മാഞ്ചസ്റ്റര്‍: നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗില്‍ കിരീടത്തിലേക്ക് നീങ്ങുന്നു. നിര്‍ണായക മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തി സിറ്റി വീണ്ടും പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി.
ഈ വിജയത്തോടെ സിറ്റിക്ക് 35 മത്സരങ്ങളില്‍ 89 പോയിന്റായി. 35 മത്സരങ്ങളില്‍ 88 പോയിന്റു നേടിയ ലിവര്‍പൂളാണ് രണ്ടാം സ്ഥാനത്ത്. ഈ രണ്ട് ടീമുകള്‍ക്കും ഇനി മൂന്ന് മത്സരങ്ങള്‍ വീതമുണ്ട്.
രണ്ടാം പകുതിയില്‍ ബെര്‍ണാര്‍ഡോ സില്വിയും ലിറോത് സെയ്നും നേടിയ ഗോളുകളിലാണ് സിറ്റി ജയിച്ചുകയറിയത്. ഈ തോല്‍വിയോടെ യുണൈറ്റഡ് ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇതോടെ അവരുടെ ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷകള്‍ അസ്തമിച്ചു.
ഞയറാഴ്ച എവര്‍ട്ടനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് കീഴടക്കിയ യുണൈറ്റഡ് ആദ്യ പകുതിയില്‍ തകര്‍ത്തുകളിച്ചു. പക്ഷെ രണ്ടാം പകുതിയില്‍ കളിമാറി. സിറ്റിയുടെ മൂര്‍ച്ചയേറിയ ആക്രമണങ്ങളില്‍ യുണൈറ്റഡ് തകര്‍ന്നു. 54-ാം മിനിറ്റില്‍ സിറ്റി ആദ്യ ഗോള്‍ നേടി. വലതു വിങ്ങില്‍ നിന്ന് പന്ത് പിടിച്ചെടുത്ത് മുന്നേറിയ സില്‍വ ഗ്രൗണ്ട് ഷോട്ടിലൂടെ പന്ത് വലയിലാക്കി.
പന്ത്രണ്ട് മിനിറ്റുകള്‍ക്ക് ശേഷം രണ്ടാം ഗോളും പിറന്നു. മൈതാന മധ്യത്തില്‍നിന്ന പന്തുമായി കയറിവന്ന റഷീം സ്റ്റര്‍ലിങ് ലിറോയ് സെയ്ന് പാസ് നല്കി.
സെയ്നിന്റെ ശക്തമായ ഷോട്ട് തടയാന്‍ യുണൈറ്റഡ് ഗോളി ഡേവിഡ് ഡീ ഗീ ശ്രമിച്ചെങ്കിലും ഗോള്‍ ഒഴിവാക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: