കൊച്ചി: അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ ചാര്‍ജ് ഏകീകരിക്കുമെന്ന് ബസ് ആന്‍ഡ് കാര്‍ ഓപ്പറേറ്റേഴ്സ് കോണ്‍ഫഡറേഷന്‍ (ബിഒസിഐ). നിലവില്‍ സര്‍വീസ് നടത്തുന്ന ബസ്സുകള്‍ വിവിധ ചാര്‍ജുകളാണ് ഈടാക്കുന്നത്. ഈ സാഹചര്യത്തിലാണ് യാത്രക്കാരുടെ സൗകര്യാര്‍ത്ഥം ചാര്‍ജുകള്‍ ഏകീകരിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ആദ്യപടിയായി വെബ്സൈറ്റ് രൂപകല്‍പ്പന ചെയ്യും. ബസ് ചാര്‍ജുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു നിര്‍ദേശവും ഇതുവരെ ഉണ്ടായില്ലെന്നും ബിഒസിഐ അറിയിച്ചു. ദീര്‍ഘദൂര ബസ് ഓപ്പറേറ്റര്‍മാര്‍ കടുത്ത പ്രതിസന്ധിയിലാണിപ്പോള്‍. 34,000 വാഹനങ്ങള്‍ ഓടിയിരുന്നിടത്ത് ഇപ്പോള്‍ 10,000 വാഹനങ്ങളായി. ബിസിനസ് സാധ്യത കുറഞ്ഞു, ജീവനക്കാരേയും കിട്ടാനില്ല.
കല്ലട ബസ്സിലുണ്ടായത് പോലുള്ള അതിക്രമങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു. കല്ലട സുരേഷുമായി സംഘടന ബന്ധപ്പെട്ടപ്പോള്‍ തന്റെ അറിവോടെയല്ല ആക്രമണമെന്നാണ് അറിയാന്‍ കഴിഞ്ഞത്. ആക്രമണത്തിന് കാരണക്കാരായവരുടെ പേരില്‍ നടപടിയെടുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. പൊതുസമൂഹത്തിന് കാര്യങ്ങള്‍ അറിയാന്‍ സുരേഷ് അധികാരികളുമായി സഹകരിക്കണം. കല്ലട വിഷയത്തില്‍ സംഘടനയ്ക്ക് പൂര്ണവിയോജിപ്പുണ്ടെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. ബിഒസിഐ നാഷണല്‍ പ്രസിഡന്റ് ബാബു പണിക്കര്‍, ലോറന്‍സ് ബാബു, ബിനു, അനില്‍കുമാര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: