തൃശൂര്‍: മുണ്ടൂരില്‍ കഴിഞ്ഞ ദിവസം നടന്ന ഇരട്ടകൊലപാതകത്തിലെ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പേരാമംഗലം പോലീസ്. ആറംഗ സംഘമാണ് കൊല നടത്തിയത്. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യും. സംഭവം നടന്ന സ്ഥലത്തിനടുത്തുള്ള വീട്ടിലെ സിസി ടിവി ക്യാമറകള്‍ നിരീക്ഷിച്ചതില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് തൃശൂര്‍ സിറ്റി പരിധിയിലെ ഗുണ്ടാസംഘങ്ങള്‍ക്കെതിരെ പോലീസ് നടപടി കര്‍ശനമാക്കി. വിവിധ ക്രിമിനല്‍ കേസില്‍പ്പെട്ട 141 പേരെ പോലീസ് കരുതല്‍ തടങ്കലില്‍ എടുത്തിട്ടുണ്ട്. കസ്റ്റഡിയിലായവരില്‍ മുണ്ടൂര്‍ ഇരട്ടകൊലക്കേസുമായി ബന്ധമുള്ളവരുമുണ്ടെന്ന് സംശയിക്കുന്നു.
അവണൂര്‍ മൈലാംകുളം പറവട്ടാനിയില്‍ വീട്ടില്‍ ശശിധരന്റെ മകന് ശ്യാം (25), മുണ്ടത്തിക്കോട് ചൊവ്വല്ലൂര്‍ വീട്ടില്‍ ജോസിന്റെ മകന് ക്രിസ്റ്റഫര്‍ (ക്രിസ്റ്റോ-25) എന്നിവരെയാണ് മാഫിയാ സംഘം കൊലപ്പെടുത്തിയത്. മുണ്ടൂര്‍ പഞ്ഞന്‍മൂലയ്ക്ക് സമീപം മനപ്പടി പാറപ്പുറത്ത് ബുധനാഴ്ച്ച പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. ബൈക്കിലും മോപ്പഡിലുമായി സഞ്ചരിച്ചിരുന്ന നാല് യുവാക്കളെ കഞ്ചാവ് മാഫിയാ സംഘത്തില്‍പ്പെട്ടവര്‍ പിക്കപ്പ് വാനിടിച്ച് വീഴ്ത്തിയ ശേഷം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.
കഞ്ചാവ് മാഫിയകളുടെ കുടിപ്പകയാണ് കാരണമെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതികള്‍ കഞ്ചാവ് കൈവശം വച്ചത് എക്സൈസിന് ഒറ്റിക്കൊടുത്തുവെന്ന സംശയത്തെത്തുടര്‍ന്ന് ഇരുവിഭാഗങ്ങളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നെന്നും പോലീസ് പറയുന്നു. കൊലപാതകത്തിനുപയോഗിച്ച പിക്കപ്പ് വാന്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വിയ്യൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്ന് കണ്ടെത്തി. സംഭവത്തിന് ശേഷം മുങ്ങിയ പ്രതികള്‍ പീച്ചി വനമേഖലയില്‍ ഉണ്ടെന്ന വിവരത്തെത്തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം തെരച്ചിലിനായി വനത്തിലെത്തിയെങ്കിലും പ്രതികള്‍ രക്ഷപ്പെട്ടു. പ്രതികളുടെ വീട്ടിലും പോലീസ് പരിശോധന നടത്തി. കമ്മീഷണര്‍ യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ സിറ്റി ക്രൈംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: