പാറ്റ്ന: പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ടെടുപ്പിന്റെ മൂന്നുഘട്ടം കഴിഞ്ഞപ്പോള്‍ പ്രതിപക്ഷം മിന്നലാക്രമണത്തിന്റെ തെളിവുകള്‍ ചോദിക്കുന്നില്ലെന്ന് പ്രധാനമന്ത്രി പരിഹസിച്ചു. പ്രതിപക്ഷം ഇപ്പോള്‍ വോട്ടിംഗ് യന്ത്രത്തെ പഴിക്കുകയാണെന്നും പ്രധാനമന്ത്രി ബീഹാറിലെ റാലിയിൽ കുറ്റപ്പെടുത്തി.
ബാലാക്കോട്ട് വ്യോമാക്രമണത്തേയും തെരഞ്ഞെടുപ്പ് വോട്ടിംഗ് യന്ത്രങ്ങളേയും ചോദ്യം ചെയ്യുന്ന പ്രതിപക്ഷം മൂന്നാംഘട്ട വോട്ടെടുപ്പ് കഴിഞ്ഞതോടെ തൂത്തെറിയപ്പെട്ടു കഴിഞ്ഞെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒരു വോട്ട് കൊണ്ട് ഭീകരതെയെ അവസാനിപ്പിക്കാമെന്നും അതിനായി ഈ കാവല്‍ക്കാരനെ തന്നെ തെരഞ്ഞെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തു നിന്നും ഭീകരതയെ പിഴുതെറിയാന്‍ തന്റെ സര്‍ക്കാരിന് കഴിഞ്ഞെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അതിര്‍ത്തിക്കടുത്തുള്ള ഭീകരരുടെ താവളങ്ങള്‍ തകര്‍ക്കാന്‍ ആവശ്യമായ നടപടികള്‍ അധികം വൈകാതെ തന്നെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ഭീകരവാദം ഒരു പ്രശ്നമല്ലെന്ന് പറയുന്ന പ്രതിപക്ഷത്തിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ‘മഹാസഖ്യത്തിന് പ്രാധാന്യം നല്‍കുന്നവര്‍ക്ക് രാജ്യസുരക്ഷ ഒരു പ്രശ്നമാവില്ല. എന്നാല്‍ ഇത് പുതിയ ഇന്ത്യയാണ്. നമ്മുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിരവധി ഭീകര ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് അധികം വൈകാതെ തന്നെ നമ്മള് നശിപ്പിക്കും’ – മോദി പറഞ്ഞു.
‘മോദി എന്തിനാണ് ഭീകരതയെക്കുറിച്ച് എപ്പോഴും സംസാരിക്കുന്നതെന്ന് പ്രതിപക്ഷം ചോദിക്കുന്നു. ശ്രീലങ്കയില്‍ 350 പേര് കൊല്ലപ്പെട്ടു.അത് ഒരു പ്രശ്നമല്ലേ?’. മോദി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: