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ വിജയത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് വഴിത്തിരിവായത് ഓസീസ് താരം ഷെയ്ന് വാട്സന്റെ സൂപ്പര്‍ ഇന്നിങ്ങ്സ്. 53 പന്തില്‍ ആറു സിക്സും ഒമ്പത് ഫോറും അടക്കം 96 റണ്‍സ് നേടിയ വാട്സണിന്റെ മികവിലാണ് ചെന്നൈ ആറു വിക്കറ്റിന്റെ വിജയം നേടിയത്. ഇതോടെ അവര്‍ പോയിന്റ് നിലയില്‍ ഒന്നാം സ്ഥനത്തെത്തി.
സന്ദീപ് ശര്‍മയെറിഞ്ഞ ഒമ്പതാം ഓവറില്‍ വാട്സന്റെ ക്യാച്ച് വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്റ്റോ വിട്ടുകളഞ്ഞതാണ് മത്സരത്തില്‍ നിര്‍ണായകമായത്. ആ സമയത്ത് വാട്സണിന്റെ സ്കോര്‍ 33 റണ്‍സായിരുന്നു. ജീവന് തിരിച്ചുകിട്ടിയ വാട്സണ് ആഞ്ഞടിക്കുകയായിരുന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് ഇരുപതോവറില്‍ മൂന്ന് വിക്കറ്റിന് 175 റണ്‍സ് നേടി. ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍, മനീഷ് പാണ്ഡെ എന്നിവരുടെ അര്‍ധസെഞ്ചുറി ബലത്തിലാണ് ഹൈദരാബാദ് ഭേദപ്പെട്ട സ്കോറിലെത്തിയത്. വാര്‍ണര്‍ 45 പന്തില്‍ രണ്ട് സിക്സും മൂന്ന് ഫോറും അടക്കം 57 റണ്‍സ് നേടി. പാണ്ഡെ 49 പന്തില്‍ മൂന്ന് സിക്സും ഏഴ് ഫോറും സഹിതം 83 റണ്‍സ് നേടി പുറത്താകാതെ നിന്നു. വിജയ് ശങ്കര്‍ ഇരുപത് പന്തില്‍ ഒരു സിക്സും രണ്ട് ഫോറും അടക്കം 26 റണ്‍സ് എടുത്തു. ലീഗിലെ അവസാന മത്സരത്തിനിറങ്ങിയ ജോണി ബെയര്‍സ്റ്റോ പൂജ്യത്തിനു പുറത്തായി. ചെന്നൈക്കായി ഹര്ഭജന് രണ്ട് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 19.5 ഓവറില്‍ നാല് വിക്കറ്റിന് 176 റണ്‍സ് നേടി. ഓപ്പണര്‍ ഷെയ്ന് വാട്സനൊപ്പം സുരേഷ് റെയ്ന, അമ്പാട്ടി റായ്ഡു എന്നിവര്‍ ഭേദപ്പെട്ട രീതിയില്‍ ബാറ്റ് വീശി. റെയ്ന്‍ 24 പന്തില്‍ ഒരു സിക്സും ആറു ഫോറും സഹിതം 38 റണ്‍സ് നേടി. റായ്ഡു 25 പന്തില്‍ ഒരു ഫോറോടെ 21 റണ്‍സ് നേടി. ഹൈദരാബാദിനായി ഭുവനേശ്വര്‍ കുമാര്‍, സന്ദീപ് ശര്‍മ, റഷീദ് ഖാന് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: