തിരുവനന്തപുരം: അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന ബസ്സുകളുടെ പൂര്ണവിവരമില്ലാതെ സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ദിവസവും മുന്നൂറില്‍പ്പരം സര്‍വീസുകളാണ് സംസ്ഥാനത്തിന് പുറത്തേക്കുള്ളത്. കെഎസ്ആര്‍ടിസി കാര്യക്ഷമമായി സര്‍വീസ് നടത്താത്തതും ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ തീവണ്ടികളില്ലാത്തതുമാണ് ബസ്സുടമകള്‍ക്ക് ഗുണമാകുന്നത്.
കല്ലട ട്രാവല്‍സിലെ യാത്രക്കാര്‍ക്ക് നേരെയുണ്ടായ ബസ് ജീവനക്കാരുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യബസ്സുകളെ നിയന്ത്രിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന് പറഞ്ഞു. ഇത്തരം ബസ്സുകളില്‍ സ്പീഡ് ഗവേണറുകളും ജിപിഎസും നിര്‍ബന്ധമാക്കും. ജൂണ്‍ ഒന്നു മുതല്‍ കേരളത്തില്‍ സര്‍വീസ് നടത്തുന്ന അന്തര്‍സംസ്ഥാന ബസ്സുകളില്‍ ജിപിഎസ് സംവിധാനം നിര്‍ബന്ധമാക്കാനും തീരുമാനിച്ചു.
ഇത്തരം ബസ്സുകള്‍ അമിത ചാര്‍ജ് ഈടാക്കുന്നതായും യാത്രക്കാരില്‍ വ്യാപക പരാതിയുണ്ട്. കോണ്‍ട്രാക്ട് കാര്യേജുകളുടെ നിരക്കിനെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്കാന് ഫെയര്‍ സ്റ്റേജ് നിര്‍ണയിക്കാന്‍ നിശ്ചയിച്ചിട്ടുള്ള ജസ്റ്റിസ് രാമചന്ദ്രന് കമ്മീഷനോട് അഭ്യര്‍ത്ഥിക്കാന്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. തുണിത്തരങ്ങളും പൂക്കളും മുതല്‍ നിരോധിത ഉത്പന്നങ്ങള്‍ വരെ ഈ ബസ്സുകള്‍ വഴി കടത്തുന്നതായി പോലീസിന് വിവരം ലഭിച്ചു. ഇത് തടയാന്‍ പോലീസിന്റേയും നികുതി വകുപ്പിന്റേയും സംയുക്ത പരിശോധന വരും ദിവസങ്ങളിലും ഉണ്ടാകും.
3.74 ലക്ഷം പിഴയീടാക്കി;
259 കേസുകള്‍
പോലീസിന്റെ സഹകരണത്തോടെ ഗതാഗത വകുപ്പ് നടത്തിയ ഓപ്പറേഷന് നൈറ്റ് റൈഡേഴ്സ് പരിശോധനയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ വരെ 259 കേസുകളെടുത്തു. 3.74 ലക്ഷം രൂപ പിഴയീടാക്കിയതായും മന്ത്രി പറഞ്ഞു. 19 ചെക്ക്പോസ്റ്റുകളില്‍ പരിശോധനയുണ്ടായി.
മൂന്ന് അന്തര്‍സംസ്ഥാന സ്വകാര്യ ബസ്സുകളില്‍ ചരക്ക് കടത്തുന്നതായി കണ്ടെത്തി. എല്‍എപിടി ലൈസന്‍സുള്ള ഏജന്‍സികള്‍ മുഖേനയാണ് ഇപ്പോള്‍ സംസ്ഥാനത്ത് ബുക്കിങ് നടത്തുന്നത്. ഇവയുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്. പരിശോധിച്ചവയില്‍ 46 എണ്ണം ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും കണ്ടെത്തി. ഇവര്‍ ഒരാഴ്ചയ്ക്കുള്ളില്‍ മതിയായ രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ അടച്ചുപൂട്ടല്‍ ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കും.
കെഎസ്ആര്‍ടിസിയുടെ അന്തര്‍സംസ്ഥാന സര്‍വീസുകള്‍ നിസാര കാരണങ്ങളാല്‍ റദ്ദാക്കരുതെന്ന് ഗതാഗത മന്ത്രി നിര്‍ദേശം നല്കി. പ്രത്യേക കാരണങ്ങളാല്‍ ബസ് ഓടിക്കാന്‍ സാധിക്കാത്ത അവസ്ഥയില്‍ പകരം ബസ് ലഭ്യമാക്കണം. പകരം ബസ് ലഭ്യമാക്കിയില്ലെങ്കില്‍ വാടക ബസ് കരാര്‍ റദ്ദാക്കുമെന്ന് വ്യക്തമാക്കി ബസ് നല്കിയ കമ്പനിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. അന്തര്‍സംസ്ഥാന ബസ്സുകള്‍ കൂടുതല്‍ ഓടിക്കുന്നതില്‍ ഗതാഗത സെക്രട്ടറിതല ചര്‍ച്ച നടത്തും. ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ തീവണ്ടികള്‍ സര്‍വീസ് നടത്തുന്നതിനെക്കുറിച്ച് ഗതാഗത വകുപ്പ് സെക്രട്ടറി കെ.ആര്. ജ്യോതിലാല്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാനുമായി ചര്‍ച്ച നടത്തിയെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: