ന്യൂദല്‍ഹി: വിവാദ മതപ്രഭാഷകന് സക്കീര്‍ നായിക്കിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്ന കാര്യം ഇന്റര്‍പോള്‍ വീണ്ടും പരിഗണിച്ചു തുടങ്ങി. ഇതിന്റെ ഭാഗമായി ഇന്ത്യ പുറപ്പെടുവിച്ച റെഡ് നോട്ടീസ് ഇന്റര്‍പോള്‍ 194 അംഗരാജ്യങ്ങള്‍ക്കും കൈമാറും. എന്‍ഐഎയാണ് ഈ ആവശ്യം ഉന്നയിച്ച് ഇന്റര്‍പോളിനെ സമീപിച്ചത്.
മതവൈരം വളര്‍ത്തുന്ന പ്രസംഗങ്ങള്‍ നടത്തുകയും വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തതിന് ഇന്തോനേഷ്യ അടക്കമുള്ള പല രാജ്യങ്ങളും വിലക്കിയിട്ടുള്ള 54 വയസുള്ള സക്കീര്‍ നായിക്ക് ഇപ്പോള്‍ മലേഷ്യയിലാണെന്നാണ് സൂചന. ഇന്ത്യയില്‍ ഇയാള്‍ക്കും ഇയാളുടെ സ്ഥാപനങ്ങള്‍ക്കുമെതിരെ നടപടി വന്നപ്പോള്‍ ഹജ്ജിന് പോകുകയാണെന്നു പറഞ്ഞു മുങ്ങിയ നായിക്ക് പിന്നെ മടങ്ങിയെത്തിയിട്ടില്ല.
ധാക്ക കഫേയില്‍ സ്ഫോടനങ്ങള്‍ നടത്തിയ ഭീകരര്‍ ഇയാളുടെ പ്രസംഗങ്ങളില്‍ നിന്നാണ് പ്രചോദനം ഉള്‍ക്കൊണ്ടതെന്ന് അന്നു തന്നെ കണ്ടെത്തിയിരുന്നു.
കള്ളപ്പണം വെളുപ്പിച്ച കേസിലും മതവൈരം വളര്‍ത്തുന്ന പ്രസംഗങ്ങള്‍ നടത്തിയെന്ന കേസിലും ഇന്ത്യ തേടുന്ന നായിക്കിന്റെ അശാന്തി വളര്‍ത്തുന്ന പീസ് ടിവി ഇന്ത്യയടക്കം പല രാജ്യങ്ങളും നിരോധിച്ചിട്ടുണ്ട്. ഇയാളെ അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ ഇന്റര്‍പോളിനെ സമീപിച്ചിരുന്നു. മലേഷ്യയില്‍ സ്ഥിരതാമസത്തിന് അനുമതി ലഭിച്ചിട്ടുള്ള ഇയാളെ കൈമാറാന്‍ അഭ്യര്‍ഥിച്ച് ഇന്ത്യ നല്കിയ അപേക്ഷ മലേഷ്യയുടെ പരിഗണനയിലുണ്ട്. 2018 ജനുവരിയിലാണ് ഇന്ത്യ അപേക്ഷ നല്‍കിയത്. മലേഷ്യയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാത്തിടത്തോളം ഇയാളെ കൈമാറില്ലെന്ന് പ്രസിഡന്റ് മഹാതീര്‍ മുഹമ്മദ് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: