ആലപ്പുഴ: ഇ-പോസ് മെഷീന് ഏര്‍പ്പെടുത്തിയിട്ടും റേഷന്‍ കടകളിലെ അളവ് തൂക്കത്തില്‍ വെട്ടിപ്പ് നടക്കുന്നതായി റിപ്പോര്‍ട്ട്. പാട്ടതൂക്കം സംബന്ധിച്ച് ഉപഭോക്താക്കളില്‍നിന്ന് സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ വ്യാപകമായി പരാതികള്‍ ഉയര്‍ന്നിരുന്നു. സിവില്‍ സപ്ലൈസ് വകുപ്പിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്താന്‍ ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥരെ വകുപ്പ് നിയോഗിച്ചിരുന്നു. പരിശോധനയില്‍ സാധനങ്ങളുടെ അളവില്‍ ഒരു കിലോ മുതല്‍ അരക്കിലോ വരെ കുറവ് കണ്ടെത്തിയിരുന്നു.
കൂടാതെ കടകളില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസ്സുകളിലും പോരായ്മകള്‍ വ്യാപകമായിരുന്നു. സീല്‍ ചെയ്യാത്ത നിരവധി ഇലക്ട്രോണിക് ത്രാസ്സുകള്‍ പിടിച്ചെടുത്തു. ഉടമകളില്‍ നിന്ന് പിഴയീടാക്കി. പോരായ്മ കണ്ടെത്തിയ ത്രാസ്സുകള്ക്ക് പകരം സര്‍ട്ടിഫിക്കറ്റോടു കൂടിയുള്ളവ സ്ഥാപിക്കുന്നതിനും സിവില്‍ സപ്ലൈസ് മുന്‍കൈയെടുക്കുന്നു. തട്ടിപ്പ് തടയുന്നതിന് ഇ-പോസ് മെഷിനും ഇലക്ട്രോണിക് ത്രാസ്സും തമ്മില്‍ ബന്ധപ്പെടുത്താനാണ് ആലോചന.
വിതരണം ചെയ്യുന്ന സാധനങ്ങളുടെ അളവ് കൃത്യമല്ലെങ്കില്‍ ഇ-പോസ് മെഷീന് അത് സ്വീകരിക്കില്ലെന്നതാണ് ഇതിന്റെ പ്രത്യേകത. റേഷന്‍ കടകളിലെ ഇത്തരം അളവുതൂക്ക വെട്ടിപ്പുകള്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് വന്‍തോതില്‍ കുറവ് വന്നിട്ടുണ്ടെന്നാണ് സിവില്‍ സപ്ലൈസ് വകുപ്പ് അധികൃതര്‍ പറയുന്നത്. ഇ-പോസ് മെഷീന് പ്രാബല്യത്തില്‍ വന്നതോടെ ലഭിക്കുന്ന അളവിനെക്കുറിച്ച് റേഷന്‍ ഗുണഭോക്താക്കള്‍ നല്ല അറിവുള്ളവരാണ്.
നിലവില്‍ ഉപയോഗിക്കുന്ന സോഫ്റ്റ്വെയറിലും മാറ്റംവരുത്തുന്നതിനും നടപടിയെടുക്കും. നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്ററിനാണ് ഇതിന്റെ ചുമതല. റേഷന്‍ കട ഉടമകള്‍ക്ക് പുതിയ രീതിയിലുള്ള പരിശീലനവും നല്‍കും. സംസ്ഥാനത്ത് ആകെ 14,300 റേഷന്‍ കടകളും, 8,52,8512 കാര്‍ഡ് ഉടമകളുമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: